സൗദിയിൽ കനത്ത മഴയ്ക്കൊപ്പം ഇടിമിന്നലും, കാഴ്ചാ പരിധി കുറയും, വിവിധ പ്രദേശങ്ങളിൽ ചൊവ്വാഴ്ച വരെയുള്ള ദിവസങ്ങളില്‍ ശക്തമായ മഴയ്ക്ക് സാധ്യതയുണ്ടെന്ന് മുന്നറിയിപ്പ്...!

സൗദിയിൽ ഏതാനും ആഴ്ച്ചകളായി വിവിധയിടങ്ങളിൽ കനത്ത മഴയാണ് അനുഭവപ്പെടുന്നത്. രാജ്യത്തിന്റെ വിവിധ ഭാഗങ്ങളിൽ ഇപ്പോഴും മഴ മുന്നറിയിപ്പ് നൽകിയിട്ടുണ്ട്. മിക്ക പ്രദേശങ്ങളും ചൊവ്വാഴ്ച വരെയുള്ള ദിവസങ്ങളില്‍ ഇടിമിന്നലോടു കൂടിയ ശക്തമായ മഴയ്ക്ക് സാധ്യതയുണ്ടെന്ന് നാഷണല്‍ സെന്റര്‍ ഓഫ് മെറ്റീരിയോളജി വക്താവ് ഹുസൈന്‍ അല്‍ ഖഹ്താനി സ്ഥിരീകരിച്ചു.
മക്ക, മദീന, വടക്കന്‍ അതിര്‍ത്തി, അല്‍ ജൗഫ്, തബൂക്ക്, ഹൈല്‍, അല്‍ ഖാസിം, അല്‍ ഷര്‍ഖിയ, റിയാദ്, അല്‍ ബഹാ എന്നിവിടങ്ങളില്‍ മഴ ശക്തമായിരിക്കുമെന്നും മുന്നറിയിപ്പ് നല്‍കി. ആലിപ്പഴ വര്‍ഷം, ശക്തമായ കാറ്റ്, അന്തരീക്ഷ കാഴ്ചാ പരിധി കുറയല്‍, പേമാരി എന്നിവയ്ക്കും സാധ്യതയുണ്ടെന്നും അല്‍ ഖഹ്താനി പറഞ്ഞു.
മഴ ശക്തമാവാനുള്ള സാഹചര്യം മുന്‍നിര്‍ത്തി ജിദ്ദ നിവാസികള്‍ മുന്‍കരുതലുകളും ജാഗ്രതയും പാലിക്കണമെന്ന് ജിദ്ദ - മക്ക എമിറേറ്റിലെ ക്രൈസിസ് ആന്‍ഡ് ഡിസാസ്റ്റര്‍ മാനേജ്മെന്റ് സെന്റര്‍ ആവശ്യപ്പെട്ടു. അധികൃതരുടെ നിര്‍ദ്ദേശങ്ങള്‍ പാലിക്കണമെന്നും മഴവെള്ളം കെട്ടിക്കിടക്കുന്ന സ്ഥലങ്ങള്‍, ഇലക്ട്രിക് പോസ്റ്റുകള്‍, തെരുവുകളിലെ ഇലക്ട്രിക് ബോക്സുകള്‍ എന്നിവയ്ക്ക് സമീപത്തേക്ക് പോകരുതെന്നും കേന്ദ്രം മുന്നറിയിപ്പ് നല്‍കി.
ജബല്‍ അല്‍ ലൗസ്, അല്‍ഖാന്‍, അല്‍ ദഹാര്‍ എന്നീ പര്‍വതങ്ങള്‍ ഉള്‍പ്പെടെ തബൂക്ക് മേഖലയിലെ ഉയര്‍ന്ന പ്രദേശങ്ങളിലും മഞ്ഞ് വീഴാന്‍ സാധ്യതയുണ്ട്. തുറൈഫ് മേഖലയില്‍ വെള്ളിയാഴ്ച ഏറ്റവും കുറഞ്ഞ താപനിലയായ രണ്ട് ഡിഗ്രി സെല്‍ഷ്യസ് രേഖപ്പെടുത്തിയപ്പോള്‍ അല്‍ ഖുറയ്യാത്തിലും അറാറിലും മൂന്ന് ഡിഗ്രി സെല്‍ഷ്യസാണ് രേഖപ്പെടുത്തിയത്. സൗദി അറേബ്യയിലെ വടക്കന്‍, വടക്കുകിഴക്കന്‍ പ്രദേശങ്ങളില്‍ അതിശൈത്യം അനുഭവപ്പെട്ടതായും കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം അറിയിച്ചു.
https://www.facebook.com/Malayalivartha


























