വിമാനയാത്രയ്ക്കിടെ മരണം സംഭവിച്ചാല്‍ നഷ്ടപരിഹാരം നല്‍കാന്‍ വിമാനക്കമ്പനിക്ക് ബാധ്യതയില്ല
വിമാനയാത്രയ്ക്കിടെ യാത്രക്കാരന്‍ മരിച്ചാല്‍ നഷ്ടപരിഹാരം നല്‍കാന്‍ വിമാനക്കമ്പനിക്ക് ബാധ്യതയില്ലെന്ന സംസ്ഥാന ഉപഭോക്തൃ തര്‍ക്ക പരിഹാര കമ്മിഷന്റെ ഉത്തരവ് പുറത്തിറങ്ങി. വിമാനയാത്രയ്ക്കിടെ ഹൃദയാഘാതം മൂലം ഭര്‍ത്താവ് മരിച്ചതിനെ തുടര്‍ന്ന് നഷ്ടപരിഹാരമായി ഒരു കോടി രൂപ ആവശ്യപ്പെട്ട് ഗ്രേസിക്കുട്ടി എന്ന വീട്ടമ്മ സമര്‍പ്പിച്ച പരാതിയിന്‍മേലാണ് ഇത്തരം ഒരു ഉത്തരവ് പുറത്തിറക്കിയത്. 2014 ഏപ്രില്‍ മൂന്നിന് നെടുമ്പാശേരി വിമാനത്താവളത്തില്‍നിന്ന് ഭര്‍ത്താവ് പി.യു. ജോണിനൊപ്പം ദോഹയിലേക്ക് യാത്ര ചെയ്യാനിരുന്നതാണിവര്‍. വിമാനത്തിന് ഇടിമിന്നലേറ്റതിനാല്‍ ദോഹയില്‍ നിന്ന് അമേരിക്കയിലെ ഹൂസ്റ്റണിലേക്കുളള കണക്ഷന്‍ വിമാനം ഇവര്‍ക്ക് കിട്ടിയില്ല. ഇതേതുടര്‍ന്ന് വിമാനക്കമ്പനി നല്‍കിയ ഹോട്ടല്‍മുറിയില്‍ ഇവര്‍ താമസിക്കുകയും പിറ്റേദിവസം ഇരുവരും അമേരിക്കയിലേയ്ക്ക് തിരിക്കുകയും ചെയ്തു. ഈ യാത്രയ്ക്കിടെ വിമാനത്തിനുളളില്‍ വച്ചാണ് ജോണിന് ഹൃദയാഘാതം ഉണ്ടായത്. വിമാനത്തില്‍ വച്ച് പ്രാഥമിക ശുശ്രൂഷകള്‍ നല്‍കിയ ശേഷം അടിയന്തരമായി ആശുപത്രിയില്‍ എത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല.
വിമാനം വൈകിയില്ലായിരുന്നെങ്കില്‍ യാത്രയ്ക്കിടെ ഭര്‍ത്താവിന് ഹൃദയാഘാതം ഉണ്ടാകുമായിരുന്നില്ല എന്നു ചൂണ്ടിക്കാട്ടിയാണ് ഗ്രേസിക്കുട്ടി പരാതി നല്‍കിയത്. ജോണിന് ഹൃദ്രോഗം ഉള്ള വിവരം ഇവര്‍ മുന്‍കൂട്ടി അറിയിച്ചിരുന്നില്ലെന്ന് വിമാനക്കമ്പനി ചൂണ്ടിക്കാട്ടി. വീല്‍ചെയര്‍ വേണമെന്ന് പറഞ്ഞതിന്റെ കാരണം തിരിക്കിയപ്പോള്‍ വാര്‍ധക്യവിഷമതകള്‍ എന്നു മാത്രമാണ് ഇവര്‍ പറഞ്ഞിരുന്നതെന്നും അധികൃതര്‍ വ്യക്തമാക്കി. വിമാനത്തില്‍ വച്ച് രണ്ടു ഡോക്ടര്‍മാര്‍ ജോണിനു ചികിത്സ നല്‍കിയിരുന്നു. വലിയ അധികച്ചെലവു വന്നിട്ടും വിമാനം ദിശതിരിച്ചുവിട്ട് അടിയന്തരമായി ജോണിലെ ആശുപത്രിയില്‍ എത്തിച്ചുവെന്നും വിമാനക്കമ്പനി അറിയിച്ചു. എന്നാല്‍ ജീവന്‍ രക്ഷിക്കാന്‍ കഴിഞ്ഞില്ല. ഇടിമിന്നലേറ്റതിനെ തുടര്‍ന്നുള്ള സുരക്ഷാപരിശോധനകള്‍ മൂലമാണ് വിമാനം വൈകിയതെന്നും അതിന് വിമാനക്കമ്പനിയെ പഴിക്കാനാവില്ലെന്നും ഉപഭോക്തൃ തര്‍ക്ക പരിഹാര കമ്മിഷന്‍ വ്യക്തമാക്കി. യാത്ര ഒഴിവാക്കാനോ മാറ്റിവയ്ക്കാനോ പരാതിക്കാര്‍ക്ക് യാതൊരു തടസവും ഉണ്ടായിരുന്നുമില്ലെന്നും ചൂണ്ടിക്കാട്ടിയാണ് കമ്മിഷന്‍ പരാതി തള്ളിയത്.
https://www.facebook.com/Malayalivartha