തൂത്തുക്കുടിയില്‍ സ്‌റ്റെര്‍ലൈറ്റ് കോപ്പര്‍ പ്ലാന്റിനെതിരെ ഗ്രാമവാസികള്‍ നടത്തിയ കലക്ടറേറ്റ് മാര്‍ച്ചിനുനേരെയുണ്ടായ പൊലീസ് വെടിവെപ്പില്‍ മരണം 11 ആയി, നൂറോളം പേര്‍ക്ക് പരിക്ക്

കടലോര പട്ടണമായ തൂത്തുക്കുടിയില്‍ സ്‌റ്റെര്‍ലൈറ്റ് കോപ്പര്‍ പ്ലാന്റിനെതിരെ ഗ്രാമവാസികള്‍ നടത്തിയ കലക്ടറേറ്റ് മാര്‍ച്ചിനുനേരെയുണ്ടായ പൊലീസ് വെടിവെപ്പില്‍ മരണം 11 ആയി. 100ഓളം പേര്‍ക്ക് പരിക്കേറ്റിട്ടുണ്ട്. ഒമ്പതു പേര്‍ മരിച്ചതായി മുഖ്യമന്ത്രി എടപ്പാടി പളനിസാമി സ്ഥീരീകരിച്ചിട്ടുണ്ട്. എന്നാല്‍ പിന്നീട് ഗവര്‍ണര്‍ ബന്‍വാരിലാല്‍ പുരോഹിത് 11 പേര്‍ വെടിവെപ്പില്‍ കൊല്ലപ്പെട്ടതായി അറിയിച്ചു.
അക്രമം നിയന്ത്രിക്കാന്‍ മറ്റൊരു വഴികളുമില്ലാതെ പോലീസ് വെടിയുതിര്‍ക്കാന്‍ നിര്‍ബന്ധിതരാകുകയായിരുന്നെന്ന് ഗവര്‍ണര്‍ വ്യക്തമാക്കി. അതേസമയം, തൂത്തുക്കുടിയില്‍ നടന്നത് സര്‍ക്കാര്‍ സ്‌പോണ്‍സര്‍ ചെയ്ത തീവ്രവാദമാണെന്ന് കോണ്‍ഗ്രസ് അധ്യക്ഷന്‍ രാഹുല്‍ ഗാന്ധി പറഞ്ഞു. അനീതിക്കെതിരെ സമരം ചെയ്തതിനാണ് ജനങ്ങളെ വെടിവെച്ച് കൊന്നതെന്നും രാഹുല്‍ പറഞ്ഞു. ഡി.എം.കെയും സംസ്ഥാന സര്‍ക്കാറിനെ കുറ്റപ്പെടുത്തി. കുറേക്കാലമായി ജനങ്ങള്‍ തൂത്തുക്കുടിയില്‍ സമരത്തിലാണ്.
എന്നാല്‍ അവരുടെ ആവശ്യങ്ങള്‍ക്ക് നേരെ സര്‍ക്കാര്‍ മുഖം തിരിച്ചു. പ്ലാന്റ് അടച്ചു പൂട്ടണമെന്നും ഡി.എം.കെ നേതാവ് എം.കെ സ്റ്റാലിന്‍ ആവശ്യപ്പെട്ടു. ഇന്ന് തൂത്തുക്കുടിയില്‍ ചെന്ന് സമരം ചെയ്യുന്ന ജനങ്ങള്‍ക്കൊപ്പം ചേരുമെന്നും സ്റ്റാലിന്‍ അറിയിച്ചു. പ്രമുഖ നടന്‍മാരായ രജനികാന്തും കമല്‍ ഹസനും സമരക്കാന്‍ര്‍ക്ക് പിന്തുണ പ്രഖ്യാപിച്ചു. ജനങ്ങളുടെ സമാധാനപരമായ സമരത്തെ അവഗണിച്ചതിന് ഇരുവരും സര്‍ക്കാറിനെ കുറ്റപ്പെടുത്തി. പൗരന്‍മാര്‍ കുറ്റവാളികളല്ല. അവര്‍ക്കാണ് ജീവിതം നഷ്ടപ്പെട്ടതെന്ന് കമല്‍ഹസനും സര്‍ക്കാറിന്റെ അനാസ്ഥ മൂലം ജീവന്‍ നഷ്ടമാവരെ ഓര്‍ത്ത് ദുഃഖിക്കുന്നുവെന്ന് രജനികാന്തും ട്വീറ്റ് ചെയ്തു. വിഷയത്തില്‍ മുഖ്യമന്ത്രി ജുഡീഷല്‍ അന്വേഷണം പ്രഖ്യാപിച്ചിട്ടുണ്ട്.
ജനങ്ങളുടെ താത്പര്യ മനുസരിച്ചുള്ള തീരുമാനം സര്‍ക്കാറിന്റെ ഭാഗത്തു നിന്നുണ്ടാകുമെന്നും ജനങ്ങള്‍ ശാന്തരാകണമെന്നും അദ്ദേഹം അപേക്ഷിച്ചു. കൊല്ലപ്പെട്ടവരുടെ കുടുംബത്തിന് തമിഴ്‌നാട് സര്‍ക്കാര്‍ പത്ത് ലക്ഷംരൂപ വീതം ധനസഹായം പ്രഖ്യാപിച്ചിട്ടുണ്ട്. തൂത്തുക്കുടിയില്‍ പ്രവര്‍ത്തിക്കുന്ന സ്‌റ്റെര്‍ലൈറ്റിന്റെ കോപ്പര്‍ പ്ലാന്റിന് 25 വര്‍ഷത്തെ ലൈസന്‍സ് അവസാനിക്കാനിരിക്കെ അത് പുതുക്കി നല്‍കാനുള്ള തീരുമാനമാണ് ജനങ്ങളെ പ്രകോപിതരാക്കിയത്.
വാതക ചോര്‍ച്ചയെതുടര്‍ന്ന് മുമ്പ് പലതവണ നാട്ടുകാരില്‍ ആരോഗ്യപ്രശ്‌നം സൃഷ്ടിച്ചിട്ടുള്ള കോപ്പര്‍ പ്ലാന്റ് അടച്ചുപൂട്ടണമെന്നാവശ്യപ്പെട്ട് നടത്തുന്ന സമരത്തിന്റെ നൂറാം ദിവസമായ ചൊവ്വാഴ്ച മാര്‍ച്ച് നടത്തുമെന്ന് സമരസമിതി പ്രഖ്യാപിച്ചിരുന്നു. ഇതേതുടര്‍ന്ന് കമ്പനി അധികൃതരോട് സംരക്ഷണം ആവശ്യപ്പെടുകയും അതുപ്രകാരം പ്രദേശത്ത് 144 പ്രഖ്യാപിക്കുകയുമായിരുന്നു. ഇത് മറികടന്നാണ് ആയിരക്കണക്കിന് ഗ്രാമീണര്‍ മാര്‍ച്ച് നടത്തിയത്.
ഡി.ഐ.ജി കബില്‍ കുമാറിന്റെ നേതൃത്വത്തില്‍ വന്‍ പൊലീസ് സന്നാഹമുണ്ടായിരുന്നു. മാര്‍ച്ച് അക്രമാസക്തമായതിനെതുടര്‍ന്ന് ആദ്യം കണ്ണീര്‍ വാതകം പ്രയോഗിച്ചു. ലാത്തിവീശിയിട്ടും സമരക്കാര്‍ മുന്നേറിയതോടെയാണ് മൂന്ന് റൗണ്ട് വെടിവെച്ചത്. സ്ത്രീകളും വിദ്യാര്‍ഥികളും അടക്കമുള്ളവര്‍ ചിതറിയോടി. സമരക്കാര്‍ നിരവധി വാഹനങ്ങള്‍ക്ക് തീയിട്ടു. കലക്ടറേറ്റ് വളപ്പിലുണ്ടായിരുന്ന വാഹനങ്ങള്‍ അഗ്‌നിക്കിരയായി. സര്‍ക്കാര്‍ ഇടപെടാത്തതിനെതുടര്‍ന്ന് മാര്‍ച്ച് 24ന് ആയിരങ്ങള്‍ പ്ലാന്റിലേക്ക് മാര്‍ച്ച് നടത്തിയിരുന്നു.
എന്നിട്ടും നടപടിയുണ്ടാകാത്തതിനെതുടര്‍ന്നാണ് സമരത്തിന്റെ നൂറാം നാളില്‍ ലോങ്മാര്‍ച്ചിന് സ്ത്രീകളടക്കമുള്ളവര്‍ ഇറങ്ങിയത്. തൂത്തുക്കുടിയിലെയും സമീപത്തെയും ആശുപത്രികളിലാണ് പരിക്കേറ്റവര്‍. പൊലീസുകാര്‍ക്കും കല്ലേറില്‍ പരിക്കുണ്ട്. വാതകചോര്‍ച്ചയെതുടര്‍ന്ന് 2013ല്‍ പൂട്ടിയ പ്ലാന്റ് കോടതി ഉത്തരവിനെ തുടര്‍ന്നാണ് തുറന്നത്.
https://www.facebook.com/Malayalivartha

























