യുഎഇയിൽ യെല്ലോ അലേർട്ട്, വരും മണിക്കൂറുകൾ നിർണായകം, കനത്ത മഴയുടെ സാഹചര്യത്തില്‍ ഷാര്‍ജയിലെ എല്ലാ പാര്‍ക്കുകളും താല്‍ക്കാലികമായി അടച്ചു, വാഹനവുമായി യാത്രക്കിറങ്ങുന്നവര്‍ ജാഗ്രത പുലര്‍ത്തണമെന്ന് മുന്നറിയിപ്പ്...!

യുഎഇയിൽ കഴിഞ്ഞ ദിവസം മഴയ്ക്ക് സാധ്യതയുണ്ടെന്ന് ദേശീയ കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം മുന്നറിയിപ്പ് നൽകിയിരുന്നു. ഇതിന്റെ പശ്ചാത്തലത്തില്‍ യെല്ലോ, ഓറഞ്ച് അലര്‍ട്ടുകള്‍ പ്രഖ്യാപിച്ചിരുന്നു. മുന്നറിയിപ്പിന് പിന്നാലെ ഇന്നലെ യുഎഇയുടെ വിവിധ എമിറേറ്റുകളിൽ മഴ ലഭിച്ചു. തിങ്കളാഴ്ച ദുബൈ അടക്കം മിക്ക എമിറേറ്റുകളിലും ശൈത്യകാല മഴ ലഭിച്ചു. രാവിലെ മുതല്‍ പ്രധാന സ്ഥലങ്ങളിലെല്ലാം കാര്‍മേഘാവൃതമായ അന്തരീക്ഷമായിരുന്നു.ഉച്ചയോടെ മിക്ക സ്ഥലങ്ങളിലും ചെറുതും വലുതുമായ മഴ ലഭിച്ചുതുടങ്ങി. രണ്ടു ദിവസം കൂടി മഴ തുടരുമെന്നാണ് കാലാവസ്ഥ നിരീക്ഷണകേന്ദ്രം മുന്നറിയിപ്പ് നല്‍കുന്നത്.
അബൂദബി, ഷാര്‍ജ, റാസല്‍ഖൈമ, അജ്മാന്‍, ഉമ്മുല്‍ഖുവൈന്‍ തുടങ്ങിയ സ്ഥലങ്ങളിലെല്ലാം മഴ ലഭിച്ചിട്ടുണ്ട്. ഈ സാഹചര്യത്തില്‍ ഡ്രൈവര്‍മാര്‍ അത്യാവശ്യങ്ങള്‍ക്ക് മാത്രം വാഹനവുമായി പുറത്തിറങ്ങണമെന്ന് അധികൃതര്‍ ആവശ്യപ്പെട്ടു. മൂടിക്കെട്ടിയ കാലാവസ്ഥ തുടരുമെന്നതിനാല്‍ രാജ്യത്തിന്‍റെ മിക്ക ഭാഗങ്ങളിലും 'യെല്ലോ' അലര്‍ട്ട് പുറപ്പെടുവിച്ചിട്ടുണ്ട്. കനത്ത മഴയുടെ സാഹചര്യത്തില്‍ ഷാര്‍ജയിലെ എല്ലാ പാര്‍ക്കുകളും തിങ്കളാഴ്ച മുതല്‍ താല്‍ക്കാലികമായി അടച്ചിടുമെന്ന് ഷാര്‍ജ സിറ്റി മുനിസിപ്പാലിറ്റി അറിയിച്ചു. കാലാവസ്ഥ സാധാരണ നിലയിലായാല്‍ പാര്‍ക്കുകള്‍ വീണ്ടും പൊതുജനങ്ങള്‍ക്കായി തുറക്കുമെന്നും അധികൃതര്‍ വ്യക്തമാക്കി.
വാഹനവുമായി യാത്രക്കിറങ്ങുന്നവര്‍ തികഞ്ഞ ജാഗ്രത പുലര്‍ത്തണമെന്നും ട്രാഫിക് നിയമങ്ങള്‍ കര്‍ശനമായി പാലിക്കണമെന്നും ഡ്രൈവര്‍മാരോട് അധികൃതര്‍ ആവശ്യപ്പെട്ടു.രാജ്യത്തിന്റെ വടക്കന്‍ പ്രദേശങ്ങളിലുള്ളവര്‍ അപകടകരമായ സാഹചര്യങ്ങളില്‍നിന്ന് മാറിനില്‍ക്കണമെന്ന് കാലാവസ്ഥ കേന്ദ്രം പ്രത്യേകം നിര്‍ദേശിച്ചിട്ടുണ്ട്. മഴ തുടരുന്ന സാഹചര്യത്തില്‍ രാജ്യത്ത് ഓണ്‍ലൈന്‍ ഭക്ഷണ ഡെലിവറിക്കും തടസ്സം നേരിട്ടിട്ടുണ്ട്.
ഡെലിവറി ബൈക്കുകള്‍ യാത്ര ചെയ്യാന്‍ കഴിയാതെ പലയിടങ്ങളിലും മഴ മാറുന്നത് കാത്തിരിക്കേണ്ട സ്ഥിതിയാണ്. വിവിധ ഡെലിവറി കമ്ബനികള്‍, ഭക്ഷണം എത്തിക്കുന്നതില്‍ കാലതാമസമുണ്ടാകുമെന്ന് ഉപഭോക്താക്കള്‍ക്ക് മുന്നറിയിപ്പ് നല്‍കിയിട്ടുണ്ട്.റാസല്‍ഖൈമയില്‍ വൈകീട്ട് മൂന്നരയോടെ തുടങ്ങിയ മഴ രാത്രിയും തുടര്‍ന്നു. അല്‍നഖീല്‍, ഓള്‍ഡ് റാക് തുടങ്ങിയ സ്ഥലങ്ങളില്‍ പരക്കെ ലഭിച്ച മഴയില്‍ വാഹന യാത്രികര്‍ക്ക് പ്രയാസം സൃഷ്ടിച്ചു. രണ്ടുദിവസം മുമ്ബ് വാദി ഗലീലയിലും മല നിരകള്‍ കേന്ദ്രീകരിച്ചും മഴ പെയ്തിരുന്നു.മഴമൂലമുണ്ടാകുന്ന നാശനഷ്ടങ്ങള്‍ പരിഹരിക്കാന്‍ റെയിന്‍ എമര്‍ജന്‍സി ടീമുകള്‍ക്ക് നിര്‍ദേശം നല്‍കിയിട്ടുണ്ട്.
നിര്‍മാണ സ്ഥലങ്ങളില്‍ ആവശ്യമായ മുന്‍കരുതലുകളെടുക്കാനും സുരക്ഷനടപടികള്‍ പാലിക്കാനും എന്‍ജിനീയറിങ് കോണ്‍ട്രാക്ടര്‍മാരോടും കണ്‍സള്‍ട്ടന്‍റുകളോടും മുനിസിപ്പാലിറ്റി നിര്‍ദേശിച്ചു. വാഹനമോടിക്കുന്നവര്‍ കൂടുതല്‍ ജാഗ്രത പാലിക്കണമെന്നും മുന്നറിയിപ്പ് നല്‍കിയിട്ടുണ്ട്.അതേസമയം, സൗദി അറേബ്യയുടെ ചില പ്രദേശങ്ങളില്‍ വരും ദിവസങ്ങളില്‍ മഴയും ആലിപ്പഴവര്‍ഷവും തുടരുമെന്ന് കാലാവസ്ഥാ നിരീക്ഷണകേന്ദ്രം അറിയിച്ചു.
കിഴക്കന്‍ പ്രദേശങ്ങളിലും തബൂക്കിലെ തീരപ്രദേശങ്ങളിലും മഴ തുടരും. അസീര്‍, ജിസാന്‍ പ്രവിശ്യകളില്‍ ശക്തമായ കാറ്റു വീശാനും സാധ്യതയുണ്ട്. ആലിപ്പഴവര്‍ഷവുമുണ്ടാകും. മക്ക, മദീന, വടക്കന്‍ അതിര്‍ത്തികള്‍, അല്‍ ജൗഫ്, തബൂക്ക്, ഹായില്‍, അല്‍ ഖസീം, കിഴക്കന്‍, റിയാദ് പ്രവിശ്യകളുടെ വടക്കന്‍ ഭാഗങ്ങളിലും വരും ദിവസങ്ങളില്‍ താപനിലയില്‍ കുറവ് അനുഭവപ്പെടും.
https://www.facebook.com/Malayalivartha


























