യുഎഇയിൽ കുറഞ്ഞ നിരക്കിൽ എത്താം, പുതുവഴികൾ തേടി പ്രവാസികൾ, നാലുപേരടങ്ങുന്ന കുടുംബം യാത്രചെയ്യുമ്പോൾ 45,000 രൂപവരെ ലാഭം

വിമാന ടിക്കറ്റ് നിരക്ക് കുറയ്ക്കണമെന്ന് പ്രവാസികൾ നിരന്തരമായി അവശ്യപ്പെടുന്ന കാര്യമാണ്. ഇക്കാര്യത്തിൽ ഇതുവരെ അനുകൂലമായ ഒരു തീരുമാനം ബന്ധപ്പെട്ട അധികൃതരുടെ ഭാഗത്ത് നിന്നും ഉണ്ടായിട്ടില്ല. അതിനാൽ ഇപ്പോൾ ഉയർന്ന ടിക്കറ്റ് നിരക്കിനെ മറികടക്കാൻ പുതുവഴികൾ തേടുകയാണ് പ്രവാസികൾ. നാട്ടിൽ നിന്ന് യു.എ.ഇയിലേക്കുള്ള മടക്ക യാത്രക്ക് ടിക്കറ്റ് നിരക്ക് കുത്തനെ ഉയർന്നതോടെ ഒമാനിലെ വിമാനത്താവളങ്ങൾ വഴി യു.എ.ഇയിലേക്ക് മടങ്ങുന്ന പ്രവാസികളുടെ എണ്ണം വർധിക്കുകയാണ്.
കുടുംബവുമായി മടങ്ങുന്നവർക്ക് വൻതുക ലാഭിക്കാമെന്ന് മാത്രമല്ല, ഒമാന്‍റെ പ്രകൃതിസൗന്ദര്യം ആസ്വദിക്കാനൊരു അവസരവും ഇതിലൂടെ ലഭിക്കുന്നു. ആഗസ്റ്റ് അവസാനത്തോടെ യു.എ.ഇയിൽ സ്കൂളുകൾ തുറക്കും. ഈ സമയത്ത് കൊച്ചിയിൽ നിന്ന് ദുബൈയിലേക്ക് നേരിട്ടുള്ള വിമാനങ്ങൾക്ക് 1500 ദിർഹത്തിന് മുകളിലേക്കാണ് നിരക്ക്.
എന്നാൽ, കൊച്ചിയിൽ നിന്ന് മസ്കത്തിലേക്കോ, കോഴിക്കോട് നിന്ന് സൊഹാറിലേക്കോ യാത്ര ചെയ്യാൻ 600 ദിർഹം മുതൽ 700 ദിർഹം വരെ മതി. അവിടെ നിന്ന് ബസിൽ ദുബൈയിലേക്ക് കുറഞ്ഞ ചെലവിൽ എത്താനും കഴിയും. നാലുപേരടങ്ങുന്ന കുടുംബം യാത്രചെയ്യുമ്പോൾ 2000 ദിർഹം അഥവാ 45,000 രൂപവരെ ലാഭിക്കാം. യു.എ.ഇ റെസിഡന്‍റ് വിസക്കാർക്ക് ഒമാൻ ഓൺഅറൈവൽ വിസകൾ ചുരുങ്ങിയ ചെലവിൽ ഓൺലൈനിൽ കിട്ടും. അല്ലാത്തവർക്ക് ടൂറിസ്റ്റ് വിസ ലഭ്യമാക്കാൻ ട്രാവൽസുകൾ രംഗത്തുണ്ട്.
കോഴിക്കോട് നിന്ന് സലാം എയർ ദുബൈയോട് അടുത്ത് കിടക്കുന്ന ഒമാൻ വിമാനത്താവളമായ സൊഹാറിലേക്ക് സർവീസ് നടത്തുന്നതും കാര്യങ്ങൾ എളുപ്പമാക്കി. മസ്കത്തിലേക്ക് മടങ്ങുന്നവർക്ക് അവിടുത്തെ വിനോദ സഞ്ചാര കേന്ദ്രങ്ങൾ കാണാനുള്ള സൗകര്യവുമുണ്ട്.
അതേസമയം ഉയർന്ന വിമാന നിരക്കിൽ പരിഹാരം കണ്ടെത്തുന്നതിനായി കേരള പ്രവാസി അസോസിയേഷൻ ഹൈക്കോടതിയിൽ റിട്ട് ഹർജി സമർപ്പിച്ചിരുന്നു. ഗൾഫ് രാജ്യങ്ങളിലേക്കും തിരിച്ചുമുള്ള ഉയർന്ന വിമാനനിരക്ക് കുറക്കാൻ കോടതി ഇടപെടണമെന്നാവശ്യപ്പെട്ടാണ് ഹർജിയിലെ പ്രധാന ആവശ്യം.
ഇന്ത്യൻ വ്യോമ നിയമത്തിലെ ചട്ടം 135 ചോദ്യം ചെയ്താണ് ഹർജി. ടിക്കറ്റ് നിരക്ക് തീരുമാനിക്കാൻ വിമാന കമ്പനികൾ അധികാരം നൽകിയ ചട്ടങ്ങൾ ചോദ്യം ചെയ്താണ് ഹർജി. ഈ ചട്ടങ്ങൾ ഭരണഘടന വിരുദ്ധമാണെന്നാണ് ഹർജിക്കാർ ആരോപിക്കുന്നത്.പ്രതിഷേധമുയർന്നിട്ടും ഇതുവരെയും നിരക്ക് കുറക്കാൻ വിമാനക്കമ്പനികളോ ഇടപെടാൻ കേന്ദ്രമോ തയ്യാറായിട്ടില്ല. അയ്യായിരം രൂപയില്‍ തുടങ്ങിയിരുന്ന ഗൾഫ് രാജ്യങ്ങളിലേക്കുള്ള ടിക്കറ്റ് നിരക്കുകളില്‍ പത്തിരട്ടി വരെ വര്‍ധനയുണ്ടായെന്നാണ് യാത്രക്കാർ പരാതിപ്പെടുന്നത്.
അയ്യായിരം രൂപ മുതല്‍ തുടങ്ങുന്ന ദുബായിലേക്കുള്ള നിരക്കുകൾ നാല്‍പതിനായിരം രൂപ വരെയായി ഉയർത്തിയ സാഹചര്യമുണ്ടായി. ഇത്തവണ പെരുന്നാള്‍ കാലത്ത് ഗള്‍ഫില്‍ നിന്ന് കേരളത്തിലേക്കുള്ള ടിക്കറ്റ് നിരക്ക് അഞ്ചിരട്ടിയോളം വിമാനക്കമ്പനികള്‍ വര്‍ധിപ്പിച്ചിരുന്നു. ലക്ഷങ്ങൾ വിമാനടിക്കറ്റിന് മാത്രം മുടക്കിയാണ് പല പ്രവാസി കുടുംബങ്ങളും ഇത്തവണ നാട്ടിലെത്തിയത്. ഗൾഫ് രാജ്യങ്ങളില്‍ അവധിക്കാലമായ ജൂൺ മുതല്‍ സെപ്റ്റംബർ വരെയുള്ള മാസങ്ങളിലാണ് വിമാനക്കമ്പനികൾ പ്രവാസികളില്‍നിന്നും കൊള്ളലാഭം കൊയ്യുന്നത്.
https://www.facebook.com/Malayalivartha


























