വ്യത്യസ്ത ചിന്താധാരകൾ ഉള്ളവർ തമ്മിൽ മിണ്ടാൻ പോലും പാടില്ല എന്നാണോ മാധ്യമങ്ങളുടെ പുരോഗമന നിലപാട്; സിപിഎം കോഴിക്കോട് ജില്ലാ സെക്രട്ടറി ആർ.എസ്.എസ് പരിപാടിയിൽ പങ്കെടുത്താൽ അതിലൊരു അസ്വാഭാവികത ആരോപിക്കാം; എന്നാൽ ഭരണഘടനാ പദവികൾ വഹിക്കുന്നവർ ആ നാട്ടിലെ എല്ലാവരുടെയും കൂടിയാണെന്നാണ് വെയ്പ്; ബാലഗോകുലം നിരോധിക്കപ്പെട്ടതോ നാട്ടിൽ അരാജകത്വം സൃഷ്ടിക്കുന്നതോ ആയ സംഘടനയല്ല; കേരളത്തിലെ മാധ്യമ പ്രവർത്തകർ ശവംതീനികൾ ആവരുതെന്ന അപേക്ഷയുമായി സന്ദീപ് വാചസ്പതി

കേരളത്തിലെ മാധ്യമ പ്രവർത്തകർ ശവംതീനികൾ ആവരുതെന്ന അപേക്ഷയുമായി സന്ദീപ് വാചസ്പതി രംഗത്ത്. കോഴിക്കോട് മേയർ ബാലഗോകുലത്തിൻ്റെ പരിപാടിയിൽ പങ്കെടുത്തത് വിവാദമായി എന്ന വാർത്തയെ വിമർശിക്കുകയായിരുന്നു അദ്ദേഹം. സന്ദീപ് വാചസ്പതി ഫേസ്ബുക്കിൽ പങ്കു വച്ച കുറിപ്പിന്റെ പൂർണ്ണ രൂപം ഇങ്ങനെ; കേരളത്തിലെ മാധ്യമ പ്രവർത്തകർ ശവംതീനികൾ ആവരുത്. കോഴിക്കോട് മേയർ ബാലഗോകുലത്തിൻ്റെ പരിപാടിയിൽ പങ്കെടുത്തത് വിവാദമായി പോലും. ആരാണ് വിവാദമാക്കിയത്? എവിടെയാണ് വിവാദം ഉണ്ടായത്?
ഏറ്റവും ചുരുങ്ങിയത് അക്കാര്യമെങ്കിലും വാർത്താ ഉത്പാദകൻ വാർത്തയിൽ വെളിപ്പെടുത്തേണ്ടെ. അതോ 'ഉണ്ടത്രേ ' ലൈനിൽ ആണോ പ്രവർത്തനം. ഇതൊരു വിവാദമായി, സാമൂഹ്യ പ്രശ്നമായി മാറണമെന്ന പഴയ 'ചെന്നായ മനഃസ്ഥിതി ' എന്നതിനപ്പുറം എന്താണ് ഇതിലുള്ളത്. വ്യത്യസ്ത ചിന്താധാരകൾ ഉള്ളവർ തമ്മിൽ മിണ്ടാൻ പോലും പാടില്ല എന്നാണോ മാധ്യമങ്ങളുടെ പുരോഗമന നിലപാട്.
സിപിഎം കോഴിക്കോട് ജില്ലാ സെക്രട്ടറി ആർ.എസ്.എസ് പരിപാടിയിൽ പങ്കെടുത്താൽ അതിലൊരു അസ്വാഭാവികത ആരോപിക്കാം. എന്നാൽ ഭരണഘടനാ പദവികൾ വഹിക്കുന്നവർ ആ നാട്ടിലെ എല്ലാവരുടെയും കൂടി ആണെന്നാണ് വെയ്പ്. ബാലഗോകുലം നിരോധിക്കപ്പെട്ടതോ നാട്ടിൽ അരാജകത്വം സൃഷ്ടിക്കുന്നതോ ആയ സംഘടനയല്ല. കുട്ടികളിൽ സാംസ്കാരിക ദേശീയത വളർത്താൻ ശ്രമിക്കുന്ന സാംസ്കാരിക പ്രസ്ഥാനമാണ്.
അങ്ങനെ വരുമ്പോൾ കോഴിക്കോട് നടക്കുന്ന ഒരു ഉത്സവത്തിൻ്റെ ഓഫീസ് ഉദ്ഘാടനം കോഴിക്കോട് മേയർ നിർവഹിച്ചതിൽ എന്താണ് വിവാദം? രാഷ്ട്രീയമായി എതിർ ചേരിയിൽ നിൽക്കുന്നവർക്ക് പോലും സ്വന്തം വേദി അനുവദിക്കാൻ കലർപ്പില്ലാത്ത ആദർശം ഉള്ളവർക്കെ സാധിക്കൂ. ആർ.എസ്.എസ് വേദിയിൽ എത്തി സംഘത്തെ വിമർശിച്ചവർ നിരവധി ഉണ്ട്. അവരോടോന്നും നീരസം കാണിക്കാൻ പോലും സംഘം തയ്യാറായിട്ടില്ല.
"അറിയാനും അറിയിക്കാനും ആണ് സംവാദം" എന്ന ഗുരുദേവ വചനത്തിൽ ആണ് സംഘവും പരിവാർ സംഘടനകളും വിശ്വസിക്കുന്നത്. സമാജത്തിൽ ആശയ സംവാദങ്ങൾ നടക്കട്ടെ. അങ്ങനെ പാരസ്പര്യവും സാഹോദര്യവും വളരട്ടെ. അതിന് സഹായം ചെയ്യാൻ മാധ്യമങ്ങൾക്ക് സാധിക്കില്ല എങ്കിൽ പോകട്ടെ. വെറുപ്പ് വളർത്താൻ ഇന്ധനം പകരരുത്. അപേക്ഷയാണ്. ഏതെങ്കിലും മഹല്ല് കമ്മിറ്റിയുടെ യോഗത്തിൽ മേയർ പോയാൽ വിവാദം ആക്കുമോ എന്ന ചോദ്യം ചോദിക്കുന്നില്ല.
https://www.facebook.com/Malayalivartha