പ്രതീക്ഷിച്ചതിനെക്കാൾ വളർച്ച...! യാത്രക്കാരുടെ എണ്ണത്തിൽ മൂന്നിരട്ടി വർധനയുമായി അബുദാബി വിമാനത്താവളം, 2022ൽ സഞ്ചരിച്ചത് 1.59 കോടി യാത്രക്കാർ

യാത്രക്കായി നിരവധി പ്രവാസികൾ ദുബൈ വിമാനത്താവളത്തെ ആശ്രയിക്കുന്നവരാണ്. എന്നാൽ യുഎഇയിലെ മറ്റൊരു വിമാനത്താവളം ഇപ്പോൾ യാത്രക്കാരുടെ എണ്ണത്തിൽ വൻ കുതിപ്പാണ് നടത്തിയിരിക്കുന്നത്. യാത്രക്കാരുടെ എണ്ണത്തിൽ മൂന്നിരട്ടി വർധനയുണ്ടായിരിക്കുന്നത്. പ്രതീക്ഷിച്ചതിനെക്കാൾ വളർച്ച രേഖപ്പെടുത്തി 2022ൽ അബുദാബി വിമാനത്താവളങ്ങൾ വഴി സഞ്ചരിച്ചത് 1.59 കോടി യാത്രക്കാരാണ്.
കോവിഡ് നിയന്ത്രണം നീക്കിയതോടെ കഴിഞ്ഞ വർഷം സഞ്ചാരികളുടെ ഒഴുക്കായിരുന്നു. 2021ൽ അബുദാബി വഴി 52.6 ലക്ഷം പേർ മാത്രമാണ് യാത്ര ചെയ്തെന്നിരിക്കെയാണ് ഇപ്പോഴത്തെ മൂന്നിരട്ടി വർദ്ധന. തിരക്കേറിയ 5 കേന്ദ്രങ്ങളിൽ മൂന്നും ഇന്ത്യൻ സെക്ടറുകൾ.കൊച്ചി, മുംബൈ, ഡൽഹി, ലണ്ടൻ, കെയ്റോ എന്നീ 5 സെക്ടറുകളിൽ ഇരട്ടി വർധന. കൊച്ചി ഉൾപ്പെടെ തിരക്കേറിയ 5 സെക്ടറുകളിലേക്ക് മാത്രം യാത്ര ചെയ്തത് 47.8 ലക്ഷം പേർ.
അബുദാബി, അൽഐൻ രാജ്യാന്തര വിമാനത്താവളങ്ങൾ, അൽബത്തീൻ എക്സ്ക്യൂട്ടിവ്, ഡെൽമ ഐലൻഡ്, സർബനിയാസ് ഐലൻഡ് എന്നിവിടങ്ങളിലെ വിമാനത്താവളങ്ങൾ വഴിയുള്ള യാത്രക്കാരും ഇതിൽ ഉൾപ്പെടും. കോവിഡ് കാലത്ത് നിർത്തിവച്ച സർവീസുകൾ പുനരാരംഭിച്ചതിനു പുറമേ പുതിയ സെക്ടറുകളിലേക്ക് സർവീസ് ആരംഭിച്ചതും യാത്രക്കാരുടെ എണ്ണം കൂടാൻ കാരണമായി.
മിഡിലീസ്റ്റ് വിമാനകമ്പനികൾക്കും യാത്രക്കാരുടെ എണ്ണത്തിൽ 157.4% വർധനയുണ്ടായി. ഡിസംബർ വരെയുള്ള കണക്കനുസരിച്ച് 2022ൽ 28 എയർലൈനുകൾ 100 സെക്ടറുകളിലേക്ക് സർവീസ് നടത്തി. ചരക്കുനീക്കത്തിലും ആനുപാതിക വർധനയുണ്ട്. ജീവിക്കാനും ജോലി ചെയ്യാനും അനുയോജ്യമായ നഗരമാണ് അബുദാബി എന്നു തെളിയിക്കുന്നതാണ് സഞ്ചാരികളുടെ വർധനയെന്ന് അബുദാബി എയർപോർട്സ് എംഡിയും ചീഫ് എക്സിക്യൂട്ടിവുമായ ജമാൽ അൽ ദാഹിരി പറഞ്ഞു.
അതേസമയം, ദുബായ് വിമാനത്താവളത്തില്‍ പാസ്‌പോര്‍ട്ടോ ബോർഡിംഗ് പാസോ എന്നീ രേഖകള്‍ കൈവശമില്ലെങ്കിലും ഇനി യാത്ര ചെയ്യാം. ഏറ്റവും പുതിയ ബയോ മെട്രിക് സംവിധാനം ടെർമിനല്‍ മൂന്നില്‍ ആണ് ഒരുക്കിയിരിക്കുന്നത്. 2021 ഫെബ്രുവരിയിലാണ് ഇത്തരത്തില്‍ മുഖം രേഖയാക്കി യാത്ര ചെയ്യാനുളള സൗകര്യം നിലവില്‍ വന്നത്. ഏറ്റവും പുതിയ ബയോമെട്രിക് സാങ്കേതിക വിദ്യ ഉപയോഗിച്ച് മുഖവും കണ്ണുകളിലെ ഐറിസും പരിശോധന നടത്തിയാണ് ഇത് സാധ്യമാകുന്നത്. പാസ്പോർട്ട് ഉള്‍പ്പടെയുളളരേഖകളൊന്നും ഹാജരാക്കാതെ യാത്രാക്കാർക്ക് ഇമിഗ്രേഷന്‍ നടപടികള്‍ പൂർത്തിയാക്കാനാകുമെന്നുളളതാണ് ഏറ്റവും പ്രധാനപ്പെട്ട സവിശേഷത.
സ്മാർട് ഗേറ്റിനായി രജിസ്ട്രർ ചെയ്തിട്ടുളള യാത്രാക്കാർക്കാണ് ഇത് പ്രയോജനപ്പെടുത്താനാവുക. സ്മാർട് ഗേറ്റിലെ പച്ചനിറത്തിലേക്ക് യാത്രാക്കാർ നോക്കിയാല്‍ മുഖവും ഐറിസും സ്കാന്‍ ചെയ്താണ് യാത്രാ നടപടികള്‍ പൂർത്തിയാക്കുക. മുഖം മറയ്ക്കുന്ന വസ്ത്രങ്ങളോ തൊപ്പിയോ മറ്റുവസ്തുക്കളോ പാടില്ലെന്നുളളതാണ് ശ്രദ്ധിക്കേണ്ടത്. സേവനം സൗജന്യമാണ്. സ്വദേശികള്‍ക്കും, ജിസിസി പൗരന്മാർക്കും വിദേശികള്‍ക്കും സേവനം പ്രയോജനപ്പെടുത്താം. എന്നാല്‍ വീല്‍ ചെയർ ഉപയോഗിക്കുന്നവർ, കുട്ടികളുമൊത്ത് യാത്ര ചെയ്യുന്ന കുടുംബങ്ങള്‍, 15 വയസില്‍ താഴെയുളളവർ എന്നിവരെല്ലാം ഇമിഗ്രേഷന്‍ കൗണ്ടറിലെത്തി നടപടികള്‍ പൂർത്തിയാക്കണം.
https://www.facebook.com/Malayalivartha






















