ഒഴിവാക്കിയേ മതിയാകൂ...പ്രവാസികൾ യാത്രയ്ക്ക് മുമ്പ് ഇത് ശ്രദ്ധിക്കണം..! കര്‍ശന നിർദ്ദേശവുമായി അബുദാബി പോലീസ്

യു.എ.ഇയിൽ ട്രാഫിക്ക് നിയമങ്ങൾ നടപ്പാക്കുന്നത് എല്ലാം പൗരൻമാരുടേയും പ്രവാസികളുടേയും, വിദേശികളുടേയും എല്ലാ തരത്തിലുള്ള സുരക്ഷയും മുൻ നിർത്തിയാണ്.പുതിയ ട്രാഫിക്ക് നിയമങ്ങൾ കർശനമായി പാലിക്കാൻ മുന്നറിയിപ്പുമായി അബുദാബി പോലീസ് രംഗത്തെത്താറുണ്ട്. ഇപ്പോഴിതാ കുട്ടികളുമായി ഡ്രൈവ് ചെയ്യുമ്പോൾ ശ്രദ്ധിക്കേണ്ട കര്‍ശന നിർദ്ദേശങ്ങളുമായി എത്തിയിരിക്കുകയാണ് അബുദാബി പോലീസ് .
വാഹനങ്ങളില്‍ യാത്ര ചെയ്യുമ്പോള്‍ കുട്ടികളെ മുന്‍സീറ്റിലിരുത്തരുതെന്ന കര്‍ശന മുന്നറിയിപ്പുമായി അബുദാബി പോലീസ്. വാഹനങ്ങളുടെ മുന്‍സീറ്റില്‍ ഇരിക്കാന്‍ കുട്ടികളെ അനുവദിക്കുന്നത് കുട്ടികളുടെ സുരക്ഷയ്‌ക്ക് വളരെയേറെ ഭീഷണിയാണ്. അതിനാൽ കുട്ടികളെ വാഹനങ്ങളുടെ മുന്‍സീറ്റില്‍ ഇരുത്തുന്ന അപകടകരമായ ശീലം കുടുംബങ്ങള്‍ ഒഴിവാക്കണമെന്ന് അബുദാബി പോലീസ് നിര്‍ദേശിച്ചു.
ഈ വര്‍ഷം ആദ്യത്തെ ആറു മാസങ്ങളില്‍ ഇത്തരത്തിലുള്ള നിയമലംഘനം നടത്തിയ 180 പേരെ പിടികൂടിയതായി പോലീസ് വ്യക്തമാക്കി.10 വയസിൽ താഴെയുള്ള കുട്ടികള്‍ വാഹനങ്ങളുടെ പിന്‍സീറ്റില്‍ മാത്രം ഇരിക്കുകയും സീറ്റ് ബെല്‍റ്റ് ധരിക്കുകയും വേണം. നാലു വയസ്സിന് താഴെയുള്ള കുട്ടികളെ അവരുടെ സുരക്ഷ ഉറപ്പാക്കാന്‍ ഉചിതമായ ചൈല്‍ഡ് സീറ്റുകളില്‍ ഇരുത്തണമെന്നും പോലീസ് അറിയിച്ചു.
യുഎഇ ട്രാഫിക് നിയമപ്രകാരം 10 വയസില്‍ താഴെയോ 145 സെന്റിമീറ്ററില്‍ താഴെയോ ഉയരമുള്ള കുട്ടികള്‍ക്ക് വാഹനങ്ങളുടെ മുന്‍സീറ്റില്‍ ഇരിക്കാന്‍ അനുവാദമില്ല. യുഎഇയില്‍ ഉണ്ടായിട്ടുള്ള റോഡപകടങ്ങളില്‍ ഒട്ടേറെ കുട്ടികള്‍ ഉള്‍പ്പെട്ടിട്ടുണ്ടെന്ന് ട്രാഫിക് റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നു, ഇവയില്‍ പല കേസുകളിലും മുന്‍സീറ്റില്‍ കുട്ടികളെ ഇരുത്തിയതു കൊണ്ട് മാത്രം അപകടത്തില്‍പ്പെട്ടവരാണ്. അപകടങ്ങളും അതുമൂലമുണ്ടാകുന്ന മരണങ്ങളും കുറയ്‌ക്കുന്നതിന് വാഹനങ്ങള്‍ക്കുള്ളില്‍ ചൈല്‍ഡ് സീറ്റുകള്‍ ഉണ്ടായിരിക്കേണ്ടതിന്റെ പ്രാധാന്യം അബുദാബി പോലീസ് ഊന്നിപ്പറഞ്ഞു.
അതുപോലെ പാര്‍ക്ക് ചെയ്തിരിക്കുന്ന കാറുകള്‍ക്കുള്ളില്‍ കുട്ടികളെ തനിച്ചാക്കി പോകുന്നത് മരണം ഉള്‍പ്പെടെയുള്ള ഗുരുതരമായ പ്രത്യാഘാതങ്ങള്‍ക്ക് ഇടയാക്കുന്ന അശ്രദ്ധയാണെന്നും പോലീസ് ഓര്‍മിപ്പി്ച്ചു. 10 വയസ്സിന് താഴെയുള്ള കുട്ടികളെ വാഹനങ്ങളുടെ മുന്‍സീറ്റില്‍ ഇരിക്കാന്‍ അനുവദിക്കുന്ന ഡ്രൈവര്‍മാര്‍ക്ക് 400 ദിര്‍ഹം പിഴ ചുമത്തും. ട്രാഫിക് നിയമപ്രകാരം വാഹനം പിടിച്ചെടുക്കുകയും ഉടമയ്‌ക്ക് 5,000 ദിര്‍ഹം പിഴ ചുമത്തുകയും ചെയ്യും. നാലു വയസും അതില്‍ താഴെയും പ്രായമുള്ള കുട്ടികള്‍ക്ക് ചൈല്‍ഡ് കാര്‍ സീറ്റ് നല്‍കാത്ത കുടുംബങ്ങള്‍ക്ക് 400 ദിര്‍ഹം പിഴ ചുമത്താനും യുഎഇ ട്രാഫിക് നിയമം വ്യവസ്ഥ ചെയ്യുന്നു.
അതുപോലെ റെഡ്‌സിഗ്‌നല്‍ മറികടന്നാല്‍ കടുത്ത ശിക്ഷ നല്‍കുമെന്ന് അധികൃതര്‍ നേരത്തെ മുന്നറിയിപ്പ് നൽകിയിരുന്നു. ചുവപ്പ് സിഗ്‌നല്‍ മറികടന്നാല്‍ ലഘു വാഹനങ്ങള്‍ക്ക് 1000 ദിര്‍ഹം പിഴയും ഡ്രൈവിങ് ലൈസന്‍സില്‍ 12 ബ്ലാക്ക്മാര്‍ക്കുമാണ് ശിക്ഷ. കൂടാതെ ഈ വാഹനങ്ങള്‍ ട്രാഫിക്ക് ചട്ടപ്രകാരം 30 ദിവസത്തേക്ക് പിടിച്ചെടുക്കുകയും ചെയ്യും. ചരക്കു വാഹനങ്ങള്‍ക്ക് 3000 ദിര്‍ഹവുമാണ് പിഴ.
കൂടാതെ നിയമം ലംഘിച്ച ഹെവി വാഹന ഡ്രൈവറുടെ ലൈസന്‍സ് ഒരു വര്‍ഷത്തേക്ക് റദ്ദാക്കും. ഗുരുതരമായ നിയമ ലംഘനം മൂലം പിടിച്ചെടുത്ത വാഹനം വിട്ടുകിട്ടാന്‍ അബുദാബി എമിറേറ്റില്‍ അരലക്ഷം ദിര്‍ഹം നല്‍കണമെന്നാണു നിയമം. നിശ്ചിത കാലാവധി കഴിഞ്ഞ വാഹനങ്ങള്‍ വിട്ട് കിട്ടാനുള്ള നടപടികള്‍ പൂര്‍ത്തിയാക്കാതിരുന്നാല്‍ പിടിച്ചെടുത്ത വാഹനങ്ങള്‍ പരസ്യ ലേലത്തില്‍ വില്‍ക്കും. കാല്‍നടയാത്രയ്‌ക്കുള്ള ചുവപ്പ് സിഗ്‌നനല്‍ മറികടന്നത് മൂലമുണ്ടാകുന്ന അപകടങ്ങള്‍ വര്‍ദ്ധിക്കുന്നതിന്റെ പശ്ചാത്തലത്തിലാണ് നടപടി.
https://www.facebook.com/Malayalivartha


























