രാജ്യത്ത് കുറ്റകൃത്യങ്ങളുടെ തലസ്ഥാനമായി കേരളം മാറുന്നത് ആശങ്കപ്പെടുത്തുന്നു; മോഷണക്കേസ് പ്രതി ഒരു മാസമായി കൊച്ചി നഗരത്തിൽ ഒളിച്ചു താമസിച്ച് ഒരു കൊലപാതകം നടത്തി; എന്നിട്ടും പോലീസ് അറിഞ്ഞില്ല; സ്ത്രീകൾക്കും കുട്ടികൾക്കുമെതിരായ അതിക്രമങ്ങൾ റിപ്പോർട്ട് ചെയ്യപ്പെടുന്നു; ആഭ്യന്തര വകുപ്പിനെതിരെ ആഞ്ഞടിച്ച് കേന്ദ്ര മന്ത്രി വി മുരളീധരൻ
ആഭ്യന്തര വകുപ്പിനെതിരെ ആഞ്ഞടിച്ച് കേന്ദ്ര മന്ത്രി വി മുരളീധരൻ രംഗത്ത്‍. സംസ്ഥാനത്തെ ക്രമസമാധാന തകർച്ചയ്‌ക്കെതിരെ രൂക്ഷ വിമർശനമാണ് അദ്ദേഹം ഉന്നയിച്ചിരിക്കുന്നത്. രാജ്യത്ത് കുറ്റകൃത്യങ്ങളുടെ തലസ്ഥാനമായി കേരളം മാറുന്നത് ആശങ്കപ്പെടുത്തുന്നുവെന്നും അദ്ദേഹം ചൂണ്ടിക്കാണിച്ചു . പുതുവർഷപ്പുലരിയിലും ഹീനമായ കൊലപാതകത്തിന്റെ വാർത്തയാണ് മലയാളി കേട്ടത് എന്ന കാര്യം അദ്ദേഹം ചൂണ്ടിക്കാണിച്ചു. കാക്കനാട്ടെ ഫ്ലാറ്റിൽ സജീവ് കൃഷ്ണ എന്ന ചെറുപ്പക്കാരൻ അതിക്രൂരമായി കൊല്ലപ്പെട്ടു.
മോഷണക്കേസ് പ്രതി ഒരു മാസമായി കൊച്ചി നഗരത്തിൽ ഒളിച്ചു താമസിച്ച് ഒരു കൊലപാതകം നടത്തി. എന്നിട്ടും പോലീസ് അറിഞ്ഞില്ലെന്നും വി മുരളീധരൻ പരിഹസിച്ചു. കേരളത്തിന്റെ ശാപമായി മാറിയ ലഹരി ഇടപാടാണ് ഈ കൊലപാതകത്തിന് പിന്നിലെന്നത് ഞെട്ടിക്കുന്നതാണെന്നും അദ്ദേഹം ചൂണ്ടിക്കാണിച്ചു . ദിവസേനയെന്നോണം വീടുകൾക്കുള്ളിലും തെരുവിലും മനുഷ്യർ മരിച്ചു വീഴുന്നു. കൊച്ചിയിൽ ഈ മാസം ഇത് മൂന്നാമത്തെ കൊലപാതകമാണ്.
തിരുവനന്തപുരം കേശവദാസപുരത്ത് കഴിഞ്ഞയാഴ്ചയാണ് വീട്ടമ്മ പട്ടാപ്പകൽ ക്രൂരമായി കൊല്ലപ്പെട്ടതെന്ന് കേന്ദ്രമന്ത്രി പറഞ്ഞു . സ്ത്രീകൾക്കും കുട്ടികൾക്കുമെതിരായ അതിക്രമങ്ങൾ റിപ്പോർട്ട് ചെയ്യപ്പെടുന്നു. തൃശൂരിൽ സ്കൂൾ വിദ്യാർഥിനി കൂട്ടബലാൽസംഗം ചെയ്യപ്പെട്ടു. ഈ വാർത്ത നാടിനാകെ അപമാനമാണ്. മുമ്പ് ഉത്തരേന്ത്യൻ സംസ്ഥാനങ്ങളിൽ കണ്ടിരുന്ന ജംഗിൾ രാജിലേക്ക് കേരളം മെല്ലെ നീങ്ങുകയാണെന്നും വി മുരളീധരൻ ആക്ഷേപിച്ചു .
ഭരണകക്ഷിയുടെയും ആഭ്യന്തര വകുപ്പിന്റെയും സമ്പൂർണ പരാജയമാണ് ഉയരുന്ന കുറ്റകൃത്യങ്ങൾ തെളിയിക്കുന്നത് എന്ന വിമർശനവും അദ്ദേഹം ഉന്നയിച്ചു . പോലീസിനെ സിപിഎം നിയന്ത്രണത്തിലാക്കിയതോടെ ഗുണ്ടകൾ അഴിഞ്ഞാടുകയാണ്. സംസ്ഥാനം അടക്കിവാഴുന്ന ലഹരി മാഫിയയെ ഒന്നും ചെയ്യാൻ ഭരണക്കാർക്ക് കഴിയുന്നില്ലെന്നും അദ്ദേഹം പറഞ്ഞു.
https://www.facebook.com/Malayalivartha