പുതുവൽസര രാവ് പിന്നിട്ട് വെറും ആറ് മണിക്കൂർ, എല്ലാം റെക്കോർഡ് വേഗത്തിൽ പൂർത്തിയാക്കി വീണ്ടും കൈയ്യടി നേടി ദുബൈ

ലോകത്തിലെ ഏറ്റവും മനോഹരമായ ആഘോഷ പരിപാടികളാണ് പുതുവൽസര രാവിൽ യുഎഇയിൽ വിവിധയിടങ്ങളിലായി ഒരുക്കിയത്. കൊവിഡ് നിയന്ത്രണങ്ങള്‍ക്ക് ശേഷമുള്ള ആദ്യ പുതുവല്‍സരമായതിനാൽ ആഘോഷ മാറ്റ് ഒട്ടും കുറച്ചില്ല. പുതുവർഷത്തിൽ പുതിയ മാറ്റങ്ങളും ദുബൈ കൊണ്ടുവന്നിരിക്കുകയാണ്. അതിനിടെ വീണ്ടും കൈയ്യടി നേടുകയാണ് ദുബൈ. പുതുവത്സരാഘോഷത്തെ തുടർന്ന് ദുബൈ എമിറേറ്റിലെ വിവിധ സ്ഥലങ്ങളിൽ അവശേഷിച്ച മാലിന്യങ്ങൾ റെക്കോർഡ് വേഗത്തിൽ വൃത്തിയാക്കി മാതൃകയായിരിക്കുകയാണ് മുനിസിപ്പാലിറ്റി.
പുതുവൽസര രാവ് പിന്നിട്ട് രാവിലെ ആറു മണിയാകുമ്പോഴേക്കും വൃത്തിയാക്കൽ പൂർത്തീകരിച്ചു. ശുചീകരണത്തിന് വ്യത്യസ്ത ആവശ്യങ്ങൾക്കുള്ള 114 ഉപകരണങ്ങളും പ്രയോജനപ്പെടുത്തി. സ്വകാര്യ കമ്പനികളുമായി സഹകരിച്ചായിരുന്നു മുനിസിപ്പാലിറ്റിയുടെ ശുചീകരണ വിഭാഗത്തിന്‍റെ പ്രവർത്തനം. 2241 ജീവനക്കാർ, 166 സൂപ്പർ വൈസർമാർ, 189 വളണ്ടിയർമാർ എന്നിവർ പ്രവർത്തനത്തിൽ പങ്കാളികളായി.
പുതുവൽസരാഘോഷത്തിന്‍റെ ഭാഗമായി നടന്ന വെടിക്കെട്ട് മറ്റു പരിപാടികൾ എന്നിവയുടെ മാലിന്യവും സാധാരണയുണ്ടാകുന്ന മാലിന്യവും ശുചീകരണ യജ്ഞത്തിൽ നീക്കം ചെയ്തിട്ടുണ്ട്. നഗരത്തിന്‍റെ സൗന്ദര്യവും സംസ്കാരവും സംരക്ഷിക്കുന്നതിന്‍റെ ഭാഗമായാണ് നടപടി. പരിപാടികൾ നടന്ന സ്ഥലങ്ങളിൽ നിർദേശിക്കപ്പെട്ട ആരോഗ്യ, സുരക്ഷാ മാനദണ്ഡങ്ങൾ ഉറപ്പാക്കിയിരുന്നു. എമിറേറ്റിലെ 43 സ്ഥലങ്ങളിലെ പരിപാടികളാണ് മുനിസിപ്പാലിറ്റി സംഘം നിരീക്ഷിച്ചത്.
അതേസമയം, പുതുവർഷപ്പുലരി യുഎഇയ്ക്ക് സമ്മാനിച്ചത് ആറു ലോക റെക്കോർഡുകളാണ്. ഇതിൽ നാല് ഗിന്നസ് ബുക് ഓഫ് വേൾഡ് റെക്കോർഡുകൾ അബുദാബിയും 2 എണ്ണം റാസൽഖൈമയും സ്വന്തമാക്കി. 40 മിനിറ്റിലേറെ ദൈർഘ്യമുള്ള വെടിക്കെട്ടിലൂടെ മൂന്നു റെക്കോർഡുകളും 3000 ഡ്രോണുകളെ അണിനിരത്തി ആകാശത്ത് ഏറ്റവും വലിയ ക്യൂ ആർകോഡ് സൃഷ്ടിച്ചതിനുള്ള മറ്റൊരു റെക്കോർഡുമായാണ് അബുദാബി ഷെയ്ഖ് സായിദ് ഫെസ്റ്റിവൽ 2023ന്റെ ആദ്യ നിമിഷത്തിൽ ലോക റെക്കോർഡ് പുസ്തകത്തിൽ കയറിപ്പറ്റിയത്.
അതുപോലെ,റാസൽഖൈമ അൽമർജാൻ ഐലൻഡിനും, അൽ ഹംറയ്ക്കും ഇടയിൽ നടന്ന വെടിക്കെട്ട്. പത്തുലക്ഷത്തിലേറെ പേരാണ് ഇതിന് സാക്ഷ്യം വഹിച്ചത്. അൽവത്ബയുടെ ആകാശത്ത് ഏതാണ്ട് മുക്കാൽ മണിക്കൂറോളം അഗ്നിപുഷ്പങ്ങൾ വിരിയിച്ച വെടിക്കെട്ടിന് ഉപയോഗിച്ച കരിമരുന്നിന്റെ അളവ്, വിന്യാസം, ദൈർഘ്യം എന്നിവയിലാണ് റെക്കോർഡ്. പിന്നിട്ട വർഷത്തോടുള്ള പ്രണയവും പുതിയ വർഷത്തോടുള്ള പ്രതീക്ഷകളും ഭാവി പദ്ധതികളുമെല്ലാം യുഎഇയുടെ ബഹിരാകാശ ദൗത്യങ്ങളുമെല്ലാം പ്രമേയമാക്കിയാണ് 3000 ഡ്രോണുകൾ ആകാശത്ത് വിസ്മയപ്രകടനം നടത്തിയത്.
ഗിന്നസ് വേൾഡ് റെക്കോർഡ് അഡ്ജ്യുഡിക്കേറ്റർ അൽവലീദ് ഒസ്മാൻ പരിശോധിച്ച് റെക്കോർഡ് സ്ഥിരീകരിച്ചു. അൽമർജാൻ ഐലൻഡ് മുതൽ അൽ ഹംറ വരെ 4.7 കി.മീ നീളത്തിൽ 12 മിനിറ്റ് നടന്ന റാസൽഖൈമയിലെ വെടിക്കെട്ടും റെക്കോർഡ് നേടി. ഇവിടത്തെ ഡ്രോൺ ഷോയിൽ 673 ഡ്രോണുകൾ 1100 മീറ്റർ ഉയരത്തിൽ ആകാശ കാഴ്ചയൊരുക്കിയപ്പോൾ പുതിയൊരു റെക്കോർഡുകൂടി പിറക്കുകയായിരുന്നു. പതിനായിരങ്ങൾ നേരിട്ടും ലക്ഷക്കണക്കിന് ആളുകൾ ടിവിയിലൂടെയും പുതുവർഷപ്പുലരിയിലെ വെടിക്കെട്ട് കണ്ടു.
https://www.facebook.com/Malayalivartha


























