ബൂർഷ്വാ പാർട്ടിയിൽ നിന്ന് വേറിട്ട നിലപാട് വേണം; എന്നാൽ സി.പി.എമ്മിലെ ചില മന്ത്രിമാർ ഇതല്ല സ്വീകരിക്കുന്നത്; ഇത് കാണുമ്പോൾ മതിപ്പല്ല അവമതിപ്പാണ് തോന്നുന്നത്; എൽ.ഡി.എഫ് സർക്കാരിന് തുടർഭരണം ലഭിച്ചത് മുന്നണി ഗവൺമെന്റിന്റെ പൊതുവായ സ്വീകാര്യതയുടെ അടിസ്ഥാനത്തിലാണ്; സി.പി.ഐയുടെ കടുത്ത വിമർശനം

മുഖ്യമന്ത്രി പിണറായി വിജയനെതിരെ കടുത്ത വിമർശനവുമായി സി.പി.ഐ ജില്ലാ സമ്മേളനം. ഏറ്റുമാനൂരിൽ നടന്ന ജില്ലാ സമ്മേളനത്തിലെ സി.പി.ഐ സമ്മേളന റിപ്പോർട്ടിലാണ് അതിരൂക്ഷമായ വിമർശനം ഉയർന്നിരിക്കുന്നത്. രണ്ടാം പിണറായി സർക്കാരിൽ മുന്നണിയിൽ ഘടകക്ഷികൾക്ക് കാര്യമായ പരിഗണന ലഭിക്കുന്നില്ലെന്നും റിപ്പോർട്ടിൽ പരാമർശമുണ്ട്. മന്ത്രിമാരിൽ ചിലർക്ക് ബൂർഷ്വാ നിലപാടുകളാണെന്നും സി.പി.ഐ ജില്ലാ സമ്മേളന റിപ്പോർട്ട് കുറ്റപ്പെടുത്തുന്നു.
റിപ്പോർട്ടിലെ പരാമർശങ്ങൾ ഇങ്ങനെ - ബൂർഷ്വാ പാർട്ടിയിൽ നിന്ന് വേറിട്ട നിലപാട് വേണം. എന്നാൽ, സി.പി.എമ്മിലെ ചില മന്ത്രിമാർ ഇതല്ല സ്വീകരിക്കുന്നത്. ഇത് കാണുമ്പോൾ മതിപ്പല്ല അവമതിപ്പാണ് തോന്നുന്നത്. എൽ.ഡി.എഫ് സർക്കാരിന് തുടർഭരണം ലഭിച്ചത് മുന്നണി ഗവൺമെന്റിന്റെ പൊതുവായ സ്വീകാര്യതയുടെ അടിസ്ഥാനത്തിലാണ് എന്ന വസ്തുത അവഗണിച്ച്, ചില വ്യക്തികളുടെ മാത്രം കഴിവുകൊണ്ടാണ് എന്ന ധാരണയിലുള്ള പ്രവർത്തനങ്ങൾ രണ്ടാമൂഴ ഗവൺമെന്റിന്റെ പല നടപടികളിലും ഉണ്ടാകുന്നു.
ഒരു മുന്നണി ഗവൺമെന്റിന്റെ വാർഷികം ആഘോഷിച്ചുകൊണ്ടു പരസ്യം നൽകുമ്പോൾ ആ പരസ്യത്തിൽ മുന്നണിയെക്കുറിച്ചുള്ള പരാമർശം ഉണ്ടാകേണ്ടതാണ്. എന്നാൽ, രണ്ടാം എൽ.ഡി.എഫ് ഗവൺമെന്റിന്റെ ഒന്നാം വാർഷികത്തിൽ പലതരത്തിൽ നടത്തിയ പരസ്യത്തിൽ ഒരിടത്ത് പോലും എൽ.ഡി.എഫ് എന്ന അക്ഷരം ഉണ്ടായിരുന്നില്ല. പല പരിപാടികളിലും ഘടകക്ഷികൾക്കും ന്യായമായ പരിഗണന പോലും ലഭ്യമായിരുന്നില്ല. ഇതെല്ലാം സഖാക്കളിൽ വിമർശനത്തിന് ഇടയാക്കിയിട്ടുണ്ട്.
റിപ്പോർട്ട് കാലയളവിൽ കേരള കോൺഗ്രസ് (എം) എൽ.ഡി.എഫിൽ അംഗമാകുകയുണ്ടായി. തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിലേയ്ക്കുള്ള തിരഞ്ഞെടുപ്പ് സമയത്താണ് കേരള കോൺഗ്രസ് എം ഔദ്യോഗികമായി മുന്നണിയിൽ ചേർന്നതെങ്കിലും കോട്ടയം ജില്ലയിൽ അതിന് വളരെ മുൻപ് തന്നെ സി.പി.എം കേരള കോൺഗ്രസുമായി രഹസ്യബന്ധം ആരംഭിച്ചിരുന്നു.
ജില്ലാ പഞ്ചായത്തിലെ പ്രസിഡന്റ് തിരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് അത് ബോധ്യമായതാണ്. തദ്ദേശസ്വയംഭരണസ്ഥാപനങ്ങളിലേക്കുള്ള തിരഞ്ഞെടുപ്പിൽ പല സ്ഥലത്തും നമ്മുടെ സീറ്റുകൾ കോൺഗ്രസിനെ കൂട്ടുപിടിച്ച് കുറയ്ക്കാനുള്ള പരിശ്രമമാണ് സി.പി.എമ്മിന്റെ ഭാഗത്തു നിന്നും ഉണ്ടായത്. ഇതുമൂലം സി.പി.ഐയ്ക്കു ചില പഞ്ചായത്തുകളിൽ ഒറ്റയ്ക്ക് മത്സരിക്കേണ്ടി വന്നു.
https://www.facebook.com/Malayalivartha