യെദ്യൂരപ്പ ബിജെപി നിയമസഭാ കക്ഷി നേതാവ് ; ഗവര്‍ണര്‍ കൂടി സമ്മതം മൂളിയാല്‍ നാളെ തന്നെ സത്യപ്രതിജ്ഞ നടക്കാനുള്ള സാധ്യതകളും ശക്തമായി ; നാല് ജെഡിഎസ് എംഎല്‍എമാരെയും അഞ്ച് കോണ്‍ഗ്രസ് എംഎല്‍എമാരെയും ബിജെപി കോടികളെറിഞ്ഞ് ചാക്കിട്ടു പിടിച്ചെന്ന് സൂചന

ബംഗളൂരുവില്‍ ചേര്‍ന്ന പാര്‍ലമെന്ററി പാര്‍ട്ടി യോഗത്തിൽ ബിജെപി നിയമസഭാ കക്ഷി നേതാവായി ബി എസ് യെദ്യൂരപ്പയെ തിരഞ്ഞെടുത്തു. മൂന്നുമുന്നണികളില്‍ ആര്‍ക്കും ഭൂരിപക്ഷമില്ലാത്ത സ്ഥിതിയ്ക്ക് മന്ത്രിസഭാ നിര്‍മ്മാണം അനിശ്ചിതത്വത്തിലാണ്. ജെഡിഎസ് കോണ്‍ഗ്രസ് സഖ്യം ഭൂരിപക്ഷം അവകാശപ്പെടുമ്പോള്‍ വലിയ പാര്‍ട്ടിയെന്ന അവകാശ വാദവുമായി ബിജെപിയും രംഗത്തുണ്ട്.
ബിജെപി നേതാക്കള്‍ രാജ്യഭവനിലെത്തി സര്‍ക്കാര്‍ രൂപീകരിക്കാന്‍ അവകാശവാദം ഉന്നയിച്ചു. എംഎല്‍എമാരുടെ കത്തും ഗവര്‍ണര്‍ക്ക് മുന്നില്‍ ഹാജരാക്കി. ഭൂരിപക്ഷം തെളിയിക്കാമെന്നും യെദ്യൂരപ്പ അറിയിട്ടുണ്ട്. ഗവര്‍ണര്‍ കൂടി സമ്മതം മൂളിയാല്‍ നാളെ തന്നെ സത്യപ്രതിജ്ഞ നടക്കാനുള്ള സാധ്യതകളും ശക്തമായി.
ജനങ്ങള്‍ക്ക് ബിജെപി സര്‍ക്കാരാണ് ആഗ്രഹിച്ചതെന്നും അത് ഉണ്ടാകുമെന്ന ഉറപ്പുണ്ടെന്നും കേന്ദ്രമന്ത്രി പ്രകാശ് ജാവദേക്കറും പ്രതികരിച്ചു. പലരും അനാവശ്യ ആശങ്കയുണ്ടാക്കാന്‍ ശ്രമിക്കുന്നുണ്ട്. പക്ഷെ ജനങ്ങള്‍ ബിജെപിക്കൊപ്പമാണ്. കോണ്‍ഗ്രസിന്റെ പിന്‍വാതില്‍ ശ്രമങ്ങളെ ജനങ്ങള്‍ അംഗീകരിക്കില്ലെന്നും പ്രകാശ് ജാവദേക്കര്‍ ചൂണ്ടിക്കാട്ടി.
അതേസമയം, ജെഡിഎസില്‍നിന്നും കോണ്‍ഗ്രസില്‍ നിന്നും അംഗങ്ങളെ വിലയ്ക്കെടുക്കാന്‍ ബിജെപിയുടെ മുതിര്‍ന്ന നേതാക്കള്‍ കര്‍ണാടകയില്‍ തമ്പടിച്ചിരിയ്ക്കുകയാണ്. 100 കോടി വരെ വാഗ്ദാനം ലഭിച്ചതായി ജെഡിഎസ് കോണ്‍ഗ്രസ് എംഎല്‍എമാര്‍ പറഞ്ഞു.
നാല് ജെഡിഎസ് എംഎല്‍എമാരും അഞ്ച് കോണ്‍ഗ്രസ് എംഎല്‍എമാരും ബിജെപി പാളയത്തിലെന്ന സൂചനയും പുറത്തുവരുന്നുണ്ട്. കോൺഗ്രസിന്റെ നിയമസഭാകക്ഷി യോഗത്തിൽ 78 അംഗങ്ങളിൽ 58 പേർ മാത്രമാണ് എത്തിയത്. അതേസമയം മൂന്ന് എം.എൽ.എമാരെ ബന്ധപ്പെടാൻ കഴിയാത്തത് കോൺഗ്രസിനെ ആശങ്കയിലാക്കിയിട്ടുണ്ട്. രാജശേഖർ പാട്ടീൽ, നരേന്ദ്ര, ആനന്ദ് സിംഗ് എന്നിവരെയാണ് ബന്ധപ്പെടാൻ പാർട്ടിക്ക് കഴിയാതെ പോയത്. ഇവരെ ബി.ജെ.പി കൈക്കലാക്കിയോ എന്നാണ് കോൺഗ്രസിന്റെ സംശയം. എട്ട് മണിക്ക് നിശ്ചയിച്ചിരുന്ന യോഗം എം.എൽ.എമാർ എത്താത്തിനെ തുടർന്ന് വൈകുകയാണ്.
പല കോണ്‍ഗ്രസ് എംഎല്‍എമാരെയും ഇതിനോടകം ബിജെപി സമീപിച്ചിട്ടുണ്ട്. പിന്തുണയ്ക്കായി ബിജെപി തന്നെ സമീപിച്ചെന്ന് ഒരു കോണ്‍ഗ്രസ് എംഎല്‍എ തന്നെ വെളിപ്പെടുത്തിയിരിക്കുയാണ്. മന്ത്രിപദം വാഗ്ദാനം ചെയ്ത് ബിജെപി തന്നെ സമീപിച്ചതായി അമരഗൗഡ പാട്ടീല്‍ ബയ്യാപൂര്‍ പറഞ്ഞു.
അതേസമയം, എല്ലാ എം.എൽ.എമാരും കോൺഗ്രസിനൊപ്പം ഉണ്ടെന്ന് മുൻ മുഖ്യമന്ത്രി സിദ്ധരാമയ്യ പറഞ്ഞു. സർക്കാർ രൂപീരിക്കാൻ സാധിക്കുമെന്ന ആത്മവിശ്വാസം തങ്ങൾക്കുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേർത്തു
https://www.facebook.com/Malayalivartha
























