വരും മണിക്കൂറുകളിൽ പെരുംമഴ, സൗദിയിൽ അതീവ ജാഗ്രത, 23 വരെ ശക്തമായ മഴ തുടരുമെന്ന് ദേശീയ കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം, സ്കൂളുകൾക്ക് അവധി, അത്യാവശ്യ ഘട്ടത്തിലല്ലാതെ വീടുകളിൽ നിന്ന് പുറത്തിറങ്ങരുതെന്ന് മുന്നറിയിപ്പ്...!

സൗദി അറേബ്യയിൽ വരും ദിവസങ്ങളിൽ കനത്ത മഴ തുടരും. രാജ്യത്തിന്റെ മിക്ക ഭാഗങ്ങളിലും വെള്ളിയാഴ്ച വരെയുള്ള ദിവസങ്ങളിൽ ശക്തമായ മഴ പെയ്യുമെന്ന് ദേശീയ കാലാവസ്ഥാ നിരീക്ഷണ കേന്ദ്രത്തിന്റെ മുന്നറിയിപ്പ്. മക്ക നഗരം, ജിദ്ദ, റാബിഗ്, തായിഫ്, ജുമും, അൽ-കമൽ, ഖുലൈസ്, ബഹ്റ, അലൈത്ത്, ഖുൻഫുദ, അൽ-അർദിയാത്ത്, ആദം തുടങ്ങി മക്ക മേഖലയുടെ മിക്ക ഭാഗങ്ങളിലും മിതമായതോ കനത്തതോ ആയ മഴ പെയ്യുമെന്നാണ് കാലാവസ്ഥാ പ്രവചനം.
ജനങ്ങൾ കനത്ത ജാഗ്രത പാലിക്കണമെന്നും അപകട സാധ്യതകൾ ഒഴിവാക്കണമെന്നും സൗദി സിവിൽ ഡിഫൻസ് മുന്നറിയിപ്പ് നൽകിയിട്ടുണ്ട്. അത്യാവശ്യ ഘട്ടത്തിലല്ലാതെ വീടുകളിൽ നിന്ന് പുറത്തിറങ്ങരുതെന്ന് മക്ക മേഖല ക്രൈസിസ് ആൻഡ് ഡിസാസ്റ്റർ മാനേജ്മെന്റ് സെന്റർ ജനങ്ങളോട് ആഹ്വാനം ചെയ്തു.മക്ക ഗവര്‍ണറേറ്റില്‍ ശക്തമായ മഴക്കുള്ള സാധ്യതയാണുള്ളത്. ഈ പശ്ചാത്തലത്തില്‍ പ്രവിശ്യയിലെ എല്ലാ സ്‌കൂളുകള്‍ക്കും വ്യാഴാഴ്ച അവധി പ്രഖ്യാപിച്ചിരുന്നു. സ്‌കൂളുകൾ, സർവ്വകലാശാലകൾ, മറ്റു വിദ്യാഭ്യാസ സ്ഥാപനങ്ങൾ എന്നിവക്ക് അവധി ബാധകമാണ്.
വിദ്യാർഥികളും ജീവനക്കാരും വ്യാഴാഴ്ച ഹാജരാകേണ്ടതില്ലെന്നും അധികൃതർ അറിയിച്ചു. ജിദ്ദ, റാബിഗ് ഉള്‍പ്പെടെ പല ഭാഗങ്ങളിലും സാമാന്യം ശക്തമായ മഴ പെയ്യുമെന്ന് നാഷനല്‍ സെന്റര്‍ ഓഫ് മെട്രോളജി അറിയിച്ചിരുന്നു. സുരക്ഷ കണക്കിലെടുത്ത് ജിദ്ദ, റാബിഗ്, ഖുലൈസ് എന്നിവിടങ്ങളിലെ സ്‌കൂളുകളിലെ ക്ലാസുകള്‍ വ്യാഴാഴ്ച നിര്‍ത്തിവെക്കാന്‍ ജിദ്ദ ഗവര്‍ണറേറ്റിലെ ജനറല്‍ ഡയറക്ടറേറ്റ് ഓഫ് എജുക്കേഷന്‍ അറിയിച്ചിരുന്നു.
അതേസമയം, ഓൺലൈൻ പ്ലാറ്റ് ഫോമായ മദ്രസത്തീ പ്ലാറ്റ് ഫോം വഴി പഠനം ഉണ്ടായിരിക്കുമെന്നും അധികൃതർ വ്യക്തമാക്കി. മക്ക, ജുമൂം, ബഹ്റ, അൽകാമിൽ, ജിദ്ദ, റാബിഗ്, ഖുലൈസ് എന്നിവിടങ്ങളിലെ സ്‌കൂളുകളും സർവകലാശാലകളുമുൾപ്പെടെയുള്ള എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങളിലും നേരിട്ടുള്ള ക്ലാസുകൾക്കാണ് അവധി പ്രഖ്യാപിച്ചിരിക്കുന്നത്.
എന്നാൽ, നവംബർ 24 ന് മണിക്കൂറുകളോളം ജിദ്ദയിൽ പെയ്ത പേമാരിയുടെ തോതിലുള്ള മഴ ഇത്തവണ ഉണ്ടാകില്ലെന്ന് കാലാവസ്ഥാ സൂചനകൾ വ്യക്തമാക്കുന്നതായി കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം വക്താവ് ഹുസൈൻ അൽ ഖഹ്താനി പ്രസ്താവനയിൽ പറഞ്ഞു. ജിദ്ദ ഗവർണറേറ്റിൽ ഉച്ചയ്ക്ക് 2 മണി മുതൽ ശക്തമായ മഴ പെയ്യുമെന്നാണ് കരുതുന്നത്. മഴയ്ക്കൊപ്പം ഉപരിതല കാറ്റ്, ഉയർന്ന തിരമാലകൾ, ആലിപ്പഴ വർഷം, പേമാരി എന്നിവ ഉണ്ടാകും. ശക്തമായ കാറ്റിൽ പൊടിപടലങ്ങൾ അന്തരീക്ഷത്തിലേക്ക് ഉയരുന്നതിനാൽ കാഴ്ചാ പരിധി വലിയ തോതിൽ കുറയാൻ സാധ്യതയുണ്ട്.
വാഹനമോടിക്കുന്നവർ ജാഗ്രത പാലിക്കണമെന്നും അധികൃതർ അറിയിച്ചു. അതേസമയം, എല്ലാവരും ജാഗ്രത പാലിക്കാനും ഡയറക്ടറേറ്റിന്റെ നിർദ്ദേശങ്ങൾ പാലിക്കാനും താഴ്വരകൾ, തോടുകൾ, അണക്കെട്ടുകൾ, കുളങ്ങൾ, വിളക്കുകാലുകൾ, ഇലക്ട്രിക് ജനറേറ്ററുകൾ, ഓപ്പറേഷൻ റൂമുകൾ എന്നിവയിൽ നിന്ന് വിട്ടുനിൽക്കാനും ജനറൽ ഡയറക്ടറേറ്റ് ഓഫ് സിവിൽ ഡിഫൻസ് ആഹ്വാനം ചെയ്തു.
https://www.facebook.com/Malayalivartha



























