ദുരിതത്തിൽ അകപ്പെട്ടവരോട് എന്തിന് ഇങ്ങനെ? കളക്ഷൻ സെന്‍ററുകളിൽ തണുപ്പൻ പ്രതികരണം; പൊതു ജനങ്ങൾ സഹായിക്കണമെന്ന് അഭ്യർത്ഥന
കഴിഞ്ഞ വർഷത്തെ പ്രളയത്തിൽ ദുരിതം നേരിട്ട വ്യക്തികളെ സഹായിക്കാൻ ഒരായിരം കൈകളായിരുന്നു നീണ്ടു വന്നത്. എന്നാൽ ഇപ്പോൾ അവസ്ഥ നേരെ തിരിച്ചാണ്. പ്രളയം ഉണ്ടായപ്പോൾ മുതൽ അവശ്യ സാധന ങ്ങൾ ക്യാമ്പുകളിലും ആവശ്യക്കാർക്കും എത്തിക്കാൻ കളക്ഷൻ സെന്‍ററുകൾ തുറന്നെങ്കിലും സാധനങ്ങൾ നൽകുവാൻ ആരും തയ്യാറാകുന്നില്ല. കഴിഞ്ഞ വർഷം ഒരുമയോടെയായിരുന്നു കേരളം സഹായിക്കാൻ കൈ കോർത്തത്. എന്നാൽ ആ ഒരുമ ഇപ്പോൾ കാണുന്നില്ല. എന്തുകൊണ്ടാണ് അവശ്യവസ്തുക്കൾ എത്തിക്കാൻ എല്ലാവരും മടിക്കുന്നത് എന്നത് വലിയൊരു ചോദ്യമാണ്. സാമൂഹ്യമാധ്യമങ്ങളിൽ വ്യാജ പ്രചരണങ്ങൾ ശക്തമായി നടക്കുകയാണ് . അത്തരം വ്യാജ പ്രചാരണങ്ങളിൽ കുടുങ്ങി സഹായ ഹസ്തം മടക്കേണ്ട സ്ഥിതി അല്ല ഇപ്പോൾ. കൈ അയച്ചു തന്നെ സഹായിക്കണം. നമ്മുടെ സഹായത്തിനായി കാത്തിരിക്കുന്നത് ആയിരങ്ങളാണ്. മുഖ്യമന്ത്രിയുടെ ദുരിതാശ്വാസനിധി തന്നെയാണ് ഇപ്പോഴും ഏറ്റവും വിശ്വാസ്യമായ പണം സമാഹരിക്കാവുന്ന വഴി. ആ ഫണ്ട് വകമാറ്റി ചെലവഴിക്കാൻ നിലവിൽ കഴിയില്ല. ഹൈക്കോടതിയുടേതടക്കം മേൽനോട്ടത്തിലാണ് ആ ഫണ്ടിൽ നിന്നുള്ള പണം ചെലവഴിക്കൽ നടക്കുന്നത്. അത് കൊണ്ട് യാതൊരു സംശയവും കൂടാതെ പണം നൽകാവുന്നതാണ്.മുഖ്യ മന്ത്രിയുടെ ദുരിതാശ്വാസ നിധിയെ പറ്റി നില നിൽക്കുന്ന തെറ്റിധാരണകളാണ് സഹായം വൈകാൻ കാരണമാകുന്നത്.
''സാമൂഹ്യമാധ്യമങ്ങൾ വഴി വ്യാപകമായി വ്യാജപ്രചാരണം നടക്കുന്നുണ്ട്. അത് മലയാളികൾക്കിടയിലല്ല കൂടുതലായും നടക്കുന്നത്. കേരളത്തിന് പുറത്താണ്. ദുരിതാശ്വാസ നിധിയിലേക്ക് പണമെത്തിക്കരുതെന്ന തരത്തിലുള്ള പ്രചാരണം നാടിനോട് ചെയ്യുന്ന ഹീനമായ കുറ്റകൃത്യമാണ്'', എന്ന് മുഖ്യമന്ത്രി വ്യക്തമാക്കി. ഇത് സർക്കാർ ഗൗരവമായി കാണുമെന്നും ഔദ്യോഗിക സംവിധാനത്തിലേക്ക് കിട്ടുന്ന പണം ദുരിതാശ്വാസത്തിന് മാത്രമാണ് ഉപയോഗിക്കുകയെന്നും അത് പാവങ്ങൾക്കുള്ള കൈത്താങ്ങാണെന്നും മുഖ്യ മന്ത്രി പറഞ്ഞു.
.നിലമ്പൂർ, കണ്ണൂർ, കോഴിക്കോട്, വയനാട് പോലുള്ള മേഖലകളിലെ ദുരിതാശ്വാസ ക്യാംപുകളിൽ അവശ്യസാധനങ്ങൾ ആവശ്യമാണ്. എല്ലാ പ്രധാന കളക്ടറേറ്റുകളും കേന്ദ്രീകരിച്ച് കളക്ഷൻ സെന്‍ററുകൾ പ്രവർത്തിക്കുന്നുണ്ട്. തിരുവനന്തപുരത്ത് വിവിധയിടങ്ങളിൽ കളക്ഷൻ സെന്‍ററുകൾ തുറന്നു പ്രവർത്തിക്കുന്നു. വിമൺസ് കോളേജിലേക്കും കോർപ്പറേഷൻ ഓഫീസിലേക്കും ആദ്യം കളക്ഷൻ സെന്‍ററുകളിലേക്ക് സാധനങ്ങൾ ആവശ്യമില്ലെന്ന തരത്തിലുള്ള ജില്ലാ കളക്ടറുടെ ഫേസ്ബുക്ക് വീഡിയോ വലിയ തെറ്റിദ്ധാരണയാണുണ്ടാക്കിയത്. എന്നാൽ അതല്ല ഉദ്ദേശിച്ചതെന്ന തരത്തിലുള്ള വിശദീകരണം പിന്നീട് വന്നുവെങ്കിലും ആ തെറ്റിദ്ധാരണയിൽ നിന്നും പലരും മാറിയിട്ടില്ല.
കുട്ടികൾക്കുള്ള ഡയപ്പറുകളുൾപ്പടെയുള്ള വസ്തുക്കൾ, അരിയും പരിപ്പുമടക്കമുള്ള ആഹാര വസ്തുക്കൾ, മരുന്നുകൾ ,വെള്ളം ,ബേബി ഫുഡ്, കുട്ടികൾക്കുള്ള വസ്ത്രങ്ങൾ, ടോർച്ച്,മെഴുകു തിരികൾ, സാനിറ്ററി നാപ്കിൻ,പുരുഷന്മാർക്കും സ്ത്രീകള്ക്കും കുട്ടികള്ക്കും വേണ്ടുന്ന തുണികൾ, പായ, ബെഡ് ഷീറ്റ്, ഡ്രൈ ഫ്രൂട്ട്സ് ,വാട്ടർ ബോട്ടിൽ, പുതപ്പ്, ധോത്തി, സ്ലിപ്പറുകൾ, സാനിറ്ററി തൂവാല, സോപ്പ്, ടൂത്ത് ബ്രഷ്, ടൂത്ത് പേസ്റ്റ്, ഡെറ്റോൾ, സോപ്പ് പൊടി, ബ്ലീച്ചിംഗ് പൊടി, ക്ലോറിൻ, ബിസ്കറ്റ്, അരി, പഞ്ചസാര, പയർ, വെളിച്ചെണ്ണ, പച്ചക്കറികൾ, കറി പൊടികൾ, റൊട്ടി, ബക്കറ്റ്, മഗ്, ടോയ്‌ലറ്റ് ബ്രഷ്, ഫീനൈൽ / ഹാർപിക്. തുടങ്ങിയ സാധനങ്ങൾ എത്തിക്കുക. പല ക്യാമ്പുകളിലും അന്തേവാസികൾക്ക് ആവശ്യമായ വസ്തുക്കൾ ഇല്ലാതിരിക്കുന്ന അവസ്ഥയാണ്. അവശ്യസാധനങ്ങൾ ക്യാമ്പുകളിൽ എത്രയും പെട്ടെന്ന് എത്തിക്കുവാൻ ശ്രമിക്കുക. ജില്ലകളിൽ വിവിധയിടങ്ങളിൽ പ്രവർത്തിക്കുന്ന കളക്ഷൻ സെന്ററുകളുടെ വിവരം പറയുകയാണ്.
കണ്ണൂർ
കണ്ണൂർ താലൂക്ക് ഓഫീസുകളിൽ സാധനങ്ങൾ ശേഖരിക്കാൻ ജില്ലാ അധികാരികൾ ഉദ്യോഗസ്ഥരോട് ആവശ്യപ്പെട്ടു.
വയനാട്
എസ്‌കെ എംജെ ഹൈസ്‌കൂൾ, കൽപ്പറ്റ ,സബ് കളക്ടർ ഓഫീസ്, മനന്തവാടി, താലൂക്ക് ഓഫീസ്, സുൽത്താൻ ബത്തേരി
മലപ്പുറം
ജി.ബി.എച്ച്.എസ്.എസ് മഞ്ജേരി, കച്ചേരിപാടി, ഗവൺമെന്റ് ഗേൾസ് ഹയർ സെക്കൻഡറി സ്കൂൾ, വണ്ടൂർ, മലപ്പുറം കളക്ട്രേറ്റ് എന്നിവടങ്ങളിൽ എത്തിക്കുക.
കോഴിക്കോട്
ഇറാൻഹിപ്പാലത്തെ കോഴിക്കോട് സിവിൽ സ്റ്റേഷന്റെ പ്ലാനിംഗ് ഹാൾ
ഇടുക്കി
ഇടുക്കിയിലെ എല്ലാ താലൂക്ക് ഓഫീസുകളിലും കളക്ഷൻ സെന്ററുകൾ പ്രവർത്തിക്കുന്നു.
എറണാകുളം
സിവിൽ സ്റ്റേഷൻ, കാക്കനാട്, കൊച്ചി യൂണിവേഴ്സിറ്റി ഓഫ് സയൻസ് ആൻഡ് ടെക്നോളജി, കളമശ്ശേരി
കൊല്ലം
കൊല്ലം കളക്ടറേറ്റിനടുത്തുള്ള ടി എം വർഗ്ഗീസ് ഹാളിൽ എത്തിക്കുക.
തിരുവനന്തപുരം
മ്യൂസിയത്തിന് സമീപമുള്ള കോർപ്പറേഷൻ ഓഫീസ് , യൂണിവേഴ്സിറ്റി സ്റ്റുഡന്റ് സെന്റർ, പിഎംജി, ലോ കോളേജ്, പി.എം.ജി, യൂണിവേഴ്സിറ്റി കോളേജ്, പാളയം, കേദാരം കോംപ്ലക്സ്, കേശവദാസപുരം ,ടെക്നോപാർക്ക് ,യൂണിവേഴ്സിറ്റി കാമ്പസ്, കാര്യവട്ടം , ഗാന്ധി പാർക്ക്, കിഴക്കേകോട്ട,ഗവ. മോഡൽ ജിഎച്ച്എസ്, പട്ടം, എസ്എൻ കോളേജ്, ചെമ്പഴന്തി
സംസ്ഥാനസർക്കാരിന്‍റെ വെബ്സൈറ്റ് സന്ദർശിക്കാവുന്നതാണ്. :https://keralarescue.in/
https://www.facebook.com/Malayalivartha