ശക്തമായ പൊടിക്കാറ്റ്, വിമാന സര്‍വീസുകളുടെ സമയക്രമത്തിൽ മാറ്റത്തിന് സാധ്യത, ദുബായിൽ നിന്നും യാത്ര പുറപ്പെടുന്ന യാത്രക്കാർ തങ്ങളുടെ വിമാനത്തിന്റെ തത്സമയ വിവരങ്ങൾ പരിശോധിച്ച് ഉറപ്പ് വരത്തണമെന്ന് വിമാനക്കമ്പനികൾ

യുഎഇയുടെ വിവിധ ഭാഗങ്ങളില്‍ അനുഭവപ്പെട്ട ശക്തമായ പൊടിക്കാറ്റ് ദുബൈ അന്താരാഷ്‍ട്ര വിമാനത്താവളത്തിലെ സര്‍വീസുകളെയും ബാധിച്ചു. എയർ ഇന്ത്യ എക്സ്പ്രസ് വിമാനങ്ങളുടെ സമയ ക്രമത്തിൽ മാറ്റത്തിന് സാധ്യതയുണ്ട്. കൊച്ചിയിൽ നിന്ന് ഷാർജയിലേക്ക് പോയ വിമാനം മസ്കറ്റിലേക്കും തിരുവനന്തപുരത്തുനിന്ന് ഷാർജയിലേക്ക് പോയ വിമാനം അബുദാബിയിലേക്കും വഴി തിരിച്ചുവിട്ടു.
ഇത്തരത്തിൽ രൂക്ഷമായ പൊടിക്കാറ്റിൽ ദുബായ് രാജ്യാന്ത വിമാനത്താവളത്തില്‍ വരേണ്ടിയിരുന്ന 10 വിമാനങ്ങളാണ് വഴി തിരിച്ചു വിട്ടത്.അൽ മക്തൂം എയർപോർട്ടിലേക്ക് ഉള്‍പ്പെടെയാണ് വിമാനങ്ങള്‍ വഴിതിരിച്ചുവിട്ടത്. വഴിതിരിച്ച് വിടുന്നതിന് പുറമെ മിക്ക സർവീസുകളും വൈകിയാണ് ദുബായിൽ നിന്നും ആരംഭിക്കുന്നത്.
മോശം കാലാവസ്ഥ വിമാന സർവീസിനെ ബാധിച്ചതായി ഫ്ലൈ ദുബൈയും അറിയിച്ചു. ചില സര്‍വീസുകള്‍ വൈകുകയോ റദ്ദാക്കുകയോ ചെയ്യുന്നതിനാല്‍ ദുബൈയില്‍ നിന്നുള്ള യാത്രക്കാര്‍, ഫ്ലൈറ്റ് സ്റ്റാറ്റസ് പരിശോധിക്കണമെന്നും ഫ്ലൈദുബൈ അറിയിച്ചു.. സ്ഥിതിഗതികള്‍ നിരീക്ഷിച്ചുകൊണ്ടിരിക്കുകയാണെന്നും മോശം കാലാവസ്ഥ കാരണം തങ്ങളുടെ ഉപഭോക്താക്കള്‍ നേരിടേണ്ടി വന്നേക്കുന്ന ബുദ്ധിമുട്ടുകള്‍ക്ക് ക്ഷമ ചോദിക്കുന്നുവെന്നും ഫ്ലൈ ദുബൈ വക്താവ് പറഞ്ഞു.
ദുബായിൽ നിന്നും യാത്ര പുറപ്പെടുന്ന യാത്രക്കാർ തങ്ങളുടെ വിമാനത്തിന്റെ തത്സമയ വിവരങ്ങൾ പരിശോധിച്ച് ഉറപ്പ് വരത്തണമെന്ന് വിമാനക്കമ്പനികൾ അറിയിച്ചു. പല സർവീസുകളും റദ്ദാക്കിയും വൈകിയതിനെ തുടർന്നാണ് കമ്പനികൾ യാത്രക്കാർക്ക് നിർദേശം നൽകിയിരിക്കുന്നത്. റദ്ദാക്കിയ സർവീസുകളുടെ യാത്രക്കാർക്ക് ടിക്കറ്റ് തുക തിരികെ നൽകുമെന്ന് ഫ്ലൈ ദുബായി അറിയിച്ചു.
ഓഗസ്റ്റ് 14 ഇന്നലെ ഉച്ചയ്ക്ക് ശേഷം യുഎഇയിൽ കനത്ത പൊടിക്കാറ്റിനെ തുടർന്ന് മോശം കാലവസ്ഥയാണ്. കനത്ത പൊടിക്കാറ്റ് മൂലം കാഴ്ചാപരിധി 500 മീറ്ററില്‍ താഴെയായി. വാഹനമോടിക്കുന്നവര്‍ ജാഗ്രത പുലര്‍ത്തണമെന്ന് അധികൃതര്‍ അഭ്യര്‍ത്ഥിച്ചു. അന്തരീക്ഷം ഇരുണ്ടുമൂടുകയും ചെയ്ത പശ്ചാതലത്തില്‍ ദേശീയ കാലാവസ്ഥാ നിരീക്ഷണകേന്ദ്രം റെഡ് അലർട്ട് പ്രഖ്യാപിച്ചിരുന്നു.
ജനങ്ങള്‍ വീടിന് പുറത്തിറങ്ങുന്നത് ഒഴിവാക്കണമെന്നും അധികൃതര്‍ നിർദേശിച്ചിരുന്നു. ബുര്‍ജ് ഖലീഫയും ഐന്‍ ദുബായും ഉള്‍പ്പെടെയുള്ളവയുടെ ദൂരക്കാഴ്‍ച മങ്ങിയാണ് ഇന്നലെ അനുഭവപ്പെട്ടത്. കൂടാതെ ഇന്നലെ മൂന്ന് എമിറേറ്റുകളിൽ ശക്തമായ മഴ ലഭിക്കുകയും ചെയ്തു.
ഷാര്‍ജയിലും ഫുജൈറയിലും റാസല്‍ഖൈമയിലുമാണ് കനത്ത മഴ അനുഭവപ്പെടുന്നത്. പൊടി നിറഞ്ഞ കാലവസ്ഥയും മഴയും അടുത്ത നാല് ദിവസവും തുടരും എന്ന് യുഎഇയിലെ ദേശീയ കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം മുന്നറിയിപ്പ് നൽകുന്നു.
https://www.facebook.com/Malayalivartha


























