സൗദിയിൽ ഇന്ന് മുതൽ കാലാവസ്ഥാ വ്യതിയാനം, പൊടിക്കാറ്റും നേരിയ മഴയ്ക്കും മഞ്ഞുവീഴ്ചയ്ക്കും സാധ്യത, ഈ മേഖലകളിൽ കനത്ത മുന്നറിയിപ്പ്

സൗദിയിൽ വീണ്ടും കാലാവസ്ഥാ വ്യതിയാനം ഉണ്ടാകുമെന്ന് മുന്നറിയിപ്പ്. വിവിധ ഭാഗങ്ങളിൽ തിങ്കൾ മുതല്‍ രാജ്യത്തിന്റെ വിവിധ പ്രവിശ്യകളില്‍ കാലാവസ്ഥ വ്യതിയാനങ്ങൾക്ക് സാധ്യതയെന്നാണ് മുന്നറിയിപ്പ്. വെള്ളി വരെ രാജ്യത്തെ മിക്ക പ്രദേശങ്ങളിലും കാലാവസ്ഥാ വ്യതിയാനങ്ങള്‍ക്ക് സാധ്യത നിലനിൽക്കുന്നുണ്ട്.
നാഷണല്‍ സെന്റര്‍ ഓഫ് മെറ്റീരിയോളജിയുടെ പ്രവചനമനുസരിച്ച് പൊടിനിറഞ്ഞ ഉപരിതല കാറ്റ്, തീരപ്രദേശങ്ങളില്‍ ഉയരുന്ന തിരമാലകള്‍, നേരിയ മഴ, മഞ്ഞുവീഴ്ച, താപനിലയിലെ ഇടിവ് എന്നിവക്കുള്ള സാധ്യതയും മുന്നറിയിപ്പിലുണ്ട്.ഈ ദിവസങ്ങളില്‍ പൊടിപടലത്തോടൊപ്പമുള്ള ഉപരിതല കാറ്റിന്റെ വേഗം മണിക്കൂറില്‍ 60 കിലോമീറ്ററിലധികം എത്തുമെന്ന് കേന്ദ്രം അറിയിച്ചു.
തബൂക്ക്, അല്‍-ജൗഫ്, വടക്കന്‍ അതിര്‍ത്തി മേഖല, ഹായില്‍, അല്‍-ഖസീം, കിഴക്കന്‍ പ്രവിശ്യ തുടങ്ങിയ പ്രദേശങ്ങളിലും റിയാദിന്റെയും മക്കയുടെയും മദീനയുടെയും ചില ഭാഗങ്ങളിലും കാലാവസ്ഥയില്‍ മാറ്റമുണ്ടാകും.ചില പ്രദേശങ്ങളില്‍ പൂര്‍ണ്ണമായോ ഭാഗികമായോ ദൂരക്കാഴ്ചാ കുറവും പൊടിക്കാറ്റ് മൂലം ഉണ്ടായേക്കും. ചില പ്രദേശങ്ങളില്‍ മഞ്ഞുവീഴ്ച, കുറഞ്ഞ താപനില, ആലിപ്പഴ വര്‍ഷം എന്നിവ ബുധനാഴ്ച വരെ ഇണ്ടായേക്കും.
എന്നാൽ സൗദിയിൽ ശൈത്യകാലം മാർച്ച് 21 ന് അവസാനിക്കുമെന്ന് നാഷണൽ സെന്റർ ഓഫ് മെറ്റീരിയോളജി വക്താവ് ഹുസൈൻ അൽ ഖഹ്താനി പറഞ്ഞു. എന്നാൽ ശൈത്യകാലത്തിന്റെ രണ്ടാം പാദത്തിന്റെ പ്രവേശനത്തോടെ രാജ്യത്തിന്റെ മിക്ക പ്രദേശങ്ങളിലും മഴ തുടരും.വടക്കൻ മേഖലകളിൽ മഞ്ഞ് വീഴാൻ സാധ്യതയുണ്ടെന്ന് എൻഎംസിയിലെ കാലാവസ്ഥാ നിരീക്ഷകൻ അൽ അഖീൽ പറഞ്ഞു. ആഴ്‌ച അവസാനത്തോടെ റിയാദ് മേഖലയിൽ നേരിയതോ മിതമായതോ ആയ മഴ പ്രതീക്ഷിക്കുന്നതായും താപനില 4 ഡിഗ്രി സെൽഷ്യസ് വരെ കുറയുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
അതേസമയം യുഎഇയിൽ കനത്ത തണുപ്പ് തുടരുമെന്ന് വ്യക്തമാക്കി നാഷണൽ സെന്റർ ഓഫ് മെറ്റീരിയോളജി അറിയിച്ചു. ഫെബ്രുവരി പകുതിയുടെ മാത്രമേ ചില പ്രദേശങ്ങളിൽ എങ്കിലും താപനിലയിൽ നേരിയ വർദ്ധനവ് ഉണ്ടാകുകയുള്ളൂ എന്നും ബുധനാഴ്ച പുറത്തിറക്കിയ വാർത്താക്കുറിപ്പിൽ എൻസിഎം വ്യക്തമാക്കി. രാജ്യത്ത് ഈ മാസത്തെ ശരാശരി കൂടിയ താപനില 23°C മുതൽ 28°C വരെയും കുറഞ്ഞ താപനില 12°C നും 16°C നും ഇടയിലായിരിക്കുമെന്ന് എൻസിഎം കാലാവസ്ഥാ റിപ്പോർട്ടിൽ സൂചിപ്പിച്ചിട്ടുണ്ട്.
സൈബീരിയയിലെ അതിശൈത്യത്തെ വഹിച്ചുകൊണ്ട് യുഎഇയുടെ വടക്ക് ഭാഗത്ത് നിന്ന് നിന്ന് വരുന്ന കാറ്റ് അറേബ്യയിലെ ഗൾഫ് മേഖലകളെ ഏറ്റവും അധികം ബാധിക്കുന്ന മാസങ്ങളിലൊന്നാണ് ഫെബ്രുവരി. അതിനാൽ തന്നെ താപനിലയിൽ ഇനിയും കുറവ് വന്നേക്കാം. മെഡിറ്ററേനിയൻ കടലിൽ രൂപപ്പെടുന്ന ന്യൂനമർദ്ദം കടന്നുപോകുന്നത് രാജ്യത്തെ ബാധിക്കും. ഇത് അസ്ഥിരമായ കാലാവസ്ഥയിലേക്ക് അന്തരീക്ഷത്തെ നയിക്കുന്നു. കനത്ത പൊടി കാറ്റ് വീശും. ചില സമയത്ത് നേരിയ മഴയും മൂടിയ കാലാവസ്ഥയും ഉണ്ടാകുമെന്ന് NCM റിപ്പോർട്ട് പറയുന്നു.
https://www.facebook.com/Malayalivartha






















