ഫീസില്ല...! പ്രവാസികൾക്ക് ഇത് സൗജന്യം, പുതിയ പാസ്‍പോര്‍ട്ടിന് അപേക്ഷിക്കുമ്പോൾ പ്രവാസികളിൽ നിന്ന് ഫീസ് ഈടാക്കുകയില്ല, പ്രളയ ബാധിതരായ പ്രവാസികൾക്ക് ഇന്ത്യയുടെ കൈത്താങ്
യുഎഇയിലെ പ്രളയത്തില്‍ ഇന്ത്യക്കാരടക്കമുള്ള നൂറുകണക്കിന് താമസക്കാർക്ക് പാസ്പോർട്ടും മറ്റ് വിലപ്പെട്ട രേഖകളും നഷ്ടപ്പെട്ടു. ലൈസൻസ്, ഓഫീസ് രേഖകൾ, സർട്ടിഫിക്കറ്റുകൾ എന്നിവ നഷ്ടപ്പെട്ടവരാണ് ഏറെപ്പേരും. പാസ്‍പോര്‍ട്ട് നഷ്‍ടമായ പ്രവാസികൾക്കായി പാസ്‌പോർട്ടിന് അപേക്ഷിക്കാൻ ദുബൈയിലെ ഇന്ത്യൻ കോൺസുലേറ്റ് സൗകര്യം ഏർപ്പെടുത്തിയിരുന്നു. ഇത്തരത്തിൽ പുതിയ പാസ്‍പോര്‍ട്ടിന് അപേക്ഷിക്കുമ്പോൾ പ്രവാസികളിൽ നിന്ന് ഫീസ് ഈടാക്കുകയില്ല.
പ്രളയ ബാധിത പ്രദേശങ്ങളിൽ ഞായറാഴ്ചകളിൽ നടക്കുന്ന ക്യാമ്പുകൾ വഴിയാണ് സൗജന്യമായി പാസ്‌പോർട്ടിന് അപേക്ഷിക്കാൻ കഴിയുക. ആഗസ്റ്റ് 28 വരെയാണ് പ്രളയത്തിൽ പാസ്‌പോർട്ട് നഷ്ടപ്പെട്ടവരുടെ അപേക്ഷ സ്വീകരിക്കുന്നത്. പ്രളയത്തില്‍ വിലപ്പെട്ട രേഖകള്‍ ഉള്‍പ്പെടെ വലിയ നഷ്ടങ്ങള്‍ സംഭവിച്ച പ്രവാസികള്‍ക്ക് ആശ്വാസമായിരിക്കുകയാണ് കോണ്‍സുലേറ്റിന്റെ നടപടി.
പ്രളയത്തില്‍ പാസ്‍പോര്‍ട്ട് നഷ്‍ടമാവുകയോ നശിച്ചുപോവുകയോ ചെയ്ത എൺപതിലധികം പ്രവാസികള്‍ ഇതുവരെ പാസ്ർപോര്‍ട്ട് സേവാ ക്യാമ്പില്‍ അപേക്ഷ നല്‍കിയതായി ഇന്ത്യന്‍ കോണ്‍സുലേറ്റ് അറിയിച്ചു. അപേക്ഷകള്‍ സ്വീകരിക്കാനും തുടര്‍ നടപടികള്‍ സ്വീകരിക്കാനുമായി വിപുലമായ സംവിധാനങ്ങളാണ് കോണ്‍സുലേറ്റ് ഒരുക്കിയിരിക്കുന്നത്.
കുടുംബാംഗങ്ങളുടെ ഉള്‍പ്പെടെ പാസ്‍പോര്‍ട്ടുകള്‍ നഷ്‍ടമായവര്‍ രേഖകള്‍ സഹിതം പാസ്‍പോര്‍ട്ട് സേവാ ക്യാമ്പില്‍ അപേക്ഷ നല്‍കി. എല്ലാവരുടെയും ഫീസ് ഒഴിവാക്കി നല്‍കുകയും രണ്ട് മണിക്കൂര്‍ കൊണ്ട് നടപടികള്‍ പൂര്‍ത്തിയാക്കുകയും ചെയ്‍തു. ഫീസ് ഒഴിവാക്കിയത് വഴി വലിയ സാമ്പത്തിക ബാധ്യത ഒഴിവായെന്നും പ്രളയത്തില്‍ ദുരിതം അനുഭവിച്ച പ്രവാസികളിലൊരാള്‍ പ്രതികാരിക്കുകയുണ്ടായി.
യുഎഇയിലെ സാമൂഹിക പ്രവര്‍ത്തകരും കോണ്‍സുലേറ്റിന്റെ നടപടികളെ സ്വാഗതം ചെയ്‍തു. സ്വീകരിക്കുന്ന അപേക്ഷകള്‍ പരിശോധനയ്‍ക്കായി അയക്കുകയാണ് ചെയ്യുന്നത്. പരിശോധനയ്ക്ക് കുറച്ച് സമയമെടുക്കുമെങ്കിലും നടപടികള്‍ എളുപ്പത്തിലാക്കിയത് പ്രവാസികള്‍ക്ക് ഏറെ ആശ്വാസകരമാണ്. പ്രളയ ബാധിതരായ പ്രവാസികളെ സഹായിക്കുന്ന കാര്യത്തില്‍ മറ്റ് രാജ്യങ്ങളുടെ നയതന്ത്ര കാര്യാലയങ്ങളെ അപേക്ഷിച്ച് ഏറ്റവും മികച്ച പ്രവര്‍ത്തനമാണ് ഇന്ത്യന്‍ കോണ്‍സുലേറ്റ് നടത്തുന്നതെന്നും പ്രവാസികള്‍ പ്രതികരിച്ചു.
യുഎഇയിലെ ഇന്ത്യന്‍ പ്രവാസികളുടെ സംഘടനകളും പ്രളയ ബാധിത പ്രദേശങ്ങളിലെ പ്രവാസികളും ആവശ്യപ്പെട്ടതിന്റെ അടിസ്ഥാനത്തിലാണ് പാസ്‍പോര്‍ട്ട് സേവാ ക്യാമ്പ് സംഘടിപ്പിച്ചതെന്ന് കോണ്‍സുലേറ്റ് നേരത്തെ അറിയിച്ചിരുന്നു. പൊലീസിൻറെ എഫ്.ഐ.ആറും അതിന്റെ ഇംഗ്ലീഷ് തർജമയും പാസ്‌പോർട്ടിന്റെ കോപ്പിയും ഫോട്ടോയും സഹിതമാണ് ക്യാമ്പിൽ എത്തേണ്ടത്.
പ്രവാസി സംഘടനകളുടെ ആവശ്യം പരിഗണിച്ചാണ് കോൺസുലേറ്റ് ബി.എൽ.എസ് സെൻററുകളുടെ നേതൃത്വത്തിൽ ക്യാമ്പ് സംഘടിപ്പിക്കുന്നത്. പുതിയ രേഖകൾ ലഭ്യമാക്കാൻ അടിയന്തര നടപടി സ്വീകരിക്കുമെന്ന് അധികൃതർ ഉറപ്പുനൽകിയെങ്കിലും അവധിക്കു നാട്ടിൽ പോകാനിരിക്കുന്ന പലരും ആശങ്കയിലാണ്.
https://www.facebook.com/Malayalivartha