ഇനി മുതൽ ഇത് നിർബന്ധം, ഖത്തറില്‍ പ്രവേശിക്കാന്‍ ഇനി എല്ലാ സന്ദര്‍ശകര്‍ക്കും ഹയ്യാ കാര്‍ഡ് നിര്‍ബന്ധം, നവംബര്‍ ഒന്നുമുതല്‍ നിബന്ധന പ്രാബല്യത്തിൽ

സ്വദേശികള്‍ക്കും താമസ രേഖകളുള്ളവര്‍ക്കും തടസം കൂടാതെ യാത്ര ചെയ്യാമെങ്കിലും ഖത്തറില്‍ പ്രവേശിക്കാന്‍ ഇനി എല്ലാ സന്ദര്‍ശകര്‍ക്കും ഹയ്യാ കാര്‍ഡ് നിര്‍ബന്ധമാക്കി. ഹയ്യ കാര്‍ഡ് ലഭിച്ചവര്‍ക്ക് 2023 ജനുവരി 23 വരെ ഖത്വറില്‍ താമസിക്കാനുള്ള അനുമതിയാണ് ലഭിക്കുക. ലോകകപ്പ് ഫുട്ബാള്‍ മത്സരങ്ങള്‍ കാണാനുള്ള ടിക്കറ്റ് ഉള്ളവര്‍ക്കാണ് ഹയ്യ കാര്‍ഡ് ലഭ്യമാകുക. ഹയ്യ കാര്‍ഡ് ലഭിക്കാനുള്ള ഏറ്റവും പ്രധാനപ്പെട്ട നിബന്ധനയും ലോകകപ്പ് ടിക്കറ്റുണ്ടായിരിക്കുകയെന്നതാണ്.
ഫിഫ ലോകകപ്പ് നടക്കുന്ന ദിവസങ്ങളില്‍ കളി കാണാനെത്തുന്നവര്‍ക്ക് പുറമേ മറ്റു സന്ദര്‍ശകരുടെ ഒഴുക്ക് നിയന്ത്രിക്കാനാണ് ഈ സംവിധാനം ഏര്‍പ്പെടുത്തുന്നത്. നവംബര്‍ ഒന്നുമുതല്‍ നിബന്ധന പ്രാബല്യത്തില്‍ വരുമെന്ന് അല്‍ഖാസ് ടി വിയുമായുള്ള അഭിമുഖത്തില്‍ ഹയ്യ പ്ലാറ്റ്ഫോം എക്സിക്യൂട്ടീവ് ഡയറക്ടര്‍ സഈദ് അല്‍ കുവാരി അറിയിച്ചു.
ലോകകപ്പ് ടിക്കറ്റ് വാങ്ങുകയും താമസം ഉറപ്പു വരുത്തുകയും ചെയ്തതിന് ശേഷം ഹയ്യാ കാര്‍ഡിന് അപേക്ഷിച്ചാല്‍ മതിയാകുമെന്ന് അദ്ദേഹം അറിയിച്ചു. താത്പര്യമുള്ള കളി മാത്രം കാണാനെത്തുന്ന അയല്‍ രാജ്യങ്ങളില്‍ നിന്നുള്ളവര്‍ക്ക് മത്സരശേഷം അന്നുതന്നെ തിരിച്ചു പോകാന്‍ ആഗ്രഹമുണ്ടെങ്കില്‍ അതിനും അവസരം ഒരുക്കിയിട്ടുണ്ടെന്നും അദ്ദേഹം അറിയിച്ചു
അതേസമയം ആറ് മാസത്തിനുള്ളില്‍ പ്രവാസികള്‍ തിരിച്ചെത്തണമെന്ന നിബന്ധന കുവൈത്ത് കര്‍ശനമാക്കി. ആറ് മാസത്തിലധികം രാജ്യത്തിന് പുറത്ത് താമസിക്കുന്നവരുടെ ഇഖാമ റദ്ദാവുമെന്നാണ് കഴിഞ്ഞ ദിവസം പ്രാദേശിക മാധ്യമങ്ങള്‍ പ്രസിദ്ധീകരിച്ച റിപ്പോര്‍ട്ടിൽ പറയുന്നത്. ഇത്തരത്തിൽ ആറുമാസത്തിലധികമായി പുറത്തുള്ള പ്രവാസികൾ ഒക്ടോബർ 31ന് മുമ്പ് മടങ്ങിയെത്തണമെന്നാണ് താമസകാര്യ വകുപ്പ് അറിയിച്ചിരിക്കുന്നത്.
നവംബര്‍ ഒന്നാം തീയ്യതി മുതല്‍ പുതിയ നിബന്ധന പ്രാബല്യത്തില്‍ വരും. ആറുമാസ നിബന്ധന പതിനെട്ടാം നമ്പർ ഇഖാമയിലുള്ള വിദേശികൾക്ക് കൂടി ബാധകമാക്കിയ പശ്ചാത്തലത്തിലാണ് അധികൃതർ മുന്നറിയിപ്പ് നൽകിയത്. ആര്‍ട്ടിക്കിള്‍ 22, 24 എന്നിവ പ്രകാരം പ്രവാസികള്‍ക്ക് അനുവദിക്കുന്ന ആശ്രിത, കുടുംബ വിസകള്‍ക്കും ഇതേ നിബന്ധന ബാധകമാക്കിയിട്ടുണ്ടെന്ന് കുവൈത്തിലെ പ്രാദേശിക മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്‍തിട്ടുണ്ടെങ്കിലും ഇക്കാര്യത്തില്‍ വ്യക്തത വന്നിട്ടില്ല.
2022 മെയ് 1 മുതൽ ആണ് ആറുമാസം കണക്കാക്കുകയെന്ന് ആഭ്യന്തരമന്ത്രാലയത്തിലെ സെക്യൂരിറ്റി മീഡിയ വിഭാഗം അറിയിച്ചു. മെയ് ഒന്നിന് ശേഷം കുവൈത്തിൽ നിന്ന് പുറത്തു പോയവർ ആറുമാസം പൂർത്തിയാകുന്നതിനു മുൻപ് അഥവാ ഒക്ടോബർ 31 നുള്ളിൽ കുവൈത്തിൽ എൻട്രി ആയില്ലെങ്കിൽ താമസകാര്യ വിഭാഗത്തിന്റെ സിസ്റ്റത്തിൽ നിന്ന് റെസിഡൻസി പെർമിറ്റ് സ്വമേധയാ റദ്ദാകും. മെയ് ഒന്നിന് മുമ്പ് കുവൈത്തിൽ നിന്ന് പോയവർക്കും ഇതേ കാലയളവ് തന്നെയാണ് ബാധകമാകുക.
ഇഖാമ കാലാവധി ഉണ്ടെങ്കിൽ ഒക്ടോബർ 31 നുള്ളിൽ ഇവർക്കും തിരികെ വരാവുന്നതാണ്. കുവൈത്ത് റെസിഡൻസി നിയമപ്രകാരം വിദേശികൾക്ക് രാജ്യത്തിനു പുറത്ത് തുടർച്ചയായി താമസിക്കാവുന്ന പരമാവധി കാലയളവ് ആറുമാസമാണ്. എന്നാൽ കോവിഡിന്റെ പ്രത്യേക സാഹചര്യത്തിൽ പ്രവാസികളുടെ മടക്കയാത്ര മുടങ്ങിയ പശ്ചാത്തലത്തിൽ പ്രത്യേക മന്ത്രിസഭാ തീരുമാനത്തിലൂടെ ഈ നിയമം മരവിപ്പിച്ചിരുന്നു. കഴിഞ്ഞ ഡിസംബറിൽ നിയമം പുനഃസ്ഥാപിച്ചെങ്കിലും ഗാർഹിക ജോലിക്കാർക്ക് മാത്രമായിരുന്നു ബാധകമാക്കിയത്.
https://www.facebook.com/Malayalivartha


























