രണ്ട് ദിവസം കനത്ത പൊടിക്കാറ്റിന് സാധ്യത, ജനങ്ങള്‍ ജാഗ്രത പുലര്‍ത്തണം, മുന്നറിയിപ്പുമായി ഒമാൻ

രാജ്യത്തെ വിവിധ ഗവര്‍ണറേറ്റുകളില്‍ പൊടിക്കാറ്റിന് സാധ്യതയുണ്ടെന്ന മുന്നറിയിപ്പ് നല്‍കി ഒമാൻ. വിവിധ മേഖലകളില്‍ പൊടിയോട് കൂടിയ ശക്തമായ കാറ്റ് അനുഭവപ്പെടാമെന്നും ജനങ്ങള്‍ ജാഗ്രത പുലര്‍ത്തണമെന്നും കാലാവസ്ഥാ കേന്ദ്രം വ്യക്തമാക്കി. മസ്‌കത്ത്, അല്‍ ദാഖിലിയ, അല്‍ വുസ്ത, നോര്‍ത്ത് അല്‍ ശര്‍ഖിയ, സൗത്ത് അല്‍ ശര്‍ഖിയ, അല്‍ ദഹിറാഹ്, സൗത്ത് അല്‍ ബതീന മുതലായ ഗവര്‍ണറേറ്റുകളിലാണ് പൊടിക്കാറ്റ് അനുഭവപ്പെടാന്‍ സാധ്യതയുള്ളത്.
ഹൈമ- തുമ്രിത് എന്നിവയ്ക്കിടയിലെ റോഡുകള്‍ക്കിടയില്‍ പകല്‍സമയങ്ങളില്‍ പൊടിക്കാറ്റ് അനുഭവപ്പെടാനിടയുണ്ടെന്നും, ഈ സാഹചര്യം രണ്ട് ദിവസം തുടരുമെന്നും റോയല്‍ ഒമാന്‍ പോലീസ് അറിയിച്ചിട്ടുണ്ട്. അതിനാൽ വാഹനമോടിക്കുമ്പോള്‍ ഡ്രൈവര്‍മാര്‍ ജാഗ്രത പാലിക്കണമെന്ന് റോയല്‍ ഒമാന്‍ പോലീസ് നിര്‍ദ്ദേശിച്ചു.
അതേസമയം ശക്തമായ പൊടിക്കാറ്റ് മൂലം ദുബൈ അന്താരാഷ്‍ട്ര വിമാനത്താവളത്തിലെ 10 വിമാനങ്ങളാണ് വഴി തിരിച്ചുവിട്ടത്. യുഎഇയുടെ വിവിധ ഭാഗങ്ങളില്‍ അനുഭവപ്പെട്ട ശക്തമായ പൊടിക്കാറ്റ് ദുബൈ അന്താരാഷ്‍ട്ര വിമാനത്താവളത്തിലെ സര്‍വീസുകളെയും ബാധിച്ചതോടെയാണ് നടപടി. ദുബായ് വേള്‍ഡ് സെന്ററിലേക്കും സമീപത്തെ മറ്റ് വിമാനത്താവളങ്ങളിലേക്കുമാണ് വഴി തിരിച്ചുവിട്ടതെന്ന് അധികൃതര്‍ അറിയിച്ചു.
സര്‍വീസുകള്‍ താളംതെറ്റുന്നത് കുറയ്‍ക്കാനും എത്രയും വേഗം സാധാരണ നിലയിലുള്ള പ്രവര്‍ത്തനം പുനഃരാരംഭിക്കുന്നതിനുമായി ബന്ധപ്പെട്ട എല്ലാവരുമായും ചേര്‍ന്ന് പരിശ്രമിച്ചുകൊണ്ടിരിക്കുകയാണെന്നും യാത്രക്കാര്‍ക്ക് നേരിട്ട ബുദ്ധിമുട്ടില്‍ ഖേദിക്കുന്നുവെന്നും ദുബൈ അന്താരാഷ്‍ട്ര വിമാനത്താവളം അധികൃതര്‍ പുറത്തിറക്കിയ പ്രസ്‍താവനയില്‍ അറിയിച്ചു.
മോശം കാലാവസ്ഥ കാരണം തങ്ങളുടെ ചില വിമാന സര്‍വീസുകള്‍ വൈകിയതായി വിമാനക്കമ്പനിയായ ഫ്ലൈ ദുബൈ അറിയിച്ചു. സ്ഥിതിഗതികള്‍ നിരീക്ഷിച്ചുകൊണ്ടിരിക്കുകയാണെന്നും മോശം കാലാവസ്ഥ കാരണം തങ്ങളുടെ ഉപഭോക്താക്കള്‍ നേരിടേണ്ടി വന്നേക്കുന്ന ബുദ്ധിമുട്ടുകള്‍ക്ക് ക്ഷമ ചോദിക്കുന്നുവെന്നും ഫ്ലൈ ദുബൈ വക്താവ് പറഞ്ഞു.
https://www.facebook.com/Malayalivartha


























