'അത് ഉടന്‍ പിൻവലിക്കണം', കുവൈത്തിൽ വിദേശികള്‍ക്ക് സര്‍ക്കാര്‍ ആരോഗ്യ കേന്ദ്രങ്ങളില്‍ മരുന്നിന് ഫീസ് ഏർപ്പെടുത്തിയ തീരുമാനം കടുത്ത മനുഷ്യാവകാശ ലംഘനം, നടപടിക്കെതിരെ കുവൈത്ത് ദേശീയ മനുഷ്യാവകാശ സമിതി രംഗത്ത്...!

കുറഞ്ഞ ശമ്പളക്കാരായ മലയാളികൾ അടക്കമുള്ള പ്രവാസികൾക്ക് വലിയ തിരിച്ചടിയെന്നോണമാണ് കുവൈത്തിൽ വിദേശികള്‍ക്ക് സര്‍ക്കാര്‍ ആരോഗ്യ കേന്ദ്രങ്ങളില്‍ മരുന്നിന് ഫീസ് ഏർപ്പെടുത്തിയ തീരുമാനം. മെഡിക്കല്‍ സപ്ലൈസ് പാഴാക്കുന്നത് തടയാനും ആരോഗ്യ സേവനങ്ങള്‍ ഉയര്‍ത്താനും ലക്ഷ്യമിട്ടാണ് തീരുമാനമെന്നാണ് മന്ത്രാലയം പത്രക്കുറിപ്പില്‍ അറിയിച്ചത്. എന്നാൽ ഈ നടപടിക്കെതിരെ കുവൈത്ത് ദേശീയ മനുഷ്യാവകാശ സമിതി തന്നെ രംഗത്തെത്തിയിരിക്കുകയാണ്.
പ്രവാസികൾക്ക് മരുന്നിന് ഫീസ് ചുമത്തുന്നത് അന്യായമാണെന്ന് കുവൈത്ത് മനുഷ്യാവകാശ സമിതി ഉപദേഷ്ടാവ് ഹംദാൻ അൽ നിംഷാൻ പറഞ്ഞു. എന്നാല്‍ രാജ്യത്ത് താമസിക്കുന്ന വിദേശികള്‍ താമസ രേഖ പുതുക്കുന്ന സമയത്ത് ആരോഗ്യ ഇൻഷുറൻസ് ഫീസ് നല്‍കുന്നതിനാല്‍ അധിക ഫീസായി മരുന്നിന് ഫീസ് ചുമത്തുന്നത് അന്യായമാണെന്ന് ഉപദേഷ്ടാവ് പറഞ്ഞു.
തുച്ഛമായ വേതനം ലഭിക്കുന്ന വിദേശികള്‍ക്ക് അധിക ഫീസ് താങ്ങാന്‍ കഴിയില്ലെന്നും അസുഖം വന്നാല്‍ പോലും ആശുപത്രികളില്‍ എത്താത്ത സാഹചര്യമാണ് ഇതിലൂടെ സൃഷ്ടിക്കുകയെന്നും ഹംദാൻ വ്യക്തമാക്കി. മരുന്നിന് ഫീസ് ഏര്‍പ്പെടുത്തിയത് കടുത്ത മനുഷ്യവകാശ ലംഘനമാണെന്നും തീരുമാനം ഉടന്‍ പിൻവലിക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.
മെഡിക്കല്‍ സെന്ററുകള്‍, എമര്‍ജന്‍സി ഹോസ്പിറ്റലുകള്‍, ഔട്ട്‌പേഷ്യന്റ് ക്ലിനിക്കുകള്‍ എന്നിവിടങ്ങളില്‍ ചികില്‍സ തേടുന്ന പ്രവാസികള്‍ക്കാണ് ആരോഗ്യ മന്ത്രാലയം പുതിയ ഫീസ് ഏര്‍പ്പെടുത്തിയത്. താമസക്കാരും മെഡിക്കല്‍ ഇന്‍ഷുറന്‍സ് ഉള്ളവരും മരുന്നിന് ഫീസ് നല്‍കണമെന്ന് വ്യവസ്ഥ ചെയ്യുന്നതാണ് മന്ത്രിതല തീരുമാനം.
എന്നാൽ, രാജ്യത്തെ സര്‍ക്കാര്‍ ആശുപത്രികളില്‍ പത്ത് ദിനാറും പ്രൈമറി ഹെൽത്ത് ക്ലിനിക്കുകളില്‍ അഞ്ച് ദിനാറും മരുന്നിന് ഫീസ് ഈടാക്കാൻ ആരോഗ്യ മന്ത്രി ഡോ അഹമ്മദ് അൽ അവാദിയാണ് അധികൃതര്‍ക്ക് നിര്‍ദ്ദേശം നല്‍കിയത്. തീരുമാനം ഇന്ന് മുതല്‍ പ്രാബല്യത്തില്‍ വന്നതായി അധികൃതര്‍ അറിയിച്ചു .
നേരത്തെ പ്രൈമറി ഹെൽത്ത് ക്ലിനിക്കുകളിലും ആശുപത്രികളിലും മരുന്നുകള്‍ സൗജന്യമായാണ് വിദേശികള്‍ക്ക് നല്‍കിയിരുന്നത്. പുതിയ നിര്‍ദ്ദേശമനുസരിച്ച് പ്രാഥമികാരോഗ്യ കേന്ദ്രങ്ങളിലെ ഫാർമസിയിൽ നിന്ന് മരുന്ന് ലഭിക്കുന്നതിനായി അഞ്ച് ദിനാറും ആശുപത്രിയിലെ ഔട്ട് പേഷ്യന്റ് ഫാർമസിയില്‍ പത്ത് ദിനാറും ഫീസായി വിദേശികള്‍ നല്‍കേണ്ടിവരും.
നിലവില്‍ പ്രാഥമികാരോഗ്യ കേന്ദ്രങ്ങളിൽ രണ്ട് ദിനാറും ആശുപത്രികളിൽ പത്ത് ദിനാറുമാണ് കൺസൾട്ടേഷൻ ഫീസ് ഈടാക്കുന്നത്. ഫലത്തില്‍ പ്രവാസികള്‍ക്ക് പ്രൈമറി ഹെൽത്ത് ക്ലിനിക്ക് സന്ദര്‍ശിക്കുവാന്‍ ഏഴ് ദിനാറും ആശുപത്രി സന്ദര്‍ശിക്കുവാന്‍ 20 ദിനാറുമായി ഫീസ് നല്‍കേണ്ടിവരും.അതേസമയം ചില പ്രത്യേക മേഖലകളെ ഫീസില്‍ നിന്ന് ഒഴിവാക്കിയതായി മന്ത്രാലയം അറിയിച്ചിട്ടുണ്ട്.
എന്നാല്‍ അവ ഏതൊക്കെയാണെന്നും ആര്‍ക്കൊക്കെയാണ് ഇളവുകള്‍ ബാധകമാവുകയെന്നും ഇതുവരെ വ്യക്തമാക്കിയിട്ടില്ല. മരുന്നിന് ഫീസ് ഈടാക്കാനും ചികില്‍സാ ഫീസ് വര്‍ധിപ്പിക്കാനുമുള്ള തീരുമാനം രാജ്യത്തെ ജനസംഖ്യയുടെ ഭൂരിപക്ഷം വരുന്ന പ്രവാസികള്‍ക്ക് വലിയ തിരിച്ചടിയാവും.
https://www.facebook.com/Malayalivartha



























