സൗദിയിൽ ഇടിമിന്നലോടു കൂടിയ കനത്ത മഴയ്ക്ക് സാധ്യത, വിവിധ മേഖലകളിൽ സ്‌കൂളുകൾക്ക് അവധി, ജാഗ്രത പാലിക്കണമെന്ന് സിവിൽ ഡിഫൻസ്

സൗദിയിൽ കാലവസ്ഥമാറ്റം രൂക്ഷമായി തുടരുകയാണ്. നേരത്തെ ചൊവ്വാഴ്ച്ചവരെ ചില സ്ഥലങ്ങളിൽ മഴ തുടരുമെന്ന് മുന്നറിയിപ്പ് ഉണ്ടായിരുന്നു. എന്നാൽ രാജ്യത്തിന്റെ വിവിധ ഭാഗങ്ങളിൽ ബുധനാഴ്ച വരെ ശക്തമായ മഴയ്ക്ക് സാധ്യതയുണ്ടെന്നാണ് ഇപ്പോൾ പുറത്തുവരുന്ന വിവരം. മഴ ശക്തമാകാൻ സാധ്യതയുള്ളതിനാൽ സൗദിയുടെ വിവിധ മേഖലകളിൽ സ്‌കൂളുകൾക്ക് തിങ്കളാഴ്ച അവധി പ്രഖ്യാപിച്ചു.
ജിദ്ദ, മക്ക, തായിഫ് എന്നിവിടങ്ങളിലെ യുണിവേഴ്‌സിറ്റികളടക്കമുള്ള വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് തിങ്കളാഴ്ച അവധിയായിരിക്കുമെന്ന് വിദ്യാഭ്യാസ വകുപ്പ് അറിയിച്ചു. മഴ മുന്നറിയിപ്പിനെ തുടർന്ന് ജിദ്ദയുൾപ്പെടെ വിവിധ പ്രദേശങ്ങളിൽ കഴിഞ്ഞ ദിവസവും സ്‌കൂളുകൾക്ക് അവധിയായിരുന്നു.
എന്നാൽ വിദ്യാർഥികളും അധ്യാപകരും ഓൺലൈൻ ക്ലാസുകളിൽ ഹാജരാകണം. വെള്ളിയാഴ്ച വരെ രാജ്യത്തിന്റെ വിവിധ ഭാഗങ്ങളിൽ മഴയുണ്ടാകാൻ സാധ്യതയുള്ളതിനാൽ ജാഗ്രത പാലിക്കണമെന്ന് സിവിൽ ഡിഫൻസ് അറിയിച്ചു. പകരം വിദ്യാര്‍ഥികള്‍ക്ക് 'മദ്‌റസത്തീ' ഡിജിറ്റല്‍ പ്ലാറ്റ്ഫോം വഴി ക്ലാസ് നടക്കും.
ഇടിമിന്നലോടു കൂടിയ കനത്ത മഴയാണ് മക്കയുടെ പല ഭാഗങ്ങളിലും പ്രതീക്ഷിക്കുന്നതെന്ന് കേന്ദ്രം അറിയിച്ചു. മഴ പെയ്യുമെന്ന മുന്നറിയിപ്പ് ലഭിച്ചതിനാല്‍ സുരക്ഷ മുന്‍നിര്‍ത്തി ജിദ്ദ, റാബിഖ്, ഖുലൈസ് എന്നിവിടിങ്ങളില്‍ സ്‌കൂളുകള്‍ക്ക് ഞായറാഴ്ച അവധി നല്‍കിയിരുന്നു.
മക്ക, മദീന, അല്‍ഖസീം, അല്‍ബാഹ, കിഴക്കന്‍ അതിര്‍ത്തി പ്രദേശങ്ങള്‍, അല്‍ജൗഫ്, ഹാഇല്‍, തബൂക്ക്, റിയാദ് തുടങ്ങിയ പ്രദേശങ്ങളുടെ പലഭാഗങ്ങളില്‍ ബുധനാഴ്ച വരെ മിതമായതോ ശക്തമായതോ ആയ മഴ പെയ്യാനും വെള്ളമൊഴുക്കിനും സാധ്യതയുള്ളതായി കാലാവസ്ഥാ കേന്ദ്രം നേരത്തേ മുന്നറിയിപ്പ് നല്‍കിയിട്ടുണ്ട്. അസീര്‍, ജീസാന്‍, നജ്‌റാന്‍ തുടങ്ങിയ പ്രദേശങ്ങളിലും മിതമായ മഴക്ക് സാധ്യതയുണ്ട്. തബൂക്ക്, അല്‍ജൗഫ് തുടങ്ങിയ പ്രദേശങ്ങളില്‍ മഞ്ഞുവീഴ്ചക്കും ആലിപ്പഴ വര്‍ഷത്തിനും സാധ്യതയുള്ളതായും മുന്നറിയിപ്പുണ്ട്.
https://www.facebook.com/Malayalivartha


























