സൗദി അറേബ്യയിൽ വരും ദിവസങ്ങളിൽ മഴയും ആലിപ്പഴവർഷവും തുടരും, ശക്തമായ കാറ്റ് വീശാനും സാധ്യത

സൗദി അറേബ്യയുടെ ചില പ്രദേശങ്ങളിൽ വരും ദിവസങ്ങളിൽ മഴയും ആലിപ്പഴവർഷവും തുടരുമെന്ന് കാലാവസ്ഥാ നിരീക്ഷണകേന്ദ്രം അറിയിച്ചു. കിഴക്കൻ പ്രദേശങ്ങളിലും തബൂക്കിലെ തീരപ്രദേശങ്ങളിലും മഴ തുടരും. അസീർ, ജിസാൻ പ്രവിശ്യകളിൽ ശക്തമായ കാറ്റു വീശാനും സാധ്യതയുണ്ട്. ആലിപ്പഴവർഷവുമുണ്ടാകും. മക്ക, മദീന, വടക്കൻ അതിർത്തികൾ, അൽ ജൗഫ്, തബൂക്ക്, ഹായിൽ, അൽ ഖസീം, കിഴക്കൻ, റിയാദ് പ്രവിശ്യകളുടെ വടക്കൻ ഭാഗങ്ങളിലും വരും ദിവസങ്ങളിൽ താപനിലയിൽ കുറവ് അനുഭവപ്പെടും.
ചെങ്കടലിന്റെ വടക്കു കിഴകക് ഭാഗങ്ങളിൽ 15 മുതൽ 35 വരെ കിലോമീറ്റർ വേഗത്തിൽ ഉപരിതല കാറ്റ് വീശാനും സാധ്യതയുണ്ട്. വടക്ക് പടിഞ്ഞാറൻ മേഖലകളിൽ ഇത് 20 മുതൽ 40 വരെ കിലോമീറ്റർ വേഗത്തിലായിരിക്കും. മക്കയിൽ 25 ഡിഗ്രി സെൽഷ്യസ്, മദിന, റിയാദ്-21, ജിദ്ദ-27, ദമാമം-22, അബഹ-17, തബൂക്ക്-16 എന്നിങ്ങനെയാണ് ശനിയാഴ്ച രേഖപ്പെടുത്തിയ താപനില.
സൗദിയിൽ വെള്ളിയാഴ്ച്ച ആർത്തിരച്ച് പെയ്ത മഴയെ തുടർന്ന് വൻ നാശനഷ്ടങ്ങൾ ആണ് റിപ്പോർട്ട് ചെയ്തത്. മക്കയിൽ അതിരൂക്ഷമായ വെള്ളക്കെട്ട് രൂപപ്പെട്ടു. അതിശക്തമായ മഴയെ തുടർന്ന് മക്കയിലെ കെട്ടിടങ്ങളിൽ വെള്ളം കയറുന്നതിന്റെയും വാഹനങ്ങൾ ഒലിച്ചുപോകുന്നതിന്റെയും ദൃശ്യങ്ങൾ സോഷ്യൽ മീഡിയയിൽ പ്രചരിക്കുന്നുണ്ട്.
എന്നാൽ കനത്ത മഴയെ തുടർന്നുള്ള നാശനഷ്ടങ്ങളിൽപ്പെട്ട് മരണങ്ങളോ പരിക്കുകളോ ഇത് വരെ രേഖപ്പെടുത്തിയിട്ടില്ല .ആഘാതങ്ങൾ വിലയിരുത്താൻ രാജ്യത്ത് സിവിൽ ഡിഫൻസ് ജനറൽ ഡയറക്ടറേറ്റ് കമ്മിറ്റികൾ രൂപീകരിച്ചിട്ടുണ്ട്. മക്കയിൽ പേമാരിയിലും വെള്ളപ്പൊക്കത്തിലും നാശനഷ്ടമുണ്ടായവരിൽ നിന്ന് നഷ്ടപരിഹാരത്തിനായുള്ള അപേക്ഷകൾ കമ്മിറ്റികൾ സ്വീകരിച്ച് തുടങ്ങുമെന്ന് ഡയറക്ടറേറ്റ് അറിയിച്ചു.
വെള്ളിയാഴ്ച പുലർച്ചെ ഹറം പരിസരത്തും മക്കയുടെ വിവിധ ഭാഗങ്ങളിലും ഇടിമിന്നലിൻറെയും കാറ്റിൻറെയും അകമ്പടിയോടെ നല്ല മഴയാണുണ്ടായത്. റോഡിന് നടുവിൽ വൻതോതിൽ വെള്ളം കെട്ടിക്കിടന്നതിനാൽ മുനിസിപ്പാലിറ്റിയും ട്രാഫിക്ക് വകുപ്പും മക്ക അൽശറായ ഹൈവേ ഒരു ഭാഗം അടച്ചിരുന്നു.വെള്ളം നീക്കം ചെയ്തു റോഡ് വേഗം തുറന്നു കൊടുക്കാൻ മുനിസിപ്പാലിറ്റി ഉപകരണങ്ങളും തൊഴിലാളികളുമടക്കം ആവശ്യമായ സജ്ജീകരണങ്ങൾ ഒരുക്കിയിട്ടുണ്ട്.
അടിയന്തര സാഹചര്യം നേരിടാൻ പ്രധാന റോഡുകളിൽ സിവിൽ ഡിഫൻസ് സംഘങ്ങളും നിലയുറപ്പിച്ചിരുന്നു.അത്യാവശ്യങ്ങൾക്കല്ലാതെ താമസക്കാർ വീടിന് പുറത്തിറങ്ങരുതെന്ന് മക്ക മേഖലയിലെ ക്രൈസിസ് ആൻഡ് ഡിസാസ്റ്റർ മാനേജ്‌മെന്റ് സെന്റർ മുന്നറിയിപ്പ് നൽകി. സുരക്ഷ ഉറപ്പാക്കാൻ മഴവെള്ളം കെട്ടിക്കിടക്കുന്ന പ്രദേശങ്ങളിലേക്ക് ആളുകൾ പോകരുതെന്നും അധികൃതർ നിർദേശം നൽകിയിട്ടുണ്ട്.
മഴയിൽ തിരക്ക് കുറഞ്ഞെങ്കിലും ഉംറ തീർഥാടനം തുടർന്നു. മക്ക ഹറം പള്ളി ഉൾപ്പെടെ പ്രധാന സ്ഥലങ്ങളിലെ വെള്ളക്കെട്ട് നീക്കിയെങ്കിലും ചില പ്രദേശങ്ങൾ ഇപ്പോഴും ഗതാഗത യോഗ്യമായിട്ടില്ല.ജിദ്ദ, മക്ക പ്രദേശങ്ങളിൽ മഴയ്ക്കു ശമനം ഉണ്ടെങ്കിലും ജിസാൻ, അസീർ, തബൂക് മേഖലകളിൽ ഇന്നലെയും മഴ പെയ്തു. മക്ക, മദീന, ബാഹ, ജിസാൻ, അസീർ, ജൗഫ്, തബൂക്, ഹായിൽ, ഖാസിം മേഖലകളിൽ മഴ തുടരുമെന്ന് റിപ്പോർട്ടുണ്ട്. റിയാദ്, വടക്കു, കിഴക്ക്, മധ്യ മേഖലകളിൽ താപനില ഗണ്യമായി കുറയും. മണിക്കൂറിൽ 15–35 കി.മീ വേഗത്തിൽ കാറ്റു വീശാനും സാധ്യതയുണ്ടെന്നാണു മുന്നറിയിപ്പ്.
https://www.facebook.com/Malayalivartha


























