യു.എ.ഇയിൽ വീണ്ടും മഴയ്ക്കും ശക്തമായ കാറ്റിനും സാധ്യത, മുന്നറിയിപ്പുമായി കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം, റെഡ്..ഓറഞ്ച്..യെല്ലോ അലർട്ടുകൾ പ്രഖ്യാപിച്ചു

യു.എ.ഇയിൽ വീണ്ടും മഴയ്ക്കും ശക്തമായ കാറ്റിനും സാധ്യതയുണ്ടെന്ന മുന്നറിയിപ്പാണ് പുറത്തുവരുന്നത്. അൽഐൻ ഉൾപ്പെടെയുള്ള കിഴക്കൻ മേഖലയിലാണ് ശക്തമായ കാറ്റിനും മഴയ്ക്കുമുള്ള സാധ്യത കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം പ്രവചിച്ചിരിക്കുന്ന്. മുന്നറിയിപ്പ് കണക്കിലെടുത്ത് പലയിടത്തും റെഡ്, ഓറഞ്ച്, യെല്ലോ അലർട്ടുകൾ പ്രഖ്യാപിച്ചിട്ടുണ്ട്.
കഴിഞ്ഞ ആഴ്ച കനത്ത മഴ ദുരിതത്തിലാക്കിയ യു.എ.ഇയിലെ മിക്ക എമിറേറ്റുകളിലും ജനജീവിതതം സാധാരണ നിലയിലെത്തിയിരിക്കുകയാണ്.അതിനിടയിലാണ് വീണ്ടും മഴ മുന്നറിയിപ്പ്.പല എമിറേറ്റുകളിലും ലഭിച്ച റെക്കോഡ് മഴയിൽ വലിയ നാശനഷ്ടങ്ങളാണ് സംഭവിച്ചത്, പ്രത്യേകിച്ച് ഫുജൈറയിൽ.
നിരവധി പേർക്ക് ജീവൻ നാഷ്ടപ്പെടുകയും കനത്ത നാശനഷ്ടം രേഖപ്പെടുത്തുകയും ചെയ്തിരുന്നു. മലയാളികളടക്കമുള്ള പ്രവാസി തൊഴിലാളികളുടെ താമസ സ്ഥലങ്ങളിലും വെള്ളം കയറി. വാഹനങ്ങള്‍ ഒഴുകിപ്പോയതും പലര്‍ക്കും വലിയ നഷ്ടമുണ്ടാക്കി. നിര്‍ത്തിയിട്ട വാഹനങ്ങളില്‍ വെള്ളം കയറിയതോടെ പലരുടെയും കാറുകളും മറ്റ് വാഹനങ്ങളും വലിയ തുക ചെലവഴിച്ച് അറ്റകുറ്റപ്പണി നടത്തേണ്ട സാഹചര്യത്തിലായി.
വീടുകള്‍ക്കകത്ത് വെള്ളം കയറിയതോടെ ഉപകരണങ്ങളും മറ്റു വസ്തുക്കളും ഉപയോഗശൂന്യമായി. ചിലരുടെ സുപ്രധാന രേഖകളും മറ്റും വെള്ളം കയറി നശിച്ചു.രക്ഷാപ്രവർത്തകർക്ക് പുറമേ, വിവിധ സന്നദ്ധസംഘങ്ങളുടെയും മറ്റും നേതൃത്വത്തിലാണ് ഫുജൈറയിൽ ശുചീകരണ-രക്ഷാപ്രവർത്തനങ്ങൾ നടത്തി. സംഭവിച്ച നാശനഷ്ടങ്ങൾ കണക്കാക്കാൻ പ്രത്യേക സംവിധാനവും അധികൃതർ ഒരുക്കിയിട്ടുണ്ട്.
നാശനഷ്ടങ്ങളുടെ കണക്കെടുക്കാൻ ഫുജൈറ എമർജൻസി കമ്മിറ്റി പ്രത്യേക സംഘത്തെ ചുമതലപ്പെടുത്തി.നാശനഷ്ടങ്ങൾ ഉണ്ടായവർക്ക് അവരുടെ നഷ്ടത്തെക്കുറിച്ച് അറിയിക്കാം. ഇതിനായി ഓൺലൈൻ രജിസ്റ്റർ ചെയ്യാനുള്ള ലിങ്കുമുണ്ട്.
എന്നാൽ പേമാരി ദുരിതം വിതച്ച മേഖലകൾ പൂർണമായും പൂർവ സ്ഥിതിയിലേക്കു തിരിച്ചെത്തിയെന്ന് ആഭ്യന്തര മന്ത്രാലയത്തിലെ മുതിർന്ന ഉദ്യോഗസ്ഥൻ ബ്രിഗേഡിയർ ജനറൽ ഡോ. അലി സലീം അൽ തുനൈജി വ്യക്തമാക്കി. വെള്ളപ്പൊക്കത്തെ തുടർന്നു തകർന്ന റോഡുകളിൽ 98 ശതമാനവും ഗതാഗത യോഗ്യമായി.
സർക്കാർ– സ്വകാര്യ സ്ഥാപനങ്ങളുടെയും വൊളന്റിയർമാരുടെയും കൂട്ടായ പരിശ്രമത്തിന്റെ ഫലമായാണു നിലവിലെ അവസ്ഥയിലേക്കു രാജ്യം മടങ്ങിയെത്തിയതെന്ന് അൽ തുനൈജി പറഞ്ഞു. ജനങ്ങളുടെ ജീവൻ രക്ഷിക്കുന്നതിനാണു പ്രഥമ പരിഗണന നൽകിയതെന്നും ദുരിത മേഖലകളിൽ നിന്ന് ആളുകളെ ഒഴിപ്പിക്കുന്നതിൽ വിജയിച്ചുവെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
https://www.facebook.com/Malayalivartha


























