സൗദിയിൽ കനത്ത മഴയിൽ വൻ നാശനഷ്ടങ്ങള്‍, മക്കയില്‍ അതിരൂക്ഷമായ വെള്ളക്കെട്ട്, കെട്ടിടങ്ങളില്‍ വെള്ളം കയറുന്നതിന്റെയും വാഹനങ്ങള്‍ ഒലിച്ചുപോകുന്നതിന്റെയും ദൃശ്യങ്ങള്‍ സോഷ്യല്‍ മീഡിയയില്‍ പ്രചരിക്കുന്നു, നഷ്ടപരിഹാരത്തിനുള്ള അപേക്ഷകള്‍ കമ്മിറ്റികള്‍ സ്വീകരിച്ച് തുടങ്ങുമെന്ന് ഡയറക്ടറേറ്റ്

സൗദിയിൽ കനത്ത മഴയെ തുടർന്ന് വൻ നാശനഷ്ടങ്ങള്‍ ആണ് റിപ്പോര്‍ട്ട് ചെയ്തത്. വെള്ളിയാഴ്ച്ച ആർത്തിരച്ച് പെയ്ത മഴയില്‍ മക്കയില്‍ അതിരൂക്ഷമായ വെള്ളക്കെട്ട് രൂപപ്പെട്ടു. അതിശക്തമായ മഴയെ തുടര്‍ന്ന് മക്കയിലെ കെട്ടിടങ്ങളില്‍ വെള്ളം കയറുന്നതിന്റെയും വാഹനങ്ങള്‍ ഒലിച്ചുപോകുന്നതിന്റെയും ദൃശ്യങ്ങള്‍ സോഷ്യല്‍ മീഡിയയില്‍ പ്രചരിക്കുന്നുണ്ട്.
എന്നാൽ കനത്ത മഴയെ തുടര്‍ന്നുള്ള നാശനഷ്ടങ്ങളില്‍പ്പെട്ട് മരണങ്ങളോ പരിക്കുകളോ ഇത് വരെ രേഖപ്പെടുത്തിയിട്ടില്ല .ആഘാതങ്ങള്‍ വിലയിരുത്താന്‍ രാജ്യത്ത് സിവില്‍ ഡിഫന്‍സ് ജനറല്‍ ഡയറക്ടറേറ്റ് കമ്മിറ്റികള്‍ രൂപീകരിച്ചിട്ടുണ്ട്. മക്കയില്‍ പേമാരിയിലും വെള്ളപ്പൊക്കത്തിലും നാശനഷ്ടമുണ്ടായവരില്‍ നിന്ന് നഷ്ടപരിഹാരത്തിനായുള്ള അപേക്ഷകള്‍ കമ്മിറ്റികള്‍ സ്വീകരിച്ച് തുടങ്ങുമെന്ന് ഡയറക്ടറേറ്റ് അറിയിച്ചു.
വെള്ളിയാഴ്ച പുലർച്ചെ ഹറം പരിസരത്തും മക്കയുടെ വിവിധ ഭാഗങ്ങളിലും ഇടിമിന്നലിന്‍റെയും കാറ്റിന്‍റെയും അകമ്പടിയോടെ നല്ല മഴയാണുണ്ടായത്. റോഡിന് നടുവിൽ വൻതോതിൽ വെള്ളം കെട്ടിക്കിടന്നതിനാൽ മുനിസിപ്പാലിറ്റിയും ട്രാഫിക്ക് വകുപ്പും മക്ക അൽശറായ ഹൈവേ ഒരു ഭാഗം അടച്ചിരുന്നു.വെള്ളം നീക്കം ചെയ്തു റോഡ് വേഗം തുറന്നു കൊടുക്കാൻ മുനിസിപ്പാലിറ്റി ഉപകരണങ്ങളും തൊഴിലാളികളുമടക്കം ആവശ്യമായ സജ്ജീകരണങ്ങൾ ഒരുക്കിയിട്ടുണ്ട്. അടിയന്തര സാഹചര്യം നേരിടാൻ പ്രധാന റോഡുകളിൽ സിവിൽ ഡിഫൻസ് സംഘങ്ങളും നിലയുറപ്പിച്ചിരുന്നു.
വെള്ളിയാഴ്ച വൈകുന്നേരം ഏഴ് വരെ മക്ക മേഖലയിൽ കനത്ത മഴക്ക് സാധ്യതയുണ്ടെന്നും ദൂരക്കാഴ്ച കുറയുകയും ചെയ്യുമെന്ന് കാലാവസ്ഥ കേന്ദ്രം മുന്നറിയിപ്പ് നൽകിയിരുന്നു. രാവിലെ മുതൽ ആകാശം മേഘാവൃതമായിരുന്നു. ബന്ധപ്പെട്ട വകുപ്പുകൾ വേണ്ട മുൻകരുതൽ എടുത്തിരുന്നു. സിവിൽ ഡിഫൻസ് ആളുകൾക്ക് ജാഗ്രത സന്ദേശം അയക്കുകയും ചെയ്തിരുന്നു. അത്യാവശ്യങ്ങള്‍ക്കല്ലാതെ താമസക്കാര്‍ വീടിന് പുറത്തിറങ്ങരുതെന്ന് മക്ക മേഖലയിലെ ക്രൈസിസ് ആന്‍ഡ് ഡിസാസ്റ്റര്‍ മാനേജ്‌മെന്റ് സെന്റര്‍ മുന്നറിയിപ്പ് നല്‍കി.
സുരക്ഷ ഉറപ്പാക്കാന്‍ മഴവെള്ളം കെട്ടിക്കിടക്കുന്ന പ്രദേശങ്ങളിലേക്ക് ആളുകള്‍ പോകരുതെന്നും അധികൃതര്‍ നിര്‍ദേശം നല്‍കിയിട്ടുണ്ട്.മഴയിൽ തിരക്ക് കുറഞ്ഞെങ്കിലും ഉംറ തീർഥാടനം തുടർന്നു. മക്ക ഹറം പള്ളി ഉൾപ്പെടെ പ്രധാന സ്ഥലങ്ങളിലെ വെള്ളക്കെട്ട് നീക്കിയെങ്കിലും ചില പ്രദേശങ്ങൾ ഇപ്പോഴും ഗതാഗത യോഗ്യമായിട്ടില്ല.
ജിദ്ദ, മക്ക പ്രദേശങ്ങളിൽ മഴയ്ക്കു ശമനം ഉണ്ടെങ്കിലും ജിസാൻ, അസീർ, തബൂക് മേഖലകളിൽ ഇന്നലെയും മഴ പെയ്തു. മക്ക, മദീന, ബാഹ, ജിസാൻ, അസീർ, ജൗഫ്, തബൂക്, ഹായിൽ, ഖാസിം മേഖലകളിൽ മഴ തുടരുമെന്ന് റിപ്പോർട്ടുണ്ട്. റിയാദ്, വടക്കു, കിഴക്ക്, മധ്യ മേഖലകളിൽ താപനില ഗണ്യമായി കുറയും. മണിക്കൂറിൽ 15–35 കി.മീ വേഗത്തിൽ കാറ്റു വീശാനും സാധ്യതയുണ്ടെന്നാണ് മുന്നറിയിപ്പ്.
https://www.facebook.com/Malayalivartha



























