പ്രവാസികളുടെ ചങ്കിടിപ്പ് കൂട്ടി പരിശോധന, ഗൾഫ് രാഷ്ട്രം രണ്ടും കൽപ്പിച്ച്, സൗദി അറേബ്യയ്ക്ക് പിന്നാലെ ബഹ്റൈനും
സൗദി അറേബ്യയ്ക്ക് പിന്നാലെ നിയമലംഘകരായ പ്രവാസികളെ കണ്ടെത്താന്‍ പരിശോധന കടുപ്പിക്കുകയാണ് ബഹ്റൈൻ. അധികൃതര്‍ നടത്തിയ പരിശോധനയില്‍ നിരവധിപ്പേര്‍ അറസ്റ്റിലായി. പിടിയിലായ നിയമലംഘകര്‍ക്കെതിരെ നിയമപ്രകാരമുള്ള നടപടികള്‍ സ്വീകരിച്ചതായി അധികൃതര്‍ അറിയിച്ചു.
ക്യാപിറ്റല്‍ ഗവര്‍ണറേറ്റിലായിരുന്നു കഴിഞ്ഞ ദിവസം അധികൃതർ പരിശോധന നടത്തിയത്. പാസ്ർപോർട്ട്സ് ആന്റ് റെസിഡന്‍സ് അഫയേഴ്സ്, ലേബര്‍ മാര്‍ക്കറ്റ് റെഗുലേറ്ററി അതോറിറ്റി, ക്യാപിറ്റല്‍ ഗവര്‍ണറേറ്റ് പൊലീസ് ഡയറക്ടറേറ്റ് എന്നിവ സംയുക്തമായാണ് പരിശോധന നടത്തിയത്.
വിവിധ സര്‍ക്കാര്‍ ഏജന്‍സികളുമായി സഹകരിച്ച് നാഷണാലിറ്റി പാസ്‍പോര്‍ട്ട്സ് ആന്‍റ് റെസിഡന്‍സ് അഫയേഴ്‍സ് ഡയറക്ടറേറ്റ് നിരന്തരം പരിശോധനകള്‍ നടത്തിവരികയാണെന്ന് പോര്‍ട്ട്സ്, സെര്‍ച്ച് ആന്റ് ഫോളോ അപ്പ് അസിസ്റ്റന്റ് അണ്ടര്‍ സെക്രട്ടറി ബ്രിഗേഡിയര്‍ അബ്ദുല്‍ റഹ്‍മാന്‍ അല്‍ ദോസരി പറഞ്ഞു.
നിയമവിരുദ്ധമായി ജോലി ചെയ്യുന്നവരെ കണ്ടെത്തുന്നതിന് പുറമെ മറ്റ് എന്തെങ്കിലും തരത്തിലുള്ള നിയമവിരുദ്ധ പ്രവര്‍ത്തനങ്ങള്‍ നടക്കുന്നുണ്ടോയെന്ന് പരിശോധിക്കാന്‍ എല്ലാ ഗവര്‍ണറേറ്റുകളിലെയും വാണിജ്യ സ്ഥാപനങ്ങളില്‍ പരിശോധനകള്‍ തുടരുകയാണെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
അതുപോലെ നിയമ ലംഘകരെ കണ്ടെത്തുന്നതിനുള്ള പരിശോധന സൗദിയിലും ശക്തമായി തുടരുകയാണ്. കഴിഞ്ഞ ഒരാഴ്ചക്കിടെ 14,509 നിയമലംഘകർ പിടിയിലായതായി ആഭ്യന്തര മന്ത്രാലയം അറിയിച്ചു. താമസരേഖ കാലാവധി അവസാനിച്ചവർ, അനധികൃതമായി രാജ്യത്തേക്ക് നുഴഞ്ഞു കയറിയവർ, തൊഴിൽ നിയമ ലംഘനം നടത്തിയവർ എന്നിവരാണ് പിടിയിലായത്.
ദിവസേന ആയിരകണക്കിന് വിദേശികളാണ് സുരക്ഷാ വിഭാഗത്തിന്റെ പിടിയിലാകുന്നത്. ആഭ്യന്തര മന്ത്രാലയത്തിന് കീഴിൽ വിവിധ വകുപ്പുകൾ സഹകരിച്ചാണ് പരിശോധന നടത്തിവരുന്നത്.ഒരാഴ്ചക്കിടെ പിടിയിലായവരിൽ 8581 പേർ താമസ രേഖയുടെ കാലാവധി അവസാനിച്ചവരും 4337 പേർ അനധികൃതമായി രാജ്യത്തേക്ക് നുഴഞ്ഞു കയറിയവരും 1591 പേർ തൊഴിൽ നിയമ ലംഘനം നടത്തിയവരുമാണ്.
നിയമ ലംഘകർക്ക് അഭയവും യാത്രാ സൗകര്യവും നൽകിയതിന് 12 പേരും അറസ്റ്റിലായി. നിയമ ലംഘകർക്ക് താമസ യാത്ര സൗകര്യങ്ങൾ ഏർപ്പെടുത്തുന്നവർക്ക് മന്ത്രാലയ അധികൃതർ ശക്തമായ മുന്നറിയിപ്പും നൽകി. ഇത്തരക്കാർക്ക് പതിനഞ്ച് വർഷം വരെ തടവും ഒരു ദശലക്ഷം റിയാൽ വരെ പിഴയും ചുമത്തുമെന്ന് അധികൃതർ വ്യക്തമാക്കി.
https://www.facebook.com/Malayalivartha