നടുക്കുന്ന കൊലപാതക വാർത്ത...ഭവാനിപ്പുഴയിൽ യുവതിയുടെയും പെൺകുട്ടിയുടെയും ഉടലുകളും തലകളും.. മൂന്നു പ്ലാസ്റ്റിക് ചാക്കുകളിൽ കെട്ടി ഉപേക്ഷിച്ച നിലയിൽ കണ്ടെത്തി..

കേരളത്തിൽ മറ്റൊരു നടുക്കുന്ന കൊലപാതക വാർത്ത. പക്ഷെ കേരളത്തിൽ വച്ച് സംഭവിച്ചത് ആവാനുള്ള സാധ്യത കുറവാണ് പോലീസ് പരിശോധന തുടരുന്നു . പാലക്കാട് അട്ടപ്പാടി ഭവാനിപ്പുഴയിൽ യുവതിയുടെയും പെൺകുട്ടിയുടെയും ഉടലുകളും തലകളും മൂന്നു പ്ലാസ്റ്റിക് ചാക്കുകളിൽ കെട്ടി ഉപേക്ഷിച്ച നിലയിൽ കണ്ടെത്തിയിരിക്കുകയാണ് . അതിക്രൂരമായ കൊലപാതകമാണ് നടന്നിരിക്കുന്നത് എന്നാണ് പ്രാഥമിക റിപ്പോർട്ട്. ഭവാനിപ്പുഴയുടെ തീരത്തുള്ള ചീരക്കടവ് ഭാഗത്താണ് പ്രദേശവാസികളെയും പോലീസിനെയും ഒരുപോലെ ഞെട്ടിച്ച നിലയില്‍ ചാക്കുകെട്ടുകള്‍ കണ്ടെത്തിയത്.
ഏകദേശം 30 വയസ്സ് തോന്നിക്കുന്ന സ്ത്രീയുടെയും അഞ്ച് വയസ്സ് പ്രായം തോന്നിക്കുന്ന പെണ്‍കുഞ്ഞിന്റെയും മൃതദേഹങ്ങളാണ് ക്രൂരമായി കൊലപ്പെടുത്തിയ നിലയില്‍ കണ്ടെത്തിയത്. മരിച്ചത് ആരെന്ന് തിരിച്ചറിഞ്ഞിട്ടില്ല പക്ഷെ കൊല്ലപ്പെട്ടത് ഇതര സംസ്ഥാനക്കാരായ യുവതിയും കുഞ്ഞുമാണെന്നാണു സൂചന. പ്രതിയും ഇതര സംസ്ഥാനക്കാരനാണെന്നും ഇയാൾ കേരളത്തിൽനിന്നു കടന്നുകളഞ്ഞെന്നുമാണു വിവരം. ഞായറാഴ്ച ഉച്ചയ്ക്കു ശേഷമാണ് പ്രദേശവാസികള്‍ പുഴയോരത്ത് ദുരൂഹ സാഹചര്യത്തില്‍ ചാക്കുകെട്ടുകള്‍ കിടക്കുന്നത് കണ്ടത്.
കഴിഞ്ഞ കുറച്ചു ദിവസങ്ങളായി പുഴയില്‍ വലിയ തോതില്‍ വെള്ളമുയര്‍ന്നിരുന്നു. എന്നാല്‍ ഞായറാഴ്ചയോടെ പുഴയിലെ വെള്ളം താഴ്ന്നപ്പോഴാണ് അടിയൊഴുക്കില്‍പ്പെട്ട് കരയ്ക്കടിഞ്ഞ നിലയില്‍ ചാക്കുകെട്ടുകള്‍ ശ്രദ്ധയില്‍പ്പെട്ടത്.ദുര്‍ഗന്ധം വമിച്ചതിനെ തുടര്‍ന്ന് സംശയം തോന്നിയ നാട്ടുകാര്‍ ഒരു ചാക്ക് തുറന്നു പരിശോധിച്ചപ്പോള്‍ കണ്ടത് ഭീതിജനകമായ കാഴ്ചയായിരുന്നു. ചാക്കിനുള്ളില്‍ രണ്ട് തലകളാണ് ഉണ്ടായിരുന്നത്. ഭയന്ന നാട്ടുകാര്‍ ഉടന്‍ തന്നെ വിവരം പുതൂര്‍ പോലീസിനെ അറിയിക്കുകയായിരുന്നു.വിവരമറിഞ്ഞ് സ്ഥലത്തെത്തിയ പുതൂര്‍ പോലീസ് സംഘം രണ്ടാമത്തെ ചാക്ക് തുറന്നു പരിശോധിച്ചപ്പോള്‍ പെണ്‍കുഞ്ഞിന്റെ തലയില്ലാത്ത ഉടല്‍ കണ്ടെത്തി.
അതേസമയം മൂന്നാമത്തെ ചാക്കുകെട്ട് പോലീസ് ഇതുവരെ തുറന്ന് പരിശോധിച്ചിട്ടില്ല. ഇന്‍ക്വസ്റ്റ് നടപടികള്‍ പൂര്‍ത്തിയാക്കിയ ശേഷമേ ഇത് തുറക്കൂ.കണ്ടെത്തിയ മൃതദേഹങ്ങള്‍ക്ക് ഏകദേശം അഞ്ചു ദിവസത്തോളം പഴക്കമുള്ളതായാണ് പ്രാഥമിക നിഗമനം. മൃതദേഹഭാഗങ്ങള്‍ കൂടുതല്‍ വിദഗ്ധ പരിശോധനകള്‍ക്കായി തൃശൂര്‍ മെഡിക്കല്‍ കോളേജ് ആശുപത്രിയിലേക്ക് മാറ്റി. സംഭവസ്ഥലത്ത് ഫൊറന്‍സിക് വിദഗ്ധരും ഡോഗ് സ്‌ക്വാഡും എത്തി വിശദമായ പരിശോധന നടത്തി.ക്രൂരമായി കൊലപ്പെടുത്തിയ ശേഷം മൃതദേഹങ്ങള്‍ കഷണങ്ങളാക്കി പുഴയില്‍ തള്ളിയതാണെന്ന് പോലീസ് സംശയിക്കുന്നു. കൃത്യമായ പ്ലാനിംഗോടെ നടന്ന ആസൂത്രിത കൊലപാതകമാണിതെന്നാണ് പ്രാഥമിക നിഗമനം.
ഒന്നിലധികം പേര്‍ ചേര്‍ന്ന് നടത്തിയ കൊലപാതകമാണിതെന്നും സൂചനയുണ്ട്.കണ്ടെടുത്ത മൃതദേഹ ഭാഗങ്ങളില്‍ അടിവസ്ത്രങ്ങള്‍ മാത്രമാണ് ഉണ്ടായിരുന്നത്. ശരീര ഭാഗങ്ങള്‍ രണ്ട് ചാക്കുകളിലാക്കിയും രണ്ടു തലകള്‍ മറ്റൊരു ചാക്കിലാക്കിയും പുഴയില്‍ ഒഴുക്കിവിടുകയായിരുന്നു.ഇരുത്തി, കൈകാലുകൾ മടക്കി ഒരു ചാക്കിനുള്ളലേക്ക് കയറ്റിയ നിലയിലായിരുന്നു മൃതദേഹം. അതിക്രൂരമായ രീതിയിലാണ് ശരീരഭാഗങ്ങള്‍ വേര്‍പെടുത്തിയിരിക്കുന്നത്. വാളോ മറ്റ് മൂര്‍ച്ചയേറിയ യന്ത്രങ്ങളോ ഉപയോഗിച്ചാണ് മൃതദേഹങ്ങള്‍ അറുത്തുമാറ്റിയതെന്നാണ് പോലീസിന്റെ പ്രാഥമിക നിഗമനം.
https://www.facebook.com/Malayalivartha



























