സൗദിയിലെ ആശുപത്രിയിൽ തീപിടുത്തം...! മേജര്‍ ഓപ്പറേഷന്‍ തീയറ്ററില്‍ ഉണ്ടായ അഗ്നിബാധ അത്യാഹിത വിഭാഗത്തിലേക്കും പടർന്നു, കനത്ത പുക ശ്രദ്ധയിൽപ്പെട്ട ഉടൻ 23 രോഗികളെ മറ്റൊരു വിഭാഗത്തിലേക്ക് മാറ്റി...!

സൗദി അറേബ്യയില്‍ ആശുപത്രിയില്‍ തീപിടുത്തം. മക്ക അല്‍ സാഹിര്‍ ഡിസ്ട്രിക്ടില്‍ പ്രവര്‍ത്തിക്കുന്ന കിങ് അബ്‍ദുല്‍ അസീസ് ആശുപത്രിയിലാണ് അഗ്നിബാധയുണ്ടായത്. ഇവിടുത്തെ മേജര്‍ ഓപ്പറേഷന്‍ തീയറ്ററില്‍ നിന്നാണ് തീ പടര്‍ന്നുപിടിച്ചതെന്നാണ് അധികൃതര്‍ നൽകുന്ന വിവരം. പിന്നീട് അത്യാഹിത വിഭാഗത്തിലേക്കും തീ വ്യാപിക്കുകയായിരുന്നു. എന്നാൽ സിവില്‍ ഡിഫന്‍സ് സംഘങ്ങള്‍ അതിവേഗം തന്നെ സ്ഥലത്തെത്തി തീ നിയന്ത്രണ വിധേയമാക്കി.
ഓപ്പറേഷന്‍ തീയറ്ററില്‍ വൈദ്യുതി നിലയ്ക്കുന്ന അടിയന്തര സാഹചര്യങ്ങളില്‍ പ്രവര്‍ത്തിപ്പിക്കാനായി സജ്ജീകരിച്ചിരുന്ന യുപിഎസിന്റെ ബാറ്ററികള്‍ സൂക്ഷിച്ചിരുന്ന മുറിയിലായിരുന്നു ആദ്യം തീ പിടിച്ചത്. ആശുപത്രിയില്‍ അറ്റകുറ്റപ്പണികളുടെ കരാര്‍ ലഭിച്ച കമ്പനിയിലെ ജീവനക്കാര്‍ ബാറ്ററികള്‍ സൂക്ഷിച്ചിരുന്ന മുറിയില്‍ പതിവ് അറ്റകുറ്റപ്പണികള്‍ നടത്തുന്നതിനിടെയായിരുന്നു തീപിടുത്തമുണ്ടായതെന്ന് അധികൃതര്‍ അറിയിച്ചു.
ഇവിടെ നിന്ന് കനത്ത പുക ഉയര്‍ന്നപ്പോള്‍, തന്നെ ഇവിടെ തൊട്ടടുത്തുള്ള തീവ്രപരിചരണ വിഭാഗത്തില്‍ നിന്ന് ആളുകളെ പൂർണമായി ഒഴിപ്പിച്ചു.ഏതാണ്ട് 23 രോഗികളെയാണ് കനത്ത പുക ശ്രദ്ധയിൽപ്പെട്ട ഉടൻ തന്നെ തീവ്രപരിചരണ വിഭാഗത്തില്‍ നിന്ന് മറ്റൊരു വിഭാഗത്തിലേക്ക് മാറ്റിയത്. അതിനാൽ തന്നെ തീപിടുത്തം കാരണം ആളപായമോ പരിക്കുകളോ സംഭവിച്ചിട്ടില്ലെന്ന് അധികൃതര്‍ അറിയിച്ചു.
സംഭവത്തില്‍ സുരക്ഷാ വകുപ്പുകള്‍ വിശദമായ അന്വേഷണം തുടങ്ങിയിട്ടുണ്ട്. തീപിടുത്തത്തിന്റെ കാരണം എന്താണ് എന്നത് സംബന്ധിച്ച് കൂടുതൽ വ്യക്തതവരാനുണ്ട്. വിശദമായ അന്വേഷണം പൂരോഗമിക്കുന്നതോടെ ഇതിൽ വ്യക്തത ഉണ്ടാകും. എന്തായാലും സമയോചിതമായ ആശുപത്രി ജീവനക്കാരുടെ ഇടപെടലിൽ വലിയ ദുരന്തമാണ് ഒഴിവായത്.
അതേസമയം കഴിഞ്ഞ ഡിസംബറിൽ സൗദി അറേബ്യയുടെ തലസ്ഥാന നഗരമായ റിയാദിലെ അല്‍ മശാഇല്‍ ഡിസ്‍ട്രിക്ടിൽ ലേബര്‍ ക്യാമ്പില്‍ തീപിടുത്തം ഉണ്ടാവുകയുണ്ടായി. ഇവിടെ ഒരു പ്രൊജക്ടിന് കീഴില്‍ ജോലി ചെയ്തിരുന്ന തൊഴിലാളികള്‍ താമസിച്ചിരുന്ന സ്ഥലത്താണ് തീപിടുത്തമുണ്ടായതെന്ന് സൗദി സിവില്‍ ഡിഫന്‍സ് വ്യക്തമാക്കിയത്.
തീപിടുത്തത്തിന്റെ വിവരം ലഭിച്ച ഉടന്‍ തന്നെ സിവില്‍ ഡിഫന്‍സ് അധികൃതര്‍ സ്ഥലത്തെത്തി രക്ഷാപ്രവര്‍ത്തനം നടത്തുകയായിരുന്നു. തീ നിയന്ത്രണ വിധേയമാക്കിയശേഷം അധികൃതർ ക്യാമ്പില്‍ നിന്നും മുഴുവൻ തൊഴിലാളികളെ ഒഴിപ്പിക്കുകയും ചെയ്തു. അതിനാൽ തൊഴിലാളികള്‍ക്കൾക്ക് ആർക്കും തന്നെ പരിക്കിക്കേറ്റിരുന്നില്ല.
https://www.facebook.com/Malayalivartha






















