മൗഗ്ലി ഗേള്‍ മകളാണെന്നവകാശപ്പെട്ട് ദമ്പതികള്‍ രംഗത്ത്

കുരങ്ങുകള്‍ വളര്‍ത്തിയ പെണ്‍കുട്ടിയായി വനപാലകര്‍ കാട്ടില്‍ നിന്നും കണ്ടെത്തിയ കുട്ടിയെ മൗഗ്ലി ഗേള്‍ എന്നു വിശേഷിപ്പിച്ചത് മാധ്യമങ്ങളാണ്. പെണ്‍കുട്ടിയെ കുരങ്ങുകള്‍ വളര്‍ത്തിയതല്ലെന്നും ഇന്ത്യ- നേപ്പാള്‍ അതിര്‍ത്തിയിലെ വനപ്രദേശത്ത് അലഞ്ഞു തിരിയുന്ന പെണ്‍കുട്ടിയെ കണ്ടെത്തി ആശുപത്രിയിലെത്തിക്കുക മാത്രമാണ് തങ്ങള്‍ ചെയ്തതെന്നും വനപാലകര്‍ പറയുന്നു. ആശുപത്രിയില്‍ സുഖം പ്രാപിച്ച കുഞ്ഞിനെ അവര്‍ ചൈല്‍ഡ് കെയര്‍ ഹോമിലേയ്ക്ക് മാറ്റുകയും ചെയ്തിരുന്നു.
മാര്‍ച്ചില്‍ കാണാതായ തങ്ങളുടെ മകളാണ് ആ പെണ്‍കുട്ടിയെന്നും അവള്‍ മൗഗ്ലിഗേള്‍ അല്ലെന്നും അവകാശപ്പെട്ടാണ് ഉത്തര്‍പ്രദേശില്‍ നിന്നുള്ള ദമ്പതികള്‍ എത്തിയിരിക്കുന്നുത്. പത്രത്തില്‍ വാര്‍ത്ത വന്നിരിക്കുന്നതുപോലെ അവളുടെ പ്രായം എട്ടുവയസ്സല്ലെന്നും 10 വയസ്സാണെന്നുംഅവര്‍ പറയുന്നു. അലിസ എന്നാണ് കുട്ടിയുടെ പേരെന്നും അവര്‍ പറയുന്നു.
45 വയസ്സുകാരനായ റംസാന്‍ അലിയും 35 വയസ്സുകാരിയായ നസ്മയുമാണ് കഴിഞ്ഞ ദിനസം കുട്ടിയെ പാര്‍പ്പിച്ചിരിന്ന ചില്‍ഡ്രന്‍സ് ഹോമില്‍ എത്തിയത്. കഴിഞ്ഞ മാര്‍ച്ചില്‍ കാണാതായ കുഞ്ഞിനെക്കുറിച്ച് പരാതി നല്‍കാന്‍ പൊലീസ് സ്റ്റേഷനില്‍ ചെന്നെങ്കിലും പൊലീസുകാര്‍ തങ്ങളെ അവഗണിച്ചുവെന്നും അതുകൊണ്ട് കാണാതായ കുഞ്ഞിന്റെ വിവരങ്ങളടങ്ങിയ പോസ്റ്ററുകള്‍ വിവിധ സ്ഥലങ്ങളില്‍ പതിപ്പിക്കകയും അങ്ങനെ തങ്ങളാല്‍ കഴിയുന്ന വിധം കുഞ്ഞിനെ കണ്ടെത്താന്‍ ശ്രമിച്ചുവെന്നും അവര്‍ പറയുന്നു.

കാട്ടില്‍ നിന്നു കണ്ടെത്തിയ പെണ്‍കുട്ടിയെ മൗഗ്ലി ഗേളായി തെറ്റിദ്ധരിച്ച മാധ്യമങ്ങള്‍ പ്രചരിപ്പിച്ച വാര്‍ത്തകള്‍ കാണാനിടയായ റംസാന്‍ അലിയും ഭാര്യയും കുഞ്ഞിന്റെ ചിത്രങ്ങളും പോസ്റ്ററുകളുമെടുത്ത് ചൈല്‍ഡ് ഹോമിലെത്തി. എന്നാല്‍ റംസാനെ കണ്ടിട്ടും കുഞ്ഞിന്റെ മുഖത്ത് ഭാവവ്യത്യാസമൊന്നുമുണ്ടായില്ല. തുടര്‍ന്നാണ് കുട്ടിയുടെ യഥാര്‍ഥ അവകാശികള്‍ ആണോ എന്ന് ചൈല്‍ഡ് ഹോം അധികൃതര്‍ക്ക് സംശയമുണ്ടായത്. കുഞ്ഞിന്റെ ചിത്രങ്ങളും പോസ്റ്ററുകളും കാട്ടിക്കൊടുത്ത ശേഷം ഇനിയും തെളിവുകള്‍ വേണമെങ്കില്‍ ഡിഎന്‍എ ടെസ്റ്റിനും തയാറാണെന്ന് അവര്‍ അറിയിച്ചു.
കുട്ടിക്ക് മാനസീകാസ്വാസ്ഥമുള്ളതിനാലാണ് സ്വന്തം അച്ഛനെപ്പോലും തിരിച്ചറിയാന്‍ കഴിയാഞ്ഞതെന്നാണ് ഇവരുടെ വിശദീകരണം. ഇത്രയും നാളായിട്ടും കുഞ്ഞിനെ കണ്ടെത്താന്‍ കഴിയാതെ വന്നപ്പോള്‍ അവള്‍ മരിച്ചുവെന്നോ അല്ലെങ്കില്‍ ആരെങ്കിലുമവളെ തട്ടിക്കൊണ്ടു പോയെന്നോയൊക്കെയാണ് കരുതിയതെന്നും പത്രവാര്‍ത്ത കണ്ടപ്പോഴാണ് അവള്‍ ജീവിച്ചിരിക്കുന്ന കാര്യം അറിഞ്ഞതെന്നും ആ അച്ഛനുമമ്മയും പറയുന്നു. തങ്ങളുടെ സന്തോഷം വാക്കുകളില്‍ പറഞ്ഞറിയിക്കാനാവില്ലെന്നും അവര്‍ പറയുന്നു. മാനസീകാസ്വാസ്ഥ്യമുള്ള അവള്‍ക്കുവേണ്ടി മരുന്നുവാങ്ങാന്‍ പോയപ്പോഴാണ് അവളെ കാണാതാവുന്നത്. അന്ന് ഏറെത്തിരഞ്ഞെങ്കിലും കണ്ടെത്താനായില്ല. അവള്‍ എങ്ങനെ വനത്തിലെത്തിയെന്നും അറിയില്ല അവര്‍ പറയുന്നു.
ലക്‌നൗവിലെ നിര്‍വാണ്‍ സ്‌പെഷ്യാലിറ്റി ആശുപത്രിയിലായിരുന്നു കുഞ്ഞിന്റെ ചികിത്സ. ആദ്യമൊക്കെ അവളെ നോക്കാന്‍ ആശുപത്രി അധികൃതര്‍ നന്നേ ബുദ്ധിമുട്ടി. ഭക്ഷണവും വെള്ളവുമെല്ലാം തറയിലിട്ട് അതു നക്കിക്കുടിച്ചും കഴിച്ചുമാണ് അവള്‍ ശീലിച്ചത്. പാത്രത്തില്‍ നിന്നും കൈകൊണ്ട് ഭക്ഷണം വാരിക്കഴിക്കുവാനൊന്നും അവള്‍ക്കറിയില്ലായിരുന്നു. പിന്നീട് വളരെപാടുപെട്ടാണ് സാധാരണ ജീവിതത്തിലേക്ക് അവളെ മടക്കിക്കൊണ്ടു വന്നത്. എന്നിരുന്നാലും കുട്ടി ഇതുവരെ സംസാരിച്ചു തുടങ്ങിയിട്ടില്ലെന്നും അവ്യക്തമായ ശബ്ദങ്ങള്‍ മാത്രമേയുണ്ടാക്കുന്നുള്ളൂവെന്നും ആശുപത്രി അധികൃതര്‍ പറയുന്നു.

ആശുപത്രിയില്‍ കൊണ്ടുവരുമ്പോള്‍ രക്തസമ്മര്‍ദവും രക്തത്തിലെ ഹീമോഗ്ലോബിന്റെ അളവും കുറവായിരുന്നു അവള്‍ക്ക്. പനിയുമുണ്ടായിരുന്നു. വയറില്‍ നിറയെ വിരകളുമുണ്ടായിരുന്നു. ഇപ്പോള്‍ ആ വിഷമങ്ങളൊക്കെ മാറി മിടുക്കിയായി വരുന്നു. കുട്ടികളുടെ ബന്ധുക്കള്‍ എത്തിയിട്ടുണ്ട്. പക്ഷെ അവരെ കാണുമ്പോള്‍ അവള്‍ പ്രത്യേകിച്ച് ഭാവഭേദങ്ങളൊന്നും കാണിക്കാത്തതിനാല്‍ അവര്‍തന്നെയാണോ കുട്ടിയുടെ യഥാര്‍ഥ അവകാശികള്‍ എന്നറിയണം. ആ കാര്യത്തില്‍ ഉറപ്പു വരുത്താന്‍ ചില നടപടികളുണ്ട്. അതേപ്പറ്റി അവരോട് പറഞ്ഞിട്ടുമുണ്ട്. ആശുപത്രി അധികൃതര്‍ പറയുന്നു.
അവളെ കണ്ടപ്പോള്‍ എന്റെ കണ്ണുകള്‍ നിറഞ്ഞു തുളുമ്പിയിരുന്നു. എന്നെക്കണ്ടപ്പോള്‍ കുറേ നേരം മുഖത്തേക്കു സൂക്ഷിച്ചു നോക്കിയിരുന്നെങ്കിലും പ്രതികരണമൊന്നുമുണ്ടായില്ല. അവള്‍ പണ്ടും അങ്ങനെയാണ് ആരെയെങ്കിലും കണ്ടാല്‍ വെറുതെ മുഖത്തേക്കങ്ങനെ നോക്കിയിരിക്കും. റംസാന്‍ അലി പറയുന്നു. ഡിഎന്‍എ ടെസ്റ്റിന് ഞാനും കുടുംബവും തയാറാണ്. അങ്ങനെയെങ്കിലും എന്റെ കുഞ്ഞിനെ തിരിച്ചു കിട്ടണം. അവള്‍ പോയതില്‍പ്പിന്നെ ആഴ്ചകളോളം അവളുടെ അമ്മ പട്ടിണിയായിരുന്നു. അവളുടെ സഹോദരങ്ങളും കളിയും ചിരിയും മറന്നിരിക്കുകയായിരുന്നു. ഇപ്പോള്‍ എല്ലാവര്‍ക്കും പ്രതീക്ഷയുണ്ട് അവളെ തിരിച്ചു കിട്ടുമെന്ന്. ഡിഎന്‍എ ടെസ്റ്റിനായി പണം സ്വരൂപിക്കാനുള്ള നെട്ടോട്ടത്തിലാണ് ഇപ്പോള്‍ ഞങ്ങള്‍ റംസാന്‍ അലി പറഞ്ഞു നിര്‍ത്തുന്നു.
https://www.facebook.com/Malayalivartha

























