ഇനി പ്രവാസികളുടെ നല്ലകാലം...! സൗദിയിൽ നിയമങ്ങളിൽ വൻ പൊളിച്ചെഴുത്ത്, ഗാര്‍ഹിക തൊഴിലാളികള്‍ക്ക് കൂടുതല്‍ തൊഴില്‍ സ്വാതന്ത്ര്യം നല്‍കാനുള്ള തീരുമാനവുമായി വീണ്ടും സൗദി

ഗാര്‍ഹിക തൊഴിലാളികള്‍ക്ക് കൂടുതല്‍ തൊഴില്‍ സ്വാതന്ത്ര്യം നല്‍കാനുള്ള തീരുമാനവുമായി വീണ്ടും സൗദി. ഗാര്‍ഹിക തൊഴിലാളികളുടെ വിസയില്‍ ജോലി ചെയ്യുന്നവർക്ക് സ്‍പോൺസറുടെ സമ്മതമില്ലാതെ ഫൈനൽ എക്സിറ്റ് നേടി നാട്ടിലേക്ക് മടങ്ങാൻ അനുമതി നൽകിയിരിക്കുകയാണ്.
സൗദി അറേബ്യയിലെ മാനവ - വിഭവശേഷി മന്ത്രാലയം, ഗാര്‍ഹിക തൊഴിലാളി നിയമത്തിൽ അടുത്തിടെ വരുത്തിയ പരിഷ്കരണങ്ങളുടെ ഭാഗമാണിത്. പരിഷ്കരിച്ച നിയമ പ്രകാരം നാല് കാരണങ്ങളില്‍ ഒന്നുണ്ടെങ്കിൽ സൗദിയിലെ ലേബർ ഓഫീസുമായി ബന്ധപ്പെട്ട് അവര്‍ക്ക് നാട്ടിലേക്ക് മടങ്ങാനുള്ള നടപടികൾ ആരംഭിക്കാം.
കാരണങ്ങൾ ഇവയാണ്......
1. ഗാർഹിക തൊഴിലാളിയുടെ പരാതിയെ തുടർന്ന് ലേബർ ഓഫീസ്, തൊഴിലുടമയും തൊഴിലാളിയും തമ്മിലുള്ള കരാർ അവസാനിപ്പിച്ചാൽ.
2. തൊഴിലാളിയുടെ രാജ്യത്തിന്റെ എംബസിയിൽ നിന്നുള്ള കത്ത് ഹാജരാക്കിയാൽ.
3. തൊഴിലുടമ മരിച്ചാൽ. (മറ്റൊരു തൊഴിലുടമയുടെ പേരിലേക്ക് മാറാനും അനുമതിയുണ്ട്. സ്‍പോൺസർഷിപ്പ് മാറ്റത്തിനുള്ളതും ഇഖാമക്കുമുള്ള ചെലവ് പുതിയ സ്‍പോൺസർ വഹിക്കാമെന്ന ഉറപ്പ് രേഖാമൂലം ഹാജരാക്കണം)
4. തൊഴിൽ തർക്ക കേസിൽ പൊലീസിൽ നിന്നുള്ള അറിയിപ്പ് ലഭിച്ചിട്ടും തൊഴിലുടമ തൊഴിൽ കോടതിയിൽ ഹാജരാവാതിരുന്നാൽ
ഇത്തരം സാഹചര്യങ്ങളില്‍ കാരണം പരിശോധിച്ച് ലേബർ ഓഫീസാണ് ഗാര്‍ഹിക തൊഴിലാളിക്ക് ഫൈനൽ എക്‍സിറ്റ് ലഭിക്കാന്‍ അർഹതയുണ്ടോ എന്ന് തീരുമാനിക്കുക. തീരുമാനം അനുകൂലമായാൽ ലേബര്‍ ഓഫീസില്‍ നിന്ന് ഇത് സംബന്ധിച്ച് ലഭിക്കുന്ന രേഖയുമായി സൗദി പാസ്‍പോർട്ട് (ജവാസത്ത്) ഓഫീസിനെ സമീപിച്ച് ഫൈനല്‍ എക്സിറ്റ് നടപടികൾ പൂർത്തീകരിക്കാന്‍ സാധിക്കും.
നിശ്ചിത കാരണങ്ങളുണ്ടെങ്കിൽ മറ്റൊരു തൊഴിൽ ദാതാവിന്റെ പേരിലേക്ക് സ്‍പോൺസർഷിപ്പ് മാറാൻ അനുവദിക്കുന്ന പരിഷ്കരണങ്ങളുടെ കൂട്ടത്തിലാണ് ഫൈനൽ എക്സിറ്റിനുള്ള അനുമതിയും നല്‍കിയിരിക്കുന്നത്. ഇക്കഴിഞ്ഞ ജൂൺ 28ന് മാനവ - വിഭവശേഷി മന്ത്രാലയം പുറപ്പെടുവിച്ച സർക്കുലറിലാണ് ഫൈനൽ എക്സിറ്റിനുള്ള വ്യവസ്ഥകളെക്കുറിച്ച് സൂചിപ്പിക്കുന്നത്.
തൊഴിലുടമയുടെ അനുവാദമില്ലാതെ തന്നെ പുതിയ തൊഴിലിലേക്ക് മാറാന്‍ ഗാര്‍ഹിക തൊഴിലാളികള്‍ക്ക് കൂടുതല്‍ അവസരം നല്‍കുന്ന രീതിയില്‍ നിലവിലെ തൊഴില്‍ നിയമത്തില്‍ പരിഷ്‌ക്കാരങ്ങള്‍ വരുത്തിയിരിക്കുകയാണ് അധികൃതര്‍. രാജ്യത്തെ തൊഴില്‍ സാഹചര്യം മെച്ചപ്പെടുത്തുകയെന്ന വിഷന്‍ 2030ന്റെ ഭാഗമായുള്ള പദ്ധതികള്‍ പ്രകാരമാണ് പുതിയ പരിഷ്‌ക്കാരങ്ങള്‍.
ഇതുപ്രകാരം തൊഴിലുടമ കൃത്യമായി ശമ്പളം നല്‍കുന്നില്ലെങ്കില്‍ തൊഴിലുടമയുടെ അനുവാദമില്ലാതെ തന്നെ പുതിയ തൊഴിലുടമയെ കണ്ടെത്തി മാറാന്‍ ഗാര്‍ഹിക തൊഴിലാളികള്‍ക്ക് അനുവാദമുണ്ടായിരിക്കും. അതോടൊപ്പം അപകടമായതോ ആരോഗ്യത്തിന് ഹാനികരമായതോ ആയ ജോലികള്‍ ചെയ്യിപ്പിക്കുന്ന കേസുകളിലും പുതിയ സ്‌പോണ്‍സറുടെ കീഴിലേക്ക് തൊഴില്‍ മാറാന്‍ വീട്ടുജോലിക്കാര്‍ക്ക് അവകാശമുണ്ടായിരിക്കുമെന്നും അധികൃതര്‍ വ്യക്തമാക്കി.
ഇത്തരം സന്ദര്‍ഭങ്ങളിലും സ്‌പോണ്‍സറെ മാറ്റാന്‍ മുന്‍ സ്‌പോണ്‍സറുടെ സമ്മതം വേണമെന്ന നിബന്ധന ബാധകമാവില്ല.ഇതിനു പുറമെ, ഒരു തൊഴിലുടമ ഗാര്‍ഹിക തൊഴിലാളിയെ അനുവാദമില്ലാതെ മറ്റൊരാളുടെ കീഴിലേക്ക് മാറ്റുന്ന സന്ദര്‍ഭങ്ങളില്‍ അതിന് നിന്നു കൊടുക്കേണ്ട ബാധ്യത ജീവനക്കാര്‍ക്കില്ലെന്നും പുതിയ നിയമ ഭേദഗതി വ്യക്തമാക്കുന്നു. അത്തരം സന്ദര്‍ഭങ്ങളില്‍ ആദ്യ തൊഴിലുടമ പറയുന്ന ആളുടെ കീഴിലേക്ക് മാറണമെന്ന് നിര്‍ബന്ധമില്ല.
എന്നു മാത്രമല്ല, സ്‌പോണ്‍സറുടെ അനുവാദമില്ലാതെ തന്നെ തനിക്ക് ഇഷ്ടപ്പെട്ട പുതിയ സ്‌പോണ്‍സറെ കണ്ടെത്തി തൊഴില്‍ മാറ്റം നടത്താം. പ്രൊബേഷന്‍ കാലയളവില്‍ തൊഴിലുടമ തൊഴില്‍ കരാര്‍ റദ്ദാക്കുന്ന കേസുകളിലും ഗാര്‍ഹിക തൊഴിലാളിക്ക് സ്വന്തം നിലയ്ക്ക് മറ്റൊരു സ്‌പോണ്‍സറെ കണ്ടെത്താനാവും. ഇതിന് ആദ്യ സ്‌പോണ്‍സറുടെ അനുമതി ആവശ്യമില്ലെന്നും അധികൃതര്‍ അറിയിച്ചു.
https://www.facebook.com/Malayalivartha


























