അക്കൗണ്ട് തുറന്ന രാജേട്ടൻ തന്നെ അത് പൂട്ടിച്ചോ? 'തിരിനാളം' തെളിച്ച ഗുട്ടൻസ് കലക്കിയെടുത്ത് പാവം അണികൾ..
2016-ല്‍ നിയമസഭയിലേക്ക് ഒരു താമരയായ് ഒ. രാജഗോപാല്‍ കടന്നു വരുമ്പോള്‍ കേരളത്തിലെ ബി.ജെ.പി. അണികള്‍ ആവേശത്തിലായിരുന്നു. ഇനിയങ്ങോട്ടു പിണറായി വിജയന്‍ സര്‍ക്കാരിനെ ഒറ്റയ്ക്ക് നേരിട്ട് നഖശിഖാന്തം എതിര്‍ത്ത് രാജേട്ടനു പിന്നാലെ വിരിയാനിരിക്കുന്ന താമരകളെ സ്വപ്‌നം കണ്ടിരുന്ന നേതാക്കള്‍ക്കും അണികള്‍ക്കും അധികം വൈകാതെ തന്നെ അപകടം മണത്തു.
ആദ്യ പിണറായി സര്‍ക്കാരിന്റെ സ്പീക്കര്‍ സ്ഥാനത്തേക്ക് ശ്രീരാമകൃഷ്ണന് അനുകൂലമായി വോട്ടു രേഖപ്പെടുത്തി ഒ.രാജഗോപാല്‍ ഏവരെയും ഞെട്ടിച്ചു.
വിവാദമായതോടെ സ്പീക്കറുടെ പേരിലെ 'ശ്രീരാമനും കൃഷ്ണനു'മാണ് തന്നെ ആകര്‍ഷിച്ച ഘടകമെന്ന വിചിത്ര ന്യായീകരണവുമായി ഒ. രാജഗോപാല്‍ രംഗത്തെത്തി.
പൗരത്വ ബില്ലിനിനെതിരേ ഇടതു മുന്നണിയും കോണ്‍ഗ്രസും ഒരുമിച്ചു കേന്ദ്ര സര്‍ക്കാരിനെതിരേ പ്രമേയം പാസാക്കിയപ്പോഴും ഒ. രാജഗോപാല്‍ എതിര്‍പ്പ് പ്രകടിപ്പിക്കാതെ മാതൃക കാട്ടിയതും ബിജെപിയെ നിരാശരാക്കി.
പിന്നേടങ്ങോട്ട് ഒളിഞ്ഞും തെളിഞ്ഞും പിണറായി സ്തുതി പതിവാക്കിയതോടെ രാജേട്ടാ എന്നു സ്‌നേഹത്തോടെ വിളിച്ചിരുന്ന അണികള്‍ ഉള്ളുകൊണ്ടെങ്കിലും അക്ഷരം മാറ്റി വിളിച്ചു തുടങ്ങിയെന്നതാണ് യാഥാര്‍ത്ഥ്യം.
നേതാക്കളാകട്ടെ മുതിര്‍ന്ന നേതാവിനെ വിമര്‍ശിക്കാനാകാതെ കുഴഞ്ഞു. ഓര്‍മ്മക്കുറവെന്നും പ്രായാധിക്യമെന്നും അണികളോടു വിശദീകരണം നല്‍കി അവര്‍ മുഖം രക്ഷിക്കാന്‍ ശ്രമിച്ചു. എന്നാല്‍ ഓര്‍മ്മ ഇത്തിരി കൂടുതലായതിന്റെ കുഴപ്പമാണെന്നു അണികള്‍ക്കു വഴിയേ പിടികിട്ടിത്തുടങ്ങി.
ഒടുവില്‍ നേമത്ത് കുമ്മനം രാജശേഖരന്റെ പ്രചരണത്തെ മങ്ങിപ്പിക്കുന്ന വിധം നിരന്തരം പ്രസ്താവനകളുമായി രംഗത്തെത്തുകയും സിറ്റിംഗ് സീറ്റ് നഷ്ടപ്പെടുത്തുകയും ചെയ്തതോടെ ഒ. രാജഗോപാല്‍ എന്ന നേതാവിനെ അണികള്‍ പൂര്‍ണ്ണമായും കൈവിട്ടു.
പിണറായി വിജയന്‍ സര്‍ക്കാരിന്റെ രണ്ടാം വരവിനെ 'വിളക്കുതെളിച്ച്' ഇടതുപക്ഷം സ്വീകരിച്ചപ്പോഴും ഒ. രാജഗോപാലും വെറുതെയിരുന്നില്ല. കത്തിച്ചു ഫെയ്‌സ്ബുക്കില്‍ ഒരു തിരിനാളം.
ചെറിയൊരു ആശ്വാസത്തിന് ബംഗാളില്‍ അക്രമിക്കപ്പെടുന്ന ബിജെപി പ്രവര്‍ത്തകരെ ഓര്‍ത്തിട്ടുണ്ടെന്നു മാത്രം. എങ്കിലും ഇത്തവണ അണികള്‍ക്കോ നേതാക്കള്‍ക്കോ തങ്ങളുടെ രാജേട്ടന്റെ 'ഇരട്ടത്താപ്പ്' കണ്ട് വലിയ ഞെട്ടലൊന്നുമുണ്ടായില്ല.
ഇനി പലതും കാണാനിരിക്കുന്നതല്ലേ ഉള്ളൂവെന്നാണ് സൂചനകള്‍. എത്ര വലിയ നേതാവായാലും പാര്‍ട്ടി നടപടി എടുക്കാത്തതാണ് സിറ്റിംഗ് സീറ്റു കൂടി നഷ്ടമാക്കുന്നതില്‍ കാര്യങ്ങളെത്തിച്ചതെന്ന് വിലയിരുത്തുന്ന നേതാക്കളും അണികളുമുണ്ട്.
എന്നാല്‍ ഒ. രാജഗോപാലിന്റെ വീഴ്ചകള്‍ കേന്ദ്ര നേതൃത്വത്തിന്റെ ശ്രദ്ധയില്‍ യഥാവിധം അവതരിപ്പിക്കാത്തതാണ് കുഴപ്പമെന്നും അഭിപ്രായപ്പെടുന്നവരുണ്ട്.
കേരള ചലച്ചിത്ര അക്കാദമിയുടെ ചെയര്‍മാന്‍ സ്ഥാനത്തേക്കു സംവിധായകന്‍ കമലിനു ശേഷം ആരുവരുമെന്നു പ്രവചിക്കാന്‍ ആര്‍ക്കും കഴിയില്ല. എന്നാല്‍ ആ സ്ഥാനത്തേക്കൊരു നോമിനി പിണറായി വിജയനു മുന്നില്‍ എത്തിയിട്ടുണ്ടെന്നു വേണം കരുതാന്‍.
അങ്ങനെയെങ്കില്‍ ഈ 'തിരിനാളം' കൂടി തെളിച്ചു വച്ചതിന്റെ ഗുട്ടന്‍സ് അന്നു കേരളത്തിലെ പാവം ബി.ജെ.പി അണികള്‍ക്കു മുന്നില്‍ തെളിഞ്ഞു വരുമെന്നു പ്രതീക്ഷിക്കാം.
https://www.facebook.com/Malayalivartha