ദുരന്തഭൂമിയിൽ നേരിട്ട് എത്താനായില്ലെങ്കിലും ദുരിതമനുഭവിക്കുന്നവരുടെ കണ്ണീരൊപ്പാൻ കുവൈത്തിലെ പ്രവാസിക്കൂട്ടായ്മകൾ
കേരളം അതിജീവനത്തിന്റെ പാതയിലാണ്. സംസ്ഥാനത്ത് മഴക്കെടുതിയില്‍ ദുരിതം അനുഭവിക്കുന്നവര്‍ക്കായി നാട് കൈകോര്‍ക്കുകയാണ്. ദിനം പ്രതി ആയിരക്കണക്കിന് സഹായവുമായാണ് ദുരിതാശ്വാസക്യാംപിലെത്തുന്നത്. പ്രളയം തകര്‍ത്തെറിഞ്ഞ കേരള ജനതക്ക് സഹായ ഹസ്തവുമായി കുവൈത്തിലെ വിവിധ പ്രവാസിക്കൂട്ടായ്മകൾ രംഗത്ത് എത്തുകയാണ്. ദുരന്തഭൂമിയിൽ നേരിട്ട് എത്താനായില്ലെങ്കിലും ഇരയായവർക്ക് പരമാവധി സഹായം ലഭ്യമാക്കാനുള്ള പ്രവർത്തനങ്ങളിൽ സജീവമാണ് പ്രവാസലോകം.,
ക്യാമ്പുകളിലേക്കുള്ള അവശ്യവസ്തുക്കൾ എത്തിച്ചും സാമ്പത്തിക സഹായം നൽകിയുമാണ് പ്രവാസി കൂട്ടായ്മകൾ കേരളത്തെ വീണ്ടെടുക്കാനുള്ള യജ്ഞത്തിൽ പങ്കു ചേരുന്നത്. തുടർച്ചയായ രണ്ടാം വർഷവും ഉണ്ടായ ദുരന്തത്തിൽ കനത്ത നാശമാണ് കേരളത്തിൽ സംഭവിച്ചിരിക്കുന്നത്. സമാനതകളില്ലാത്ത രക്ഷാപ്രവർത്തനമാണ് സർക്കാർ സംവിധാനങ്ങളും സന്നദ്ധ സംഘങ്ങളും നാട്ടുകാരും ചേർന്ന് നടത്തിക്കൊണ്ടിരിക്കുന്നത്. വിവിധ സംഘടനകൾ അംഗങ്ങളിൽനിന്നും പൊതുജനങ്ങളിൽനിന്നും ധനസമാഹരണത്തിന് കാമ്പയിൻ ആരംഭിച്ചിട്ടുണ്ട്. വെള്ളിയാഴ്ച ജുമുഅ ഖുതുബയിലും പെരുന്നാൾ ഖുതുബയിലും സഹായ ആഹ്വാനമുണ്ടായി.
വിവിധ സംഘടനകൾ നടത്താൻ നിശ്ചയിച്ച വാർഷികാഘോഷവും ഒാണാഘോഷവും മാറ്റിവെച്ച് ആ പണം പ്രളയ ദുരിതാശ്വാസത്തിന് നൽകുമെന്ന് പ്രഖ്യാപിച്ചു. കഴിഞ്ഞ വർഷവും ഇത്തരത്തിൽ ആഘോഷ പരിപാടികൾ മാറ്റിവെച്ച് പ്രളയ ദുരിതാശ്വാസത്തിന് പണം നൽകിയിരുന്നു. കഴിഞ്ഞ വർഷത്തെ പ്രളയത്തിന് ശേഷമുള്ള നവകേരള നിർമാണത്തിനായി കുവൈത്തിലെ ലോക കേരള സഭാംഗങ്ങളുടെ നേതൃത്വത്തിൽ 7.86 കോടി രൂപ പിരിച്ചുനൽകി. പണമായും സാധനങ്ങളായും വ്യക്തികളും സംഘടനകളും നൽകിയത് വേറെയുമുണ്ട്. അതേസമയം, കഴിഞ്ഞ വർഷത്തെ അത്ര ഒഴുക്ക് സഹായധന ശേഖരണത്തിൽ ഇത്തവണയില്ല എന്ന് സംഘടനാ നേതാക്കൾ അഭിപ്രായം പങ്കുവെച്ചു. പ്രവർത്തനം ഉൗർജിതമാക്കി വരുംദിവസങ്ങളിൽ ഇൗ കുറവ് പരിഹരിക്കാനുള്ള ശ്രമമാണ് നടക്കുന്നത്. അവധിക്ക് നാട്ടിൽ പോയ പ്രവാസികൾ ദുരിതാശ്വാസ പ്രവർത്തനങ്ങളിൽ സജീവമാണെന്ന വിവരമാണ് നാട്ടിൽനിന്ന് ലഭിക്കുന്നത്. കേരളത്തിലെ പ്രളയ ബാധിതരെ സഹായിക്കാൻ കേരളം ഇസ്ലാമിക് ഗ്രൂപ്പിന് (കെ.ഐ.ജി) കീഴിൽ പ്രവർത്തിക്കുന്ന കനിവ് സോഷ്യൽ റിലീഫ് സെൽ സമാഹരിക്കുന്ന ധനസഹായത്തിന്റെ ആദ്യഗഡു കൈമാറി. 10 ലക്ഷം രൂപയാണ് നാട്ടിലെ പ്രവർത്തനങ്ങൾ നടത്തുന്ന പീപ്പിൾസ് ഫൗണ്ടേഷൻ സെക്രട്ടറി പി.സി. ബഷീറിന് കൈമാറിയത്.
https://www.facebook.com/Malayalivartha