ഇത് വമ്പർ തിരിച്ചടി...! ഗൾഫ് രാഷ്ട്രത്തിന്റെ ആ നീക്കം പൊളിച്ച് പ്രവാസികൾ, സര്‍ക്കാര്‍ ആശുപത്രിയിൽ മരുന്നിന് ഫീസ് ഏർപ്പെടുത്തിയതോടെ എത്തുന്ന പ്രവാസികളുടെ എണ്ണം പകുതിയിലേറെയായി കുറഞ്ഞു, 1200ലേറെ പ്രവാസി സന്ദര്‍ശകര്‍ വരാറുള്ള ഒരു സര്‍ക്കാര്‍ ആശുപത്രിയില്‍ കഴിഞ്ഞ രണ്ട് ദിവസങ്ങളിലായി എത്തിയത് 400 പേര്‍ മാത്രം

കുറഞ്ഞ ശമ്പളക്കാരായ പ്രവാസികളെ വളരെയധികം ബുദ്ധിമൂട്ടിലാക്കുന്ന നടപടിയായിരുന്നു അടുത്തിടെ കുവൈത്ത് ഭരണകൂടം കൈക്കൊണ്ടത്. കുവൈറ്റിലെ സര്‍ക്കാര്‍ ആശുപത്രിയിൽ ചികില്‍സയ്ക്കായെത്തുന്ന പ്രവാസികളില്‍ നിന്ന് മരുന്നിന് ഫീസ് വാങ്ങണം എന്നതായിരുന്നു തീരുമാനം. തുച്ഛമായ വേതനം ലഭിക്കുന്ന വിദേശികള്‍ക്ക് അധിക ഫീസ് താങ്ങാന്‍ കഴിയില്ലെന്നും അസുഖം വന്നാല്‍ പോലും ആശുപത്രികളില്‍ എത്താത്ത സാഹചര്യം ഇതിലൂടെ സൃഷ്ടിക്കപ്പെടുമെന്നും ചൂണ്ടിക്കായിരുന്നു.
ഈ വിലയിരുത്തൽ ഇപ്പോൾ ശരിവയ്ക്കുന്ന തരത്തിലുള്ളതാണ് പുതിയ റിപ്പോർട്ടുകൾ. ചികില്‍സയ്ക്കായെത്തുന്ന പ്രവാസികളില്‍ നിന്ന് മരുന്നിന് ഫീസ് വാങ്ങാനുള്ള തീരുമാനം കുവൈറ്റ് ആരോഗ്യ മന്ത്രാലയം കൈക്കൊണ്ടതിനു പിന്നാലെ രാജ്യത്തെ സര്‍ക്കാര്‍ ആശുപത്രികളിലും ക്ലിനിക്കുകളിലും എത്തുന്ന പ്രവാസികളുടെ എണ്ണം പകുതിയിലേറെയായി കുറഞ്ഞതായി റിപ്പോര്‍ട്ട്.
പ്രവാസി സന്ദര്‍ശകരുടെ എണ്ണം 60 ശതമാനം കണ്ട് കുറഞ്ഞതായാണ് പ്രാദേശിക ദിനപ്പത്രമായ അല്‍ സിയാസ ഔദ്യോഗിക വൃത്തങ്ങളെ ഉദ്ധരിച്ച് റിപ്പോര്‍ട്ട് ചെയ്തത്. ദിവസം ശരാശരി 1200ലേറെ പ്രവാസി സന്ദര്‍ശകര്‍ വരാറുള്ള ഒരു സര്‍ക്കാര്‍ ആശുപത്രിയില്‍ കഴിഞ്ഞ രണ്ട് ദിവസങ്ങളിലായി ശരാശരി 400 പേര്‍ മാത്രമേ ചികില്‍സയ്ക്കായി വരുന്നുള്ളൂ എന്നും പത്രം റിപ്പോര്‍ട്ട് ചെയ്തു.
ഇവരില്‍ തന്നെ 100ലേറെ പേര്‍ ചികില്‍സ മാത്രം മതിയെന്നും മരുന്നു വേണ്ടെന്നും എഴുതി നല്‍കിയാണ് എത്തിയത്. അതിനിടെ, പ്രൈമറി ഹെല്‍ത്ത് ക്ലിനിക്കുകളിലും ഔട്ട്‌പേഷ്യന്റ് ക്ലിനിക്കുകളിലും ഏര്‍പ്പെടുത്തിയ ഫീസ് നിരക്ക് സര്‍ക്കാര്‍ ഫാര്‍മസികളില്‍ നിന്ന് മരുന്നുകള്‍ വാങ്ങുന്നവര്‍ക്ക് മാത്രമാണ് ബാധകമെന്നതിനാല്‍ പലരും സ്വകാര്യ ഫാര്‍മസികളെ മരുന്നിനായി ആശ്രയിക്കുന്നതായും റിപ്പോര്‍ട്ടുണ്ട്.
ഈ നടപടിക്കെതിരെ കുവൈത്ത് ദേശീയ മനുഷ്യാവകാശ സമിതി തന്നെ രംഗത്തെത്തിയിരുന്നു. പ്രവാസികൾക്ക് മരുന്നിന് ഫീസ് ചുമത്തുന്നത് അന്യായമാണെന്ന് കുവൈത്ത് മനുഷ്യാവകാശ സമിതി ഉപദേഷ്ടാവ് പറഞ്ഞു. എന്നാല്‍ രാജ്യത്ത് താമസിക്കുന്ന വിദേശികള്‍ താമസ രേഖ പുതുക്കുന്ന സമയത്ത് ആരോഗ്യ ഇൻഷുറൻസ് ഫീസ് നല്‍കുന്നതിനാല്‍ അധിക ഫീസായി മരുന്നിന് ഫീസ് ചുമത്തുന്നത് അന്യായമാണെന്ന് കുവൈത്ത് മനുഷ്യാവകാശ സമിതി ഉപദേഷ്ടാവ് ഹംദാൻ അൽ നിംഷാൻ പറഞ്ഞു.
തുച്ഛമായ വേതനം ലഭിക്കുന്ന വിദേശികള്‍ക്ക് അധിക ഫീസ് താങ്ങാന്‍ കഴിയില്ലെന്നും അസുഖം വന്നാല്‍ പോലും ആശുപത്രികളില്‍ എത്താത്ത സാഹചര്യമാണ് ഇതിലൂടെ സൃഷ്ടിക്കുകയെന്നും ഹംദാൻ വ്യക്തമാക്കി. മരുന്നിന് ഫീസ് ഏര്‍പ്പെടുത്തിയത് കടുത്ത മനുഷ്യവകാശ ലംഘനമാണെന്നും തീരുമാനം ഉടന്‍ പിൻവലിക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു. മെഡിക്കല്‍ സെന്ററുകള്‍, എമര്‍ജന്‍സി ഹോസ്പിറ്റലുകള്‍, ഔട്ട്‌പേഷ്യന്റ് ക്ലിനിക്കുകള്‍ എന്നിവിടങ്ങളില്‍ ചികില്‍സ തേടുന്ന പ്രവാസികള്‍ക്കാണ് ആരോഗ്യ മന്ത്രാലയം പുതിയ ഫീസ് ഏര്‍പ്പെടുത്തിയത്.
താമസക്കാരും മെഡിക്കല്‍ ഇന്‍ഷുറന്‍സ് ഉള്ളവരും മരുന്നിന് ഫീസ് നല്‍കണമെന്ന് വ്യവസ്ഥ ചെയ്യുന്നതാണ് മന്ത്രിതല തീരുമാനം. എന്നാൽ, രാജ്യത്തെ സര്‍ക്കാര്‍ ആശുപത്രികളില്‍ പത്ത് ദിനാറും പ്രൈമറി ഹെൽത്ത് ക്ലിനിക്കുകളില്‍ അഞ്ച് ദിനാറും മരുന്നിന് ഫീസ് ഈടാക്കാൻ ആരോഗ്യ മന്ത്രി ഡോ അഹമ്മദ് അൽ അവാദിയാണ് അധികൃതര്‍ക്ക് നിര്‍ദ്ദേശം നല്‍കിയത്.
https://www.facebook.com/Malayalivartha



























