കനത്ത ഇടിമിന്നലിനും കാറ്റിനുമൊപ്പം മഞ്ഞുവീഴ്ചയും, സൗദിയിൽ ഈ ആഴ്ച നിർണായകം, രാജ്യത്ത് ശൈത്യകാലം മാർച്ച് 21 ന് അവസാനിക്കുമെന്ന് റിപ്പോർട്ടുകൾ
ഗൾഫ് രാഷ്ട്രങ്ങളിൽ കാലാസ്ഥയിൽ പെടുന്നനെ മാറ്റങ്ങൾ സംഭവിച്ചിരിക്കുന്ന ഈ സാഹചര്യത്തിൽ സൗദി അറേബ്യയിൽ ഈ ആഴ്ച വളരെ നിർണായകമാണ്. ഈ ആഴ്ച കനത്ത ഇടിമിന്നലും കാറ്റും മഞ്ഞുവീഴ്ചയും ഉണ്ടാകുമെന്ന് റിപ്പോർട്ടുകൾ. ഇത് സംബന്ധിച്ച അറിയിപ്പുകൾ നേരത്തെ തന്നെ പുറത്തുവിട്ടിരുന്നു. എന്നാൽ ഇതിൽ നിന്ന് ഇപ്പോൾ അൽപ്പം ആശ്വാസമേകുന്ന വാർത്തയാണ് പുറത്തുവരുന്നത്.
സൗദിയിൽ ശൈത്യകാലം മാർച്ച് 21 ന് അവസാനിക്കുമെന്ന് നാഷണൽ സെന്റർ ഓഫ് മെറ്റീരിയോളജി വക്താവ് ഹുസൈൻ അൽ ഖഹ്താനി പറഞ്ഞു. എന്നാൽ ശൈത്യകാലത്തിന്റെ രണ്ടാം പാദത്തിന്റെ പ്രവേശനത്തോടെ രാജ്യത്തിന്റെ മിക്ക പ്രദേശങ്ങളിലും മഴ തുടരും. വടക്കൻ മേഖലകളിൽ മഞ്ഞ് വീഴാൻ സാധ്യതയുണ്ടെന്ന് എൻഎംസിയിലെ കാലാവസ്ഥാ നിരീക്ഷകൻ അൽ അഖീൽ പറഞ്ഞു.
ആഴ്‌ച അവസാനത്തോടെ റിയാദ് മേഖലയിൽ നേരിയതോ മിതമായതോ ആയ മഴ പ്രതീക്ഷിക്കുന്നതായും താപനില 4 ഡിഗ്രി സെൽഷ്യസ് വരെ കുറയുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. സൗദി അറേബ്യയിലെ മിക്ക പ്രദേശങ്ങളിലും വെള്ളിയാഴ്ച വരെ കാലാവസ്ഥാ മുന്നറിയിപ്പ് നൽകിയതായി സൗദി പ്രസ് ഏജൻസി ചൊവ്വാഴ്ച റിപ്പോർട്ട് ചെയ്തു. ഈ ഒരു സാഹചര്യത്തിൽ കാറ്റ് മണിക്കൂറിൽ 60 കിലോമീറ്ററിലധികം വേഗത കൈവരിക്കുമെന്ന് പ്രതീക്ഷിക്കുന്നു.
മഞ്ഞ്, ചൂട്, വേലിയേറ്റം എന്നിവക്ക് ഒപ്പം ശക്തമായ പൊടിക്കാറ്റും വ്യത്യസ്‌ത തീവ്രതയിലുള്ള ഇടിമിന്നലും ഉണ്ടാകും. തബൂക്ക്, അൽ-ജൗഫ്, വടക്കൻ അതിർത്തികൾ, മദീനയുടെ വടക്ക് ഭാഗം, ഹൈൽ മേഖലകൾ എന്നിവിടങ്ങളിൽ വരും ദിവസങ്ങളിൽ താപനില കുറയുമെന്നും കാലാവസ്ഥാ നിരീക്ഷകർ പറഞ്ഞു. കുറഞ്ഞ താപനില 0 മുതൽ 4 ഡിഗ്രി സെൽഷ്യസ് വരെ കുറയാൻ സാധ്യതയുണ്ട്.
ചില പ്രദേശങ്ങളിൽ മഞ്ഞുവീഴ്ചയ്ക്ക് സാധ്യതയുണ്ട്. കാലാവസ്ഥയുമായി ബന്ധപ്പെട്ടുള്ള അറിയിപ്പുകൾ ലഭിക്കുന്നതിനായി സർക്കാരുമായി ബന്ധപ്പെട്ട ചാനലുകൾ പരിശോധിക്കാൻ സെന്റർ ഫോർ മെറ്റീരിയോളജി ആവശ്യപ്പെട്ടിട്ടുണ്ട്. കൂടാതെ, ഈ വിഷത്തിൽ ഉദ്യോഗസ്ഥരുടെ നിർദ്ദേശങ്ങൾ പാലിക്കാനും മുന്നറിയിപ്പ് നൽകിയിട്ടുണ്ട്.
https://www.facebook.com/Malayalivartha