ഹിമാചല്‍ പ്രദേശിലെ കോണ്‍ഗ്രസ് വര്‍ക്കിംഗ് പ്രസിഡന്റടക്കം രണ്ട് സിറ്റിംഗ് എം.എല്‍.എമാര്‍ ബിജെപിയിൽ ചേർന്നു; നേതാക്കള്‍ കൂട്ടത്തോടെ ബി.ജെ.പിയിലേക്ക്; തടയാനാകാതെ അന്തം വിട്ട് കോണ്‍ഗ്രസ്
കോണ്‍ഗ്രസില്‍ നിന്നു നേതാക്കള്‍ കൂട്ടത്തോടെ ബി.ജെ.പി യില്‍ ചേക്കേറുന്ന കാഴ്ചകൾക്കാണിപ്പോള്‍ വടക്കേ ഇന്ത്യ സാക്ഷിയാകുന്നത്. ഒപ്പം ഇതു തടയാനാകാതെ കോണ്‍ഗ്രസ് അന്തം വിട്ടു നില്‍ക്കുകയാണ്. ഡിസംബറില്‍ തെരഞ്ഞെടുപ്പു നടക്കുന്ന സംസ്ഥാനങ്ങളാണ് ഗുജറാത്തും ഹിമാചല്‍ പ്രദേശും അതിനുള്ള പ്രാഥമിക ഒരുക്കങ്ങളിലാണ് കോണ്‍ഗ്രസ്. ഇതിനിടയിലാണ് നേതാക്കളും പ്രവര്‍ത്തകരുമായി വലിയൊരു സംഘം ബി.ജെ.പി യില്‍ ചേക്കേറാന്‍ പുറപ്പെടുന്നത്.
ഹിമാചല്‍ പ്രദേശിലെ കോണ്‍ഗ്രസ് വര്‍ക്കിംഗ് പ്രസിഡന്റടക്കം രണ്ട് സിറ്റിംഗ് എം.എല്‍.എ മാര്‍ ബി.ജെ.പി യില്‍ എത്തിയതാണ് അത്ഭുതപ്പെടുത്തുന്നത്. വര്‍ക്കിംഗ് പ്രസിഡന്റും കാങ് എം.എല്‍.എ യുമായ പവന്‍കാജല്‍, നാലാഗഡ് എം.എല്‍.എ ലക്വിന്ദര്‍ സിംഗ് റാണ എന്നിവര്‍ ഡല്‍ഹിയില്‍ മുഖ്യമന്ത്രി ജയ്‌റാം ഠാക്കൂറിന്റെ സാന്നിധ്യത്തില്‍ ബി.ജെ.പി യില്‍ ചേര്‍ന്നു. കോണ്‍ഗ്രസിന്റെ ഒ.ബി.സി വിഭാഗം നേതാക്കളില്‍ പ്രമുഖനാണ് പവന്‍കാജല്‍.
കാലുമാറുമെന്ന സൂചന വന്നതോടെ കോണ്‍ഗ്രസ് ഇവരെ ആറുവര്‍ഷത്തേക്ക് പാര്‍ട്ടില്‍ നിന്നു പുറത്താക്കിയിട്ടുണ്ട്. ഗുജറാത്തില്‍ മുന്‍മന്ത്രി നരേഷ് റാവലും മുന്‍രാജ്യസഭാംഗം രാജു പര്‍മാറുമാണ് കോണ്‍ഗ്രസ് വിട്ടത്. സംസ്ഥാന പ്രസിഡന്റ് സി.ആര്‍.പട്ടേലിന്റെ നേതൃത്വത്തി്ല്‍ ഇവര്‍ ബി.ജെ.പിയില്‍ ചേര്‍ന്നു. ഇതിനിടയില്‍ കോണ്‍ഗ്രശ് ഏല്‍പ്പിച്ച ചുമതലകള്‍ ഏറ്റെടുക്കാന്‍ ആകില്ലെന്നു തുറന്നടിച്ചു കൊണ്ട് ഗുലാംനബി ആസാദും രംഗത്തുവന്നു.
ജമ്മുകാശ്മീരിലെ പ്രചരവിഭാഗം തലവനായും രാഷ്ട്രീയകാര്യസമിതി അംഗമായും ഹൈക്കമാന്‍ഡ് ഗുലാംനബി ആസാദിനെ നിയമിച്ചിരുന്നു. അതിനിടയിലാണ് അദ്ദേഹത്തിന്റെ പ്രതികരണം വന്നിരിക്കുന്നത്. ഇതോടെ ജമ്മുകാശ്മീര്‍ കോണ്‍ഗ്രസ് വലിയ പ്രതിസന്ധിയിലായിട്ടുണ്ട്. അദ്ദേഹവും ബി.ജെ.പി യുടെ ഉന്നത നേതാക്കളുമായി രഹസ്യ സംഭാഷണങ്ങളിലാണെന്ന സൂചനകളും ഉണ്ട്.
https://www.facebook.com/Malayalivartha