കനത്ത മൂടൽമഞ്ഞ് വില്ലനായി, പ്രവാസികളെ പ്രതിസന്ധിയിലാക്കി ഗൾഫിലേക്കുള്ള 20 വിമാന സർവീസുകൾ താളം തെറ്റി

കനത്ത മൂടൽമഞ്ഞിനെ തുടർന്ന് ഗൾഫിലേക്കുള്ള വിമാന സർവീസുകൾ താളം തെറ്റി. ഇത് പ്രവാസികളെ വളരെയധികം പ്രയാസത്തിലാക്കി. പുലർച്ചെ ജിസിസി രാജ്യങ്ങളിൽ എത്തി രാവിലെ ജോലിക്ക് പോകേണ്ടവരും ഡൽഹി രാജ്യാന്തര വിമാനത്താവളത്തിൽ കുടുങ്ങി. 20 വിമാന സർവീസുകൾ ആണ് ഇത്തരത്തിൽ മൂടൽമഞ്ഞിനെ തുടർന്ന് താളം തെറ്റിയത്.
ഡൽഹിയിൽ നിന്ന് യുഎഇ, ബഹ്റൈൻ, സൗദി അറേബ്യ, ഒമാൻ എന്നീ രാജ്യങ്ങളിലേക്കുള്ള സർവീസുകളെയാണ് ബാധിച്ചത്. ദുബായ്, ഷാർജ വിമാനത്താവളങ്ങളിലേക്ക് സർവീസ് നടത്തേണ്ടിയിരുന്ന ഫ്ലൈ ദുബായ്, എയർ ഇന്ത്യ, ഗൾഫ് എയർ, സ്പൈസ് ജെറ്റ്, ഇൻഡിഗോ, സൗദിയ എന്നീ വിമാനങ്ങളും തടസ്സപ്പെട്ടവയിൽ ഉൾപ്പെടും. മൂടൽ മഞ്ഞിനെ തുടർന്ന് ദൃശ്യപരിധി കുറഞ്ഞതാണ് വിമാന സർവീസ് തടസ്സപ്പെടാൻ കാരണം.
അതുപോലെ വിവിധ ഗൾഫ് രാഷ്ട്രങ്ങളിൽ മഴ മുന്നറിയിപ്പ് നിലനിൽക്കുകയാണ്. സൗദി, കുവൈത്ത്, ഒമാൻ എന്നിവിടങ്ങളിലാണ് മഴ മുന്നറിയിപ്പ് നിലനിൽക്കുന്നത്. സൗദിയുടെ വിവിധ ഭാഗങ്ങളിൽ ഇപ്പോഴും മഴ മുന്നറിയിപ്പ് നൽകിയിട്ടുണ്ട്. മിക്ക പ്രദേശങ്ങളും ചൊവ്വാഴ്ച വരെയുള്ള ദിവസങ്ങളില്‍ ഇടിമിന്നലോട് കൂടിയ ശക്തമായ മഴയ്ക്ക് സാധ്യതയുണ്ടെന്ന് നാഷണല്‍ സെന്റര്‍ ഓഫ് മെറ്റീരിയോളജി വക്താവ് ഹുസൈന്‍ അല്‍ ഖഹ്താനി മുന്നറിയിപ്പ് നൽകിയിരുന്നു.
കുവൈത്തില്‍ തുടരെ തുടരെയുള്ള അസ്ഥിര കാലാവസ്ഥയില്‍ മുന്നറിയിപ്പ് നല്‍കി അധികൃതര്‍. അടുത്ത ദിവസവും മഴ തുടരുമെന്നും തണുപ്പ് കൂടുമെന്നും കാലാവസ്ഥ കേന്ദ്രം അറിയിച്ചു. രാജ്യത്ത് പരക്കെ പെയ്യുന്ന മഴ ചൊവ്വാഴ്ച വരെ തുടരുമെന്ന് കാലാവസ്ഥ കേന്ദ്രം അറിയിച്ചു. അതിര്‍ത്തി പ്രദേശമായ സാല്‍മിയില്‍ ശക്തമായ മഴ രേഖപ്പെടുത്തി. രാത്രി സമയങ്ങളില്‍ ഇടി മിന്നലോട് കൂടിയ മഴ പെയ്യുവാന്‍ സാധ്യതയുണ്ട്. ഈ സാഹചര്യത്തില്‍ കൂടുതല്‍ ശൈത്യമുണ്ടാകുമെന്നും അധികൃതര്‍ പറഞ്ഞു.
മഴയായതിനാല്‍ വാഹനം ഓടിക്കുന്നവര്‍ ശ്രദ്ധിക്കുകയും ജാഗ്രത പാലിക്കുകയും വേണമെന്ന് ആഭ്യന്തര മന്ത്രാലയം നിര്‍ദ്ദേശിച്ചു. മഴ മൂലമുണ്ടായ വെള്ളക്കെട്ട് കാരണം റോഡുകളില്‍ ചിലയിടങ്ങളില്‍ ഗതാഗതം തടസ്സപ്പെട്ടു. വെള്ളം ഉയര്‍ന്നതിനെ തുടര്‍ന്ന് ചില അണ്ടര്‍ പാസ് വേകളും അടച്ചു. കഴിഞ്ഞ ദിവസം മുതല്‍ രാജ്യത്ത് മൂടിക്കെട്ടിയ അന്തരീക്ഷമാണ്. അടിയന്തര സഹായം ആവശ്യമുള്ളവര്‍ മന്ത്രാലയത്തിന്‍റെ 112 എന്ന ഹോട്ട്‌ലൈന്‍ നമ്പറില്‍ വിവരം അറിയിക്കണമെന്ന് അധികൃതര്‍ അറിയിച്ചു.
പുതിയ ന്യൂനമര്‍ദ്ദത്തിന്റെ ഫലമായി ഒമാനില്‍ വീണ്ടും മഴയെത്തുമെന്നാണ് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം ഇപ്പോൾ മുന്നറിയിപ്പ് നൽകിയിട്ടുണ്ട്. ചൊവ്വാഴ്ച മുതല്‍ അടുത്ത മൂന്നു ദിവസംവരെ മഴ തുടര്‍ന്നേക്കുമെന്നാണ് മുന്നറിയിപ്പ്. മസ്‌കത്ത്, മുസന്ദം, തെക്കന്‍ ബാത്തിന, വടക്കന്‍ ബാത്തിന, ദാഹിറ, ദാഖിലിയ, തെക്കന്‍ ശര്‍ഖിയ, വടക്കന്‍ ശര്‍ഖിയ ഗവര്‍ണറേറ്റുകളില്‍ ശക്തമായ മഴക്കും കാറ്റിനും സാധ്യതയുണ്ട്.
10 മുതല്‍ 60 മില്ലിമീറ്റര്‍ വരെയുള്ള ഒറ്റപ്പെട്ട മഴ ലഭിച്ചേക്കും. മണിക്കൂറില്‍ 28 മുതല്‍ 45 കിലോമീറ്റര്‍ വരെയായിരിക്കും കാറ്റിന്റെ വേഗത. ഒമാന്റെ തീര പ്രദേശങ്ങളില്‍ കടല്‍ പ്രക്ഷുബ്ധമാകും. തിരമാലകള്‍ രണ്ടു മുതല്‍ മൂന്നു മീറ്റര്‍വരെ ഉയരുകയും ചെയ്യും. ഈ ശൈത്യകാലത്തെ മൂന്നാമത്തെ ന്യൂനമര്‍ദ്ദമാണിതെന്ന് സിവില്‍ ഏവിയേഷന്‍ അതോറിറ്റി അറിയിച്ചു.
https://www.facebook.com/Malayalivartha


























