ശൈഖ് ഹംദാൻ ഒരുക്കിയ സർപ്രൈസ്, മഴയിൽ കുട ചൂടി ബുര്‍ജ് ഖലീഫയിൽ വിസ്മയ കാഴ്ച്ച, നിമിഷ നേരം കൊണ്ട് യുഎഇയിലെ സ്വദേശികളുടെയും പ്രവാസികളുടെയും സോഷ്യല്‍ മീഡിയ സ്റ്റാറ്റസായി മാറിയ ആ വീഡിയോ പുറത്തുവിട്ട് ദുബൈ കിരീടാവകാശി

യുഎഇയുടെ വിവിധ ഭാഗങ്ങളിൽ ചൊവ്വാഴ്ചയും ശക്തമായ മഴയാണ് പെയ്തത്. പുലര്‍ച്ചെ ആരംഭിച്ച മഴ മിക്കയിടങ്ങളിലെ രാവിലെയും തുടര്‍ന്നു. ഷാര്‍ജ, അജ്മാന്‍, റാസല്‍ ഖൈമ, ദുബായ് എന്നിടങ്ങളിലെല്ലാം കനത്ത മഴയില്‍ വെള്ളെക്കെട്ടുണ്ടായി. പ്രവാസികൾ മഴയുടെയും വെള്ളപ്പൊക്കത്തിന്റെയും ചിത്രങ്ങള്‍ സോഷ്യല്‍ മീഡിയ വഴി പങ്കുവെച്ചു.
പ്രവാസികള്‍ നാട്ടിലെ മഴ അനുഭവങ്ങള്‍ കൂടി അതിനോടൊപ്പം കൂട്ടിച്ചേര്‍ത്തു. അതിനിടെ ദുബൈ കിരീടാവകാശി ശൈഖ് ഹംദാന്‍ ബിന്‍ മുഹമ്മദ് ബിന്‍ റാഷിദ് ഇന്‍സ്റ്റഗ്രാമില്‍ പോസ്റ്റ് ചെയ്ത ഒരു വീഡിയോ നിമിഷ നേരം കൊണ്ട് വന്‍ ജനശ്രദ്ധ നേടി. തന്റെ 'ഫാസ്3' എന്ന ഇൻസ്റ്റഗ്രാം അക്കൗണ്ടിലാണ് ഹംദാൻ ഈ ഗ്രാഫിക് വീഡിയോ ദൃശ്യം പങ്കുവയ്ച്ചത്.
പെരുമഴയില്‍ ദുബൈ നഗരത്തിന് കുടയൊരുക്കുന്ന ബുര്‍ജ് ഖലീഫയുടെ കംപ്യൂട്ടര്‍ അനിമേറ്റഡ് വീഡിയോആണ് അത്.പിന്നാലെ നിമിഷ നേരം കൊണ്ട് യുഎഇയിലെ സ്വദേശികളുടെയും പ്രവാസികളുടെയും സോഷ്യല്‍ മീഡിയ സ്റ്റാറ്റസായി ഈ വീഡിയോ മാറി. ശൈഖ് ഹംദാന്‍ പങ്കുവെച്ച വീഡിയോ എന്നതിലപ്പുറം മഴക്കാലത്തെ ഒരു കൗതുക കാഴ്ചയ്ക്ക് കിട്ടുന്ന പ്രധാന്യം കൊണ്ടു കൂടി സെക്കന്റുകള്‍ മാത്രമുള്ള ആ വീഡിയോ ക്ലിപ്പ് വൈറലായി.
ലോകത്തിലെ തന്നെ ഏറ്റവും ഉയരം കൂടിയ കെട്ടിടമായ ബുര്‍ജ് ഖലീഫ അതിന്റെ ഏതാണ്ട് പകുതിക്ക് മുകളില്‍ വെച്ച് രണ്ടായി പിളരുകയും ഒരു കുട അതിനകത്ത് നിന്ന് പുറത്തുവരുന്നതുമാണ് വീഡിയോയിലുള്ളത്. സുതാര്യമായ ആ കുടയില്‍ ദുബൈ ഡെസ്റ്റിനേഷന്‍ എന്ന ഹാഷ് ടാഗും കാണാം. മണിക്കൂറുകള്‍ കൊണ്ടുതന്നെ വീഡിയോക്ക് നിരവധി ലൈക്കുകളും കമന്റുകളും ലഭിച്ചു.
യുഎഇയില്‍ അതിശക്തമായ മഴ ലഭിക്കാനുള്ള സാധ്യത മുന്നില്‍ കണ്ട് വിവിധ പ്രദേശങ്ങളില്‍ ദേശീയ കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം ഓറഞ്ച്, യെല്ലോ അലെര്‍ട്ടുകള്‍ പ്രഖ്യാപിച്ചിരുന്നു. ദുബായ്, ഷാര്‍ജ, അബുദാബി, ഫുജൈറ, അല്‍ ദഫ്‌റ എന്നിവിടങ്ങളില്‍ മഴ ലഭിച്ചതായി കാലാവസ്ഥാ വകുപ്പ് അറിയിച്ചു. അല്‍ ബര്‍ഷ, ദുബായ് ഇന്‍വെസ്റ്റ്‌മെന്റ് പാര്‍ക്ക്, ജബല്‍ അലി, അബുദാബി-ദുബായ് റോഡ് എന്നിവിടങ്ങളില്‍ ഉള്‍പ്പെടെ നല്ല മഴ പെയ്തു.മഴയില്‍ ആവശ്യമായ മുന്‍കരുതലുകള്‍ സ്വീകരിക്കാനും വെള്ളം കെട്ടി നില്‍ക്കുന്ന സ്ഥലങ്ങളില്‍ നിന്നും പെട്ടെന്ന് പ്രളയമുണ്ടാകാന്‍ സാധ്യതയുള്ള പ്രദേശങ്ങളില്‍ നിന്നും അകന്നു നില്‍ക്കണമെന്നുമായിരന്നു പ്രധാന നിര്‍ദേശം. റോഡുകളില്‍ വെള്ളം കെട്ടി നില്‍ക്കുകയും ദൂരക്കാഴ്ചയെ മോശം കാലാവസ്ഥ പ്രതികൂലമായി ബാധിക്കുകയും ചെയ്യുന്ന സാഹചര്യത്തില്‍ വാഹനം ഓടിക്കുന്നവര്‍ക്കും ജാഗ്രതാ നിര്‍ദേശങ്ങള്‍ നല്‍കിയിരുന്നു. ബുധനാഴ്ത വരെ മഴ തുടരുമെന്നാണ് ദേശീയ കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം പ്രവചിച്ചിരിക്കുന്നത്. ഒപ്പം അന്തരീക്ഷ താപനിലയില്‍ കാര്യമായ കുറവ് വരുമെന്നും അറിയിച്ചിട്ടുണ്ട്.
അതേസമയം ഖത്തറിന്റെ വിവിധ ഭാഗങ്ങളിലും മഴ ലഭിച്ചു. തിങ്കളാഴ്ച ഖത്തറിന്റെ വിവിധ ഭാഗങ്ങളില്‍ ശക്തമായ മഴയാണ് പെയ്തത്. കാലാവസ്ഥാ വകുപ്പ് നേരത്തെ മഴ മുന്നറിയിപ്പ് നല്‍കിയിരുന്നു. ദോഹ, അല്‍ വക്‌റ, ലുസൈല്‍, ഉംസഈദ് എന്നിവിടങ്ങളിലെല്ലാം നല്ല മഴ പെയ്തു. വടക്ക്, പടിഞ്ഞാറന്‍ ഭാഗങ്ങളിലാണ് രാവിലെ മുതല്‍ മഴ പെയ്യുന്നത്. ചിലയിടങ്ങളില്‍ ഇടിയോടു കൂടി മഴയ്‌ക്കൊപ്പം ശക്തമായ കാറ്റും വീശി.മഴയ്ക്ക് പിന്നാലെ രാജ്യത്ത് തണുപ്പ് ശക്തമാകുമെന്ന് കാലാവസ്ഥാ വിഭാഗം മുന്നറിയിപ്പ് നല്‍കിയിട്ടുണ്ട്. ഇന്നു മുതല്‍ വടക്ക് പടിഞ്ഞാറന്‍ കാറ്റ് ശക്തി പ്രാപിക്കുന്നതിനാല്‍ താപനിലയില്‍ കുറവുണ്ടാകും. പൊതുജനങ്ങള്‍ ജാഗ്രത പാലിക്കണമെന്ന് അധികൃതര്‍ നിര്‍ദ്ദേശിച്ചു.
https://www.facebook.com/Malayalivartha


























