യുഎഇയിൽ ശക്തമായ കാറ്റ് വീശിയടിക്കും, ജനങ്ങൾ ജാഗ്രത പാലിക്കണമെന്ന് മുന്നറിയിപ്പ്

യുഎഇയിൽ കഴിഞ്ഞ ദിവസം കാലാവസ്ഥ ഭാഗികമായി മേഘാവൃതവും പകൽ സമയത്ത് അന്തരീക്ഷം പൊടി നിറഞ്ഞതുമായിരിക്കുമെന്ന് മുന്നറിയിപ്പ് നൽകിയിരുന്നു. എന്നാൽ ഇതിന് പിന്നാലെ യു.എ.ഇയിൽ മണിക്കൂറിൽ 60 കിലോമീറ്റർ വേഗതയിൽ കാറ്റ് വീശുമെന്ന് മുന്നറിയിപ്പ് നൽകിയിരിക്കുകയാണ് അധികൃതർ. രാജ്യത്തുടനീളം ശക്തമായ കാറ്റിനൊപ്പം പൊടിക്കാറ്റുമുണ്ടാകുമെന്നാണ് കാലാവസ്ഥാ വിഭാഗം മുന്നറിയിപ്പ് നൽകിയിരിക്കുന്നത്. അതിനാൽ ജനങ്ങൾ ജാഗ്രത പാലിക്കണമെന്നും യു.എ.ഇ കാലാവസ്ഥാ ബ്യൂറോ അഭ്യർത്ഥിച്ചു.
ഇന്നലെ ഉച്ച മുതൽ തന്നെ അബൂദാബിയിൽ വെയിലിനൊപ്പം തണുത്ത കാറ്റും വീശിയിരുന്നു. അടുത്ത ദിവസം കാറ്റിന്റെ വേഗത മണിക്കൂറിൽ 60 കിലോമീറ്റർ വരെയാകുമെന്ന് നാഷണൽ സെന്റർ ഓഫ് മെറ്റീരിയോളജി മുന്നറിയിപ്പിൽ പറയുന്നത്. അബൂദബിയിലും ഫുജൈറയിലും പൊടിപടലങ്ങളുണ്ടാകുമെന്നും ദൂരക്കാഴ്ച 3000 മീറ്ററിൽ താഴെയായി കുറയുമെന്നും കാലാവസ്ഥാ കേന്ദ്രം മുന്നറിയിപ്പ് നൽകുന്നു. എന്നാൽ ഇന്ന് രാവിലെ ദുബൈ നഗരത്തിൽ സ്ഥിതിഗതികൾ താരതമ്യേന ശാന്തമായിരുന്നു.
യുഎഇയിൽ കനത്ത തണുപ്പ് തുടരുമെന്നും ഫെബ്രുവരി പകുതിയുടെ മാത്രമേ ചില പ്രദേശങ്ങളിൽ എങ്കിലും താപനിലയിൽ നേരിയ വർദ്ധനവ് ഉണ്ടാകുകയുള്ളൂ എന്നും നാഷണൽ സെന്റർ ഓഫ് മെറ്റീരിയോളജി പുറത്തിറക്കിയ വാർത്താക്കുറിപ്പിൽ വ്യക്തമാക്കി കഴിഞ്ഞു. രാജ്യത്ത് ഈ മാസത്തെ ശരാശരി കൂടിയ താപനില 23°C മുതൽ 28°C വരെയും കുറഞ്ഞ താപനില 12°C നും 16°C നും ഇടയിലായിരിക്കുമെന്ന് എൻസിഎം കാലാവസ്ഥാ റിപ്പോർട്ടിൽ സൂചിപ്പിച്ചിട്ടുണ്ട്.
സൈബീരിയയിലെ അതിശൈത്യത്തെ വഹിച്ചുകൊണ്ട് യുഎഇയുടെ വടക്ക് ഭാഗത്ത് നിന്ന് നിന്ന് വരുന്ന കാറ്റ് അറേബ്യയിലെ ഗൾഫ് മേഖലകളെ ഏറ്റവും അധികം ബാധിക്കുന്ന മാസങ്ങളിലൊന്നാണ് ഫെബ്രുവരി. അതിനാൽ തന്നെ താപനിലയിൽ ഇനിയും കുറവ് വന്നേക്കാം. മെഡിറ്ററേനിയൻ കടലിൽ രൂപപ്പെടുന്ന ന്യൂനമർദ്ദം കടന്നുപോകുന്നത് രാജ്യത്തെ ബാധിക്കും. ഇത് അസ്ഥിരമായ കാലാവസ്ഥയിലേക്ക് അന്തരീക്ഷത്തെ നയിക്കുന്നു. കനത്ത പൊടി കാറ്റ് വീശും. ചില സമയത്ത് നേരിയ മഴയും മൂടിയ കാലാവസ്ഥയും ഉണ്ടാകുമെന്ന് NCM റിപ്പോർട്ട് പറയുന്നു.
https://www.facebook.com/Malayalivartha


























