ഇറാന്‍ സൈന്യം വിദേശികളെ നദിയില്‍ 'മുക്കി കൊന്നുവെന്ന് ആരോപണം ; അഫ്ഗാനിൽ നിന്നുള്ള കുടിയേറ്റത്തൊഴിലാളികളെയാണ് മുക്കി കൊന്നുവെന്ന ആരോപണം ഉയരുന്നത്
അഫ്ഗാനില്‍ നിന്നും ഇറാനിലേക്ക് കടക്കാന്‍ ശ്രമിച്ച വിദേശികളെ ഇറാന്‍ സൈന്യം നദിയില്‍ മുക്കി കൊന്നുവെന്ന് റിപ്പോര്‍ട്ട്. ഹിറാത്ത് പ്രവിശ്യയില്‍ നിന്ന് നിയമവിരുദ്ധമായി ഇറാനിലേക്ക് കടക്കാന്‍ ശ്രമിച്ചവര്‍ക്കെതിരെയാണ് സൈന്യം ക്രൂരത കാണിച്ചതെന്ന് റിപ്പോര്‍ട്ടുകള്‍ പറയുന്നു . ഇതു സംബന്ധിച്ച് അഫ്ഗാന്‍ വിദേശകാര്യ മന്ത്രാലയം അന്വേഷണം തുടങ്ങിയിട്ടുണ്ട് ..
നിരവധി കുടിയേറ്റ തൊഴിലാളികള്‍ അഫ്ഗാനില്‍ നിന്ന് ഇറാനിലേക്ക് നിയമവിരുദ്ധമായി കടന്ന് ജോലി ചെയ്തുവരുന്നുണ്ട്. ഇത്തരത്തില്‍ അതിര്‍ത്തി കടന്ന് വന്നവരെയാണ് സൈന്യം നദിയിലേക്ക് തള്ളിയിട്ടതെന്നാണ് റിപ്പോര്‍ട്ടുകൾ പറയുന്നത്.. എന്നാല്‍ ഇറാന്‍ ഭരണകൂടം ഈ ആരോപണം തള്ളിക്കളയുകയും ചെയ്തു.
.ഇറാനില്‍ ഒട്ടേറെ അഫ്ഗാനികള്‍ ജോലി ചെയ്യുന്നുണ്ട്. ഇറാന്‍-അഫ്ഗാന്‍ അതിര്‍ത്തി പ്രവിശ്യകളിലാണ് ഇവര്‍ കൂടുതല്‍ ഉള്ളത്.. നിര്‍മാണ തൊഴിലിലും കച്ചവടങ്ങളിലുമാണ് ഇത്തരത്തില്‍ എത്തുന്നവര്‍ വ്യാപൃതരായിട്ടുള്ളത്. പക്ഷേ, ഇറാനില്‍ കൊറോണ വ്യാപിച്ചപ്പോള്‍ മിക്ക അഫ്ഗാനികളും തിരിച്ച് നാട്ടിലേക്ക് പോയിരുന്നു .
ഇപ്പോള്‍ ഇറാനില്‍ കൊറോണ ഭീതി ഒഴിഞ്ഞുവരികയാണ്. ഈ സാഹചര്യത്തിലാണ് അഫ്ഗാനില്‍ നിന്നുള്ള കുടിയേറ്റ തൊഴിലാളികള്‍ വീണ്ടും ഇറാനിലേക്ക് നിയമവിരുദ്ധമായി കടക്കാന്‍ ശ്രമിച്ചത്. ആയിരത്തോളം പേരാണ് ഇത്തരത്തില്‍ ഹിറാത്ത് പ്രവിശ്യയില്‍ നിന്ന് ഇറാനിലേക്ക് കടന്നതിന്നു പറയപ്പെടുന്നു .
കുടിയേറ്റക്കാരെ ഇറാന്‍ സൈന്യം രാജ്യത്തേക്ക് പ്രവേശിക്കാന്‍ അനുവദിച്ചില്ല. ഇവരെ വിരട്ടിയോടിക്കുകയായിരുന്നു. പലരും ഹരിറുദ് നദിയില്‍ വീണു. ഏഴ് പേര്‍ മരിച്ചു. 30ലധികം പേരെ കാണാതായി. കുറേ പേര്‍ തിരിച്ച് അഫ്ഗാനില്‍ മടങ്ങിയെത്തി. ഇവര്‍ നല്‍കിയ വിവരങ്ങളാണ് മാധ്യമങ്ങള്‍ വാര്‍ത്തയാക്കിയതും ലോക ശ്രദ്ധയിലേക്ക് അത് എത്തിയതും
രക്ഷപ്പെട്ട് എത്തിയവരുമായി അഫ്ഗാന്‍ മനുഷ്യാവകാശ കമ്മീഷന്‍ കൂടിക്കാഴ്ച നടത്തി. എന്താണ് സംഭവിച്ചതെന്ന് ചോദിച്ചറിഞ്ഞു. ഇറാന്‍ സൈന്യം തങ്ങളെ ക്രൂരമായി മര്‍ദ്ദിക്കുകയും നദിയിലേക്ക് തള്ളിയിടുകയുമായിരുന്നുവെന്ന് രക്ഷപ്പെട്ടെത്തിയവര്‍ ആരോപിക്കുന്നു. ഇതോടെയാണ് ഇറാന്‍ സൈന്യം മുക്കി കൊന്നുവെന്ന വാര്‍ത്ത പ്രചരിച്ചത്.
സംഭവത്തെ കുറിച്ച് വിദേശകാര്യ മന്ത്രാലയം അന്വേഷണം തുടങ്ങിയതായി അഫ്ഗാന്‍ ഭരണകൂടം അറിയിച്ചു. അതേസമയം, ഹിറാത്തിലെ ഇറാന്‍ കോണ്‍സുലേറ്റ് സംഭവം നിഷേധിക്കുകയും ചെയ്തു . അഫ്ഗാന്‍ പൗരന്മാരെ അതിര്‍ത്തിയില്‍ നിന്ന് അറസ്റ്റ് ചെയ്തിട്ടില്ലെന്ന് കോണ്‍സുലേറ്റ് അറിയിച്ചു.
അതേസമയം, ഇറാന്‍ വിദേശകാര്യ മന്ത്രാലയം സംഭവം പൂര്‍ണമായും നിഷേധിച്ചിട്ടുമില്ല . അഫ്ഗാന്‍ മണ്ണിലാണ് ആരോപിക്കപ്പെട്ട സംഭവം നടന്നതെന്ന് വിദേശകാര്യ മന്ത്രാലയം പറയുന്നു. ഇറാന്‍ അതിര്‍ത്തിയില്‍ സംഘര്‍ഷമോ മറ്റു പ്രശ്‌നങ്ങളോ ഉണ്ടായിട്ടില്ലെന്നാണ് അതിര്‍ത്തിയില്‍ പട്രോളിങ് നടത്തുന്ന സുരക്ഷാ ജീവനക്കാര്‍ അറിയിച്ചതെന്നും വിദേശകാര്യ മന്ത്രാലയം അറിയിച്ചു.
30 ലക്ഷത്തോളം അഫ്ഗാന്‍ അഭയാര്‍ഥികള്‍ ഇറാനില്‍ താമസിക്കുന്നുണ്ട്. ഭൂരിഭാഗം പേര്‍ക്കും കൃത്യമായ രേഖകളില്ല. കൂലി വേല ചെയ്താണ് ഇവര്‍ ഇറാനില്‍ താസമിക്കുന്നത്. കൊറോണ രോഗം വ്യാപിച്ചതിനെ തുടര്‍ന്ന് ആയിരങ്ങള്‍ അഫ്ഗാനിലേക്ക് മടങ്ങി. ഇറാന്‍ നിയന്ത്രണങ്ങള്‍ നീക്കിയെന്നറിഞ്ഞാണ് ഇവര്‍ വീണ്ടും ഇറാനിലേക്ക് തിരിച്ചെത്താന്‍ ശ്രമിച്ചത്.
https://www.facebook.com/Malayalivartha