പ്രവാസികളെ ചേർത്ത് നിർത്തി സൗദി, പുതിയ വിസയിൽ എത്തുന്ന ഡ്രൈവർ വിസക്കാർക്ക് മൂന്ന് മാസം വരെ നാട്ടിലെ ഡ്രൈവിങ് ലൈസൻസ് ഉപയോഗിക്കാം, നിബന്ധനകൾ പാലിച്ചിരിക്കണം

സൗദിയിൽ പുതിയ വിസയിൽ എത്തുന്ന ഡ്രൈവർ വിസക്കാർക്ക് മൂന്ന് മാസം വരെ നാട്ടിലെ ഡ്രൈവിങ് ലൈസൻസ് ഉപയോഗിച്ച് വാഹനം ഓടിക്കാൻ അനുമതി. സൗദി ചോദ്യത്തിന് മറുപടിയായി ട്വിറ്ററിലാണ് സഊദി ട്രാഫിക് വിഭാഗം ഇക്കാര്യം അറിയിച്ചത്. വിദേശ രാജ്യങ്ങളിൽ നിന്ന് ഡ്രൈവര്‍ വിസയില്‍ പുതുതായി സൗദിയിലേക്ക് റിക്രൂട്ട് ചെയ്യുന്ന വിദേശികള്‍ക്കാണ് നാട്ടിലെ ലൈസൻസ് ഉപയോഗിക്കാനാവുക.
നിബന്ധനകൾ പാലിച്ചായിരിക്കും ഇതിന് അനുമതി നൽകുക. റെന്റ് എ കാര്‍ സ്ഥാപനങ്ങള്‍ക്കു കീഴിലെ വാഹനങ്ങള്‍ വാടകക്കെടുത്ത് ഓടിക്കാന്‍ ട്രാന്‍സിറ്റ് വിസക്കാരെയും ഡ്രൈവിംഗ് ഓഥറൈസേഷന്‍ സേവനം അനുവദിക്കും. ആഭ്യന്തര മന്ത്രാലയത്തിനു കീഴിലെ ഓണ്‍ലൈന്‍ സേവന പ്ലാറ്റ്‌ഫോം ആയ അബ്ശിര്‍ ബിസിനസ് വഴി നല്‍കുന്ന ഈ സേവനം ട്രാന്‍സിറ്റ് വിസക്കാര്‍ക്ക് എളുപ്പത്തില്‍ കാറുകള്‍ വാടകക്ക് നല്‍കാന്‍ റെന്റ് എ കാര്‍ സ്ഥാപനങ്ങളെ അനുവദിക്കുന്നതായി പൊതുസുരക്ഷാ വകുപ്പ് പറഞ്ഞു.
സൗദി സന്ദര്‍ശകര്‍ക്ക് സമയവും അധ്വാനവും ലാഭിക്കാന്‍ കഴിയുമെന്നത് പുതിയ സേവനത്തിന്റെ സവിശേഷതയാണ്. ട്രാഫിക് ഡയറക്ടറേറ്റ് ആസ്ഥാനങ്ങളെ നേരിട്ട് സമീപിക്കാതെ തന്നെ വാഹനമോടിക്കാനുള്ള അനുമതി ഓണ്‍ലൈന്‍ വഴി സന്ദര്‍ശകര്‍ക്ക് ലഭിക്കും. സൗദി സന്ദര്‍ശകര്‍ക്ക് ഓട്ടോമേറ്റഡ് സേവനങ്ങള്‍ നല്‍കാന്‍ റെന്റ് എ കാര്‍ സ്ഥാപനങ്ങള്‍ക്ക് സാധിക്കുമെന്നതും പുതിയ സേവനത്തിന്റെ സവിശേഷതയാണെന്ന് പൊതുസുരക്ഷാ വകുപ്പ് പറഞ്ഞു.
റിക്രൂട്ട് ചെയ്ത വിസയിലെത്തിയതു മുതൽ മൂന്നു മാസം വരെ മാത്രമായിരിക്കും സഊദിയില്‍ വാഹനമോടിക്കാനുള്ള അനുമതി. എന്നാൽ, ഇതിനിടയിൽ തന്നെ സൗദി ലൈസൻസ് സ്വന്തമാക്കിയിരിക്കണം. പുതിയ തൊഴില്‍ വിസയില്‍ സൗദിയിലെത്തുന്ന വിദേശി ഡ്രൈവർക്ക് ഈ സൗകര്യം ലഭിക്കണമെങ്കിൽ സ്വന്തം നാട്ടിലെ ലൈസന്‍സ് അംഗീകൃത സ്ഥാപനം വഴി വിവര്‍ത്തനം ചെയ്യണമെന്ന നിബന്ധനയുണ്ട്.
മാത്രമല്ല, ലൈസൻസിൽ പറഞ്ഞ ഇനത്തിലുള്ള വാഹനമേ ഓടിക്കാവൂ എന്നതും പാലിക്കണം. ഈ വ്യവസ്ഥകൾ പാലിച്ചില്ലെങ്കിൽ ട്രാഫിക് നിയമ ലംഘനമായി കണക്കാകുമെന്നും അതിനനുസരിച്ചുള്ള ശിക്ഷ നടപടികൾ കൈകൊള്ളുകയും ചെയ്യുമെന്നും മുന്നറിയിപ്പുണ്ട്. രാജ്യത്തെ റെസിഡൻസി, തൊഴിൽ നിയമങ്ങൾ ലംഘിച്ച 16288 പേരെ ഒരാഴ്ച്ചയ്ക്കിടയിൽ അറസ്റ്റ് ചെയ്തതായി സൗദി അധികൃതർ വ്യക്തമാക്കി.
2023 ജനുവരി 26 മുതൽ 2023 ഫെബ്രുവരി 1 വരെയുള്ള കാലയളവിൽ രാജ്യത്തെ മുഴുവൻ മേഖലകളിലും നടത്തിയ പ്രത്യേക പരിശോധനകളിലാണ് റെസിഡൻസി നിയമങ്ങൾ ലംഘിച്ചതിനും, അനധികൃത തൊഴിലാളികളായും, കുടിയേറ്റക്കാരായും രാജ്യത്ത് പ്രവേശിച്ചതിനും, രാജ്യത്തിന്റെ അതിർത്തി സംരക്ഷണവുമായി ബന്ധപ്പെട്ട നിയമങ്ങൾ ലംഘിച്ചതിനും ഇവരെ അറസ്റ്റ് ചെയ്തിരിക്കുന്നത്.
2023 ഫെബ്രുവരി 4-നാണ് സൗദി ആഭ്യന്തര മന്ത്രാലയം ഇത് സംബന്ധിച്ച അറിയിപ്പ് നൽകിയത്. ഇതിൽ 9343 പേർ റെസിഡൻസി നിയമങ്ങൾ ലംഘിച്ചതിനാണ് അറസ്റ്റിലായത്. തൊഴിൽ നിയമങ്ങൾ ലംഘിച്ചതിന് 2838 പേരെ അറസ്റ്റ് ചെയ്തിട്ടുണ്ട്. അതിർത്തി സുരക്ഷ സംബന്ധമായ ലംഘനങ്ങൾക്ക് 4107 പേരെയാണ് അറസ്റ്റ് ചെയ്തത്.
റെസിഡൻസി നിയമങ്ങൾ ലംഘിച്ച് രാജ്യത്ത് തുടരുന്ന വിദേശികൾ, അനധികൃത തൊഴിലാളികൾ, കുടിയേറ്റക്കാർ തുടങ്ങിയവരുടെ വിവരങ്ങൾ സെക്യൂരിറ്റി വിഭാഗങ്ങളുമായി പങ്ക് വെക്കാൻ സൗദി ആഭ്യന്തര മന്ത്രാലയം നേരത്തെ രാജ്യത്തെ പൗരന്മാരോടും, പ്രവാസികളോടും ആവശ്യപ്പെട്ടിരുന്നു. ഇത്തരക്കാരെ കണ്ടെത്തി നടപടികൾ കൈക്കൊള്ളുന്നതിനായി രാജ്യത്തെ വിവിധ സുരക്ഷാ വിഭാഗങ്ങളുമായി ചേർന്ന് ആഭ്യന്തര മന്ത്രാലയം പ്രത്യേക പരിശോധനാ പരിപാടികൾ അതിവിപുലമായി നടത്തിവരികയാണ്.
https://www.facebook.com/Malayalivartha






















