അഴിമതി വിരുദ്ധ നടപടിയില്‍ പിടിയിലായവരെ നഷ്ടം ഈടാക്കിയും വിട്ടയച്ചും സൗദി

സൗദിയിൽ അഴിമതി വിരുദ്ധ നടപടിയുടെ ഭാഗമായി പിടിയിലായവരെ വിട്ടയച്ചും നഷ്ടം ഈടാക്കിയും നടപടികൾ അവസാനിപ്പിച്ചു. ഒത്തുതീര്‍പ്പിന് വഴങ്ങാത്തവരേയും ക്രിമിനല്‍ കുറ്റം ചെയ്തെന്ന് കണ്ടെത്തിയവരേയും കോടതിക്ക് കൈമാറി.
രാജകുടുംബം, മന്ത്രിമാര്‍, വ്യവസായികള്‍ എന്നിങ്ങനെ 300ലേറെ പേരെ കസ്റ്റഡിയിലെടുത്തു. ഇതില്‍ പലരെയും തെളിവെടുപ്പിന് ശേഷം വിട്ടയച്ചു. അവശേഷിച്ചത് ഇരുന്നൂറോളം പേര്‍. 87 പേര്‍ കുറ്റം സമ്മതിച്ചു. ഒത്തു തീര്‍പ്പിനായി പിഴയും വസ്തുവകകളും ഭരണകൂടത്തിന് നല്‍കി.
പണമായി മാത്രം നൂറ്റിയേഴ് ബില്യണ്‍ ഡോളറാണ് ഇവരില്‍ നിന്ന് ഈടാക്കിയത്. ബാക്കിയുയുള്ളവ കമ്പനി ഓഹരികളായും വസ്തുവകകളായും സര്‍ക്കാരിലേക്ക് കണ്ടുകെട്ടി. ഇനി കസ്റ്റഡിയില്‍ ബാക്കിയുള്ളത് 64 പേരാണ്. ഇതില്‍ എട്ടു പേര്‍ ഒത്തു തീര്‍പ്പിന് സന്നദ്ധമല്ല.
ഇവരെ പബ്ലിക് പ്രോസിക്യൂഷന് കൈമാറും. ബാക്കിയുള്ള 56 പേരുടെ കേസുകള്‍ ക്രിമിനല്‍ വകുപ്പ് ഉള്‍പ്പെടുന്നതാണ്. ഇവ കോടതിക്ക് കൈമാറി വിവിധ വകുപ്പുകള്‍ക്ക് കൈമാറും. ഇതോടെ 2017 നവംബറില്‍ ആരംഭിച്ച അഴിമതി വിരുദ്ധ നടപടി അവസാനിച്ചു. സൗദിയിലെ റോയല്‍ കോർട്ടാണ് വാർത്താസമ്മേളനത്തിലൂടെ ഇക്കാര്യങ്ങൾ അറിയിച്ചത്.
https://www.facebook.com/Malayalivartha