പ്രവാസികൾക്കിത് സുവർണകാലം...! ഓഫറുകൾ പ്രഖ്യാപിച്ചതിന് പിന്നാലെ യു.എ.ഇയിലേക്ക് കൂടുതല്‍ സര്‍വീസുകൾ
സ്വാതന്ത്ര്യദിനത്തോടനുബന്ധിച്ച് എല്ലാ ജി.സി.സി രാജ്യങ്ങളിൽ നിന്നും ഇന്ത്യയിലേക്ക് കുറഞ്ഞ ടിക്കറ്റ് നിരക്ക് എയർ ഇന്ത്യ പ്രഖ്യാപിച്ചിരുന്നു.ഇതിന് പിന്നാലെയിതാ യു.എ.ഇയിലേക്ക് എയര്‍ ഇന്ത്യ കൂടുതല്‍ സര്‍വിസ് നടത്തിയേക്കും. ഖത്തര്‍ ആതിഥ്യമരുളുന്ന ലോകകപ്പ് ഫുട്ബാളിന്‍റെ ഭാഗമായി എയര്‍ ഇന്ത്യ യു.എ.ഇയിലേക്ക് കൂടുതല്‍ വിമാന സര്‍വിസ് നടത്തിയേക്കും.
കളി നടക്കുന്നത് ഖത്തറിലാണെങ്കിലും നിരവധി ഫുട്ബാള്‍ ആരാധകര്‍ ഇടത്താവളമായി ദുബൈ തെരഞ്ഞെടുക്കുമെന്നത് മുന്നില്‍ കണ്ടാണ് സര്‍വിസ് നടത്തുന്നത്. ഇന്ത്യയില്‍നിന്ന് ഖത്തറിലേക്കും കൂടുതല്‍ സര്‍വിസ് നടത്താന്‍ എയര്‍ ഇന്ത്യക്ക് പദ്ധതിയുണ്ട്. 15 ലക്ഷം സന്ദര്‍ശകരെയാണ് ഖത്തര്‍ പ്രതീക്ഷിക്കുന്നത്.
എന്നാല്‍, ഇത്രയേറെ പേര്‍ക്ക് ഒരേസമയം താമസിക്കാനുള്ള സൗകര്യം ചെറിയ രാജ്യമായ ഖത്തറിലില്ല. ഈ സാഹചര്യത്തില്‍ നല്ലൊരു ശതമാനം കാണികളും ദുബൈയില്‍ താമസിക്കാന്‍ എത്തുമെന്നാണ് കരുതുന്നത്.ദുബൈയില്‍ നിന്ന് വിമാനമാര്‍ഗം ഒരു മണിക്കൂറില്‍ ഖത്തറില്‍ എത്താം. ഇവിടെനിന്ന് ഷട്ട്ല്‍ സര്‍വിസ് പോലെ വിമാനങ്ങള്‍ സര്‍വിസ് നടത്തുമെന്നും അധികൃതര്‍ അറിയിച്ചിട്ടുണ്ട്.
കൊല്‍ക്കത്തക്കും ദുബൈക്കുമിടിയില്‍ ആഴ്ചയില്‍ നാലു വിമാന സര്‍വിസുകള്‍ നടത്താനാണ് പദ്ധതി. പുതിയ എയര്‍ബസ് എ 320 ആയിരിക്കും ഇതിനായി ഉപയോഗിക്കുക. 150 ഇക്കോണമി ക്ലാസും 12 ബിസിനസ് ക്ലാസും ഇതിലുണ്ട്. നിലവില്‍ 69 സര്‍വിസുകള്‍ ആഴ്ചയില്‍ നടക്കുന്നുണ്ട്. ഇതിനുപുറമെയാണ് പുതിയ സര്‍വീസുകള്‍.
അതേസമയം എയർ ഇന്ത്യ സ്വാതന്ത്ര്യദിനത്തോടനുബന്ധിച്ച് ടിക്കറ്റ് നിരക്കുകളിൽ പ്രത്യേക ഓഫർ പ്രഖ്യാപിച്ചതോടെ എല്ലാ ജി.സി.സി രാജ്യങ്ങളിൽ നിന്നും ഇന്ത്യയിലേക്കുള്ള യാത്രക്കാർക്കാണ് കുറഞ്ഞ നിരക്കിൽ പറക്കാവുന്നതാണ്.
യു.എ.ഇയിൽനിന്ന് ഡൽഹി, മുംബൈ, ചെന്നൈ തുടങ്ങിയ ഇന്ത്യയിലെ പ്രധാന നഗരങ്ങളിലേക്കുള്ള ഫ്‌ളൈറ്റ് ടിക്കറ്റുകൾ 330 ദിർഹത്തിന് വരെ ലഭിക്കും. ഈമാസം 21ന് മുമ്പ് ടിക്കറ്റ് എടുക്കുന്നവർക്ക് ഓഫർ നിരക്കിൽ ഗൾഫ് രാജ്യങ്ങളിൽനിന്ന് ഇന്ത്യയിലേക്ക് പറക്കാം. ഈ ടിക്കറ്റിൽ യാത്ര ചെയ്യാനുള്ള അവസാന തീയതി ഒക്ടോബർ 15 ആണ്.വൺ ഇന്ത്യ വൺ ഫെയർ എന്ന ആശയത്തിനു കീഴിലാണ് വിമാനക്കമ്പനി ആകർഷകമായ വൺ-വേ നിരക്കുകൾ വാഗ്ദാനം ചെയ്യുന്നത്.
https://www.facebook.com/Malayalivartha