കുവൈത്തില്‍ ഒമൈക്രോണിന്റെ ഉപവകഭേദം, ജാഗ്രത പാലിക്കണമെന്ന് ആരോഗ്യ മന്ത്രാലയം, മുന്‍കരുതല്‍ നടപടികള്‍ പാലിക്കണമെന്ന് അധികൃതര്‍

ഒരിടവേളയ്ക്ക് ശേഷം ലോകത്ത് പലയിടങ്ങളിലും കൊവിഡ് 19 കേസുകള്‍ വര്‍ധിക്കുന്ന കാഴ്ചയാണിപ്പോള്‍ കാണുന്നത്. കോവിഡിന്റെ ഒമൈക്രോണ്‍ ഉപവകഭേദമായ എക്സ്ബിബി കുവൈത്തില്‍ സ്ഥിരീകരിച്ച പശ്ചാത്തലത്തില്‍ ജാഗ്രത പാലിക്കണമെന്ന് ആരോഗ്യ മന്ത്രാലയം അറിയിച്ചു.പനി, ഗുരുതര ശ്വാസ പ്രശ്‌നങ്ങള്‍ എന്നിവയുള്ള രോഗികള്‍ ശ്രദ്ദിക്കണം. സാമൂഹിക അകലം പാലിക്കുക, കൈ കഴുകുക, സാനിസൈറ്റര്‍ ഉപയോഗിക്കുക എന്നതില്‍ അലംഭാവം വരുത്തരുതെന്ന് അധികൃതര്‍ നിര്‍ദ്ദേശിച്ചു.
രാജ്യത്തെ ആരോഗ്യ രംഗം സുസ്ഥിരമാണ് എന്നാല്‍ കൊവിഡ് പ്രതിരോധ മുന്‍കരുതല്‍ നടപടികള്‍ പാലിക്കണമെന്നും അധികൃതര്‍ അറിയിച്ചു.കാലം കഴിയുന്തോറും വൈറസുകള്‍ക്ക് ജനിതക മാറ്റം സംഭവിക്കുന്നത് സാധാരണയാണെന്നും ഇതില്‍ ആശങ്കപ്പെടാനില്ലെന്നും അധികൃതര്‍ വ്യക്തമാക്കി.പകര്‍ച്ചപ്പനിക്കെതിരായ സീസണല്‍ ഡോസും കൊവിഡ് ബൂസ്റ്റര്‍ ഡോസും പ്രായമായവര്‍, വിട്ടുമാറാത്ത രോഗമുള്ളവര്‍, രോഗപ്രതിരോധ ശേഷി കുറഞ്ഞവര്‍ എന്നിവര്‍ എടുക്കണമെന്ന് ആരോഗ്യ മന്ത്രാലയം അഭ്യര്‍ഥിച്ചു.
ചൈനയിലെ കോവിഡ് തരംഗത്തിന് കാരണമായ കൊറോണ വൈറസിന്‍റെ ഒമിക്രോൺ ബി.എഫ്-7 വകഭേദം സ്ഥിരീകരിച്ചതിന് പിന്നാലെ രാജ്യത്തെ വിമാനത്താവളങ്ങളില്‍ കോവിഡ് പരിശോധന പുനരാരംഭിച്ച് കഴിഞ്ഞു. പലയിടങ്ങളിലും പുതിയ വകഭേദങ്ങളാണ് വ്യാപനത്തിന് കാരണമായിരിക്കുന്നതെന്നാണ് റിപ്പോര്‍ട്ടുകള്‍ പറയുന്നത്. ഇപ്പോഴിതാ പ്രതിരോധത്തിന്റെ ഭാഗമായി ഒരു പടികൂടെ മുന്നോട്ടുവെയ്ച്ചിരിക്കുകയാണ് ലോകാരോഗ്യസംഘടന. മാസ്ക് ഉപയോഗം സംബന്ധിച്ച് ലോകാരോഗ്യസംഘടന വീണ്ടും നിർദേശം പുറത്തിറക്കിയിരിക്കുകയാണ്.
അതായത് ദീർഘദൂര വിമാനയാത്രകൾ ചെയ്യുന്നവരോട് മാസ്കുകൾ ധരിക്കാൻ അതാത് രാജ്യങ്ങൾ നിർദേശിക്കണമെന്ന് ലോകാരോഗ്യസംഘടന വ്യക്തമാക്കിയിട്ടുള്ളത്. അമേരിക്കയിൽ ഉൾപ്പെടെ പുതിയ ഒമിക്രോൺ വകഭേദങ്ങളുടെ തീവ്രവ്യാപനത്തിന്റെ പശ്ചാത്തലത്തിലാണിത്. കൊവിഡ് വ്യാപനം രൂക്ഷമായ ഇടങ്ങളിൽ ഉള്ളവരെല്ലാം ഈ നിർദേശം പാലിക്കുന്നതാണ് അഭികാമ്യമെന്ന് യൂറോപ്പിലെ ലോകാരോഗ്യ സംഘടനയുടെ സീനിയർ എമർജൻസി ഓഫീസറായ കാതറിൻ സ്മാൾവുഡ് പറഞ്ഞു.
https://www.facebook.com/Malayalivartha


























