തീരാത്ത പ്രതിസന്ധി...! സകലതും നശിച്ചു...ഇന്ത്യക്കാരടക്കമുള്ള നൂറുകണക്കിന് താമസക്കാർക്ക് പാസ്പോർട്ടും മറ്റു വിലപ്പെട്ട രേഖകളും നഷ്ടപ്പെട്ടു, അവധിക്ക് നാട്ടിൽ പോകാനിരിക്കുന്ന പ്രവാസികൾ ആശങ്കയിൽ

ജൂലൈ 27 നാണ് യു.എഇയിലെ ഫുജൈറ റാസൽഖൈമ എന്നീ എമിറ്റുകളിൽ ജനജീവിതം ദുസ്സഹമാക്കി കനത്ത മഴ നാശം വിതച്ചത്. വടക്കൻ എമിറേറ്റുകളിൽ സൈന്യത്തിന്റെ രക്ഷാപ്രവർത്തനങ്ങളും നവീകരണ ജോലികളും പൂർത്തിയായെന്ന് പ്രതിരോധ മന്ത്രാലയം അറിയിച്ചു. പ്രളയബാധിത മേഖലകളിൽ നിന്ന് 870 പേരെ രക്ഷപ്പെടുത്തി. വീടുകളിൽ വെള്ളം കയറിയ 4,000 പേർക്കു സഹായം ലഭ്യമാക്കി.
എമിറേറ്റിലെ പ്രളയബാധിത മേഖലകളിൽ ജനജീവിതം ഏറെക്കുറെ സാധാരണ നിലയിലായെങ്കിലും ഇന്ത്യക്കാരടക്കമുള്ള നൂറുകണക്കിനു താമസക്കാർക്ക് പാസ്പോർട്ടും മറ്റു വിലപ്പെട്ട രേഖകളും നഷ്ടപ്പെട്ടു. പുതിയ രേഖകൾ ലഭ്യമാക്കാൻ അടിയന്തര നടപടി സ്വീകരിക്കുമെന്ന് അധികൃതർ ഉറപ്പുനൽകിയെങ്കിലും അവധിക്കു നാട്ടിൽ പോകാനിരിക്കുന്ന പലരും ആശങ്കയിലാണ്.
ലൈസൻസ്, ഓഫിസ് രേഖകൾ, സർട്ടിഫിക്കറ്റുകൾ എന്നിവ നഷ്ടപ്പെട്ടവരാണ് ഏറെപ്പേരും. എന്നാൽ രേഖകൾ നഷ്ടമായവർക്ക് എല്ലാ സഹായവും ലഭ്യമാക്കുമെന്ന് ഫുജൈറ കെഎംസിസി പ്രവർത്തകർ പറഞ്ഞു. ഇന്ത്യൻ സോഷ്യൽ സെന്ററിൽ റിപ്പോർട്ട് ചെയ്താൽ കോൺസുലേറ്റുമായി ബന്ധപ്പെട്ട് നടപടികൾ സ്വീകരിക്കുമെന്ന് കെഎംസിസി പ്രവർത്തകർ പറഞ്ഞു.
ദുരിതബാധിതർക്ക് കെഎംസിസിയുടെ നേതൃത്വത്തിൽ ഭക്ഷണം, വസ്ത്രങ്ങൾ, അവശ്യസാധനങ്ങളടങ്ങിയ കിറ്റ് തുടങ്ങിയവ എത്തിച്ചു. ഫുജൈറ കെഎംസിസിയുടെയും ഇതര സന്നദ്ധ സംഘടനകളുടെയും പ്രവർത്തകർ ഭക്ഷണവും മറ്റു സഹായവും ലഭ്യമാക്കാൻ ആദ്യദിവസം മുതൽ സജീവമാണ്.
ഹോട്ടലുകളിൽ താമസിക്കുന്നവർക്കു ഭക്ഷണത്തിനും മറ്റും സൗകര്യമൊരുക്കി നൽകി. പാസ്പോർട്ടും മറ്റു രേഖകളും നഷ്ടമായവർക്ക് എല്ലാ സഹായവും നൽകുമെന്ന് ഇന്ത്യൻ കോൺസൽ ജനറൽ ഡോ. അമൻ പുരി കഴിഞ്ഞ ദിവസം കെഎംസിസി നേതാക്കൾക്ക് ഉറപ്പുനൽകിയിരുന്നു.ഫസീൽ മേഖലയിലെ വില്ലകളിൽ താമസിച്ചിരുന്ന പലരും ഇപ്പോഴും ഹോട്ടലുകളിലും ബന്ധുക്കളുടെയും സുഹൃത്തുക്കളുടെയും വീടുകളിലുമാണ് കഴിയുന്നത്. താമസകേന്ദ്രങ്ങളിൽ വെള്ളമിറങ്ങിയെങ്കിലും ചെളി പൂർണമായും നീക്കം ചെയ്തിട്ടില്ല.
നവീകരണ ജോലികൾ പൂർത്തിയായി താമസം തുടങ്ങാൻ ഇനിയും വൈകും.അതുപോലെ പ്രളയത്തിൽ വാഹനങ്ങൾക്ക് കേടുപാട് സംഭവിച്ചവർക്ക് സഹായം ലഭ്യമാക്കാൻ നടപടി തുടങ്ങിയതായി വിവിധ ഇൻഷുറൻസ് കമ്പനികൾ അറിയിച്ചു. പൊലീസ് റിപ്പോർട്ട് ലഭിക്കുന്ന മുറയ്ക്കാണ് നടപടി സ്വീകരിക്കുക. നൂറുകണക്കിനു വാഹനങ്ങൾക്ക് കേടുപാടു സംഭവിച്ചു.വീടുകളിലെ ഇലക്ട്രിക് ഉപകരണങ്ങളടക്കം നശിച്ചു. ഒട്ടേറെ സ്ഥാപനങ്ങളിലും വെള്ളം കയറിയതിനാൽ ലക്ഷക്കണക്കിനു ദിർഹത്തിന്റെ നഷ്ടമാണ് കടയുടമകൾക്കുണ്ടായത്..
https://www.facebook.com/Malayalivartha


























