ശമ്പളം ഇനി പറന്നെത്തും...! പ്രവാസികളെ ചേർത്ത് പിടിച്ച് യുഎഇയുടെ പുതിയ നടപടി, തൊഴിലാളികൾക്ക് അർഹമായ ശമ്പളം കൃത്യസമയത്ത് തന്നെ ലഭിക്കുന്നുണ്ടെന്ന് ഉറപ്പാക്കാൻ അബുദാബി ലേബർ കോടതി

തൊഴിലുടമയുടെ ചൂഷണം മൂലം കൃത്യസമയത്ത് ശമ്പളം ലഭിക്കാതെ നിരവധി പ്രവാസികളാണ് ബുദ്ധിമൂട്ടിൽ കഴിയുന്നത്. ഇത് മൂലം നാട്ടിലുള്ള കുടുബങ്ങൾക്ക് പോലും ചിലവിനായി പണം അയയ്ക്കാൻ കഴിയാതെ നിസ്സഹായരാകേണ്ട അവസ്ഥയും ഉണ്ടായിട്ടുണ്ടാകാം. എന്നാൽ ഇതിന് തടയിടാൽ പുതിയ നീക്കവുമായി എത്തിയിരിക്കുകയാണ് അബുദാബി ലേബർ കോടതി. തൊഴിലാളികൾക്ക് അർഹമായ ശമ്പളം അതും കൃത്യസമയത്ത് തന്നെ ലഭിക്കുന്നുണ്ടെന്ന് ഉറപ്പാക്കാനാണ് നടപടികൾ.
ഒന്നുകിൽ 30 മാസത്തേക്ക് ഇൻഷുറൻസ് പോളിസി എടുക്കുകയോ അല്ലെങ്കിൽ തൊഴിലാളിയുടെ പേരിൽ 3000 ദിർഹം ബാങ്ക് ഗാരന്റി കെട്ടിവയ്ക്കുകയോ ചെയ്യണമെന്നാണ് പുതിയ നിർദേശം. ഏതെങ്കിലും കാരണവശാൽ ശമ്പള കുടിശിക വന്നാൽ ഈ തുക ഉപയോഗിച്ച് ആനുകൂല്യം നൽകുകയാണ് പുതിയ നടപടിയിലൂടെ ലക്ഷ്യമിടുന്നത്. ശമ്പള കുടിശിക പരാതി വർധിച്ച പശ്ചാത്തലത്തിലാണ് തീരുമാനം.
തൊഴിലാളികൾക്ക് നിയമം അനുശാസിക്കുന്ന അവകാശം സംരക്ഷിക്കുന്നതിന്റെ ഭാഗമായാണ് നടപടിയെന്ന് അബുദാബി ജുഡീഷ്യൽ ഡിപ്പാർട്ട്‌മെന്റ് വ്യക്തമാക്കി.ഒരു വർഷ കാലയളവിലേക്കാണ് തുക കെട്ടിവയ്ക്കേണ്ടത് എങ്കിലും സ്വമേധയാ പുതുക്കും. ബാങ്ക് ഗാരന്റി കെട്ടിവയ്ക്കാത്ത കമ്പനികൾ തൊഴിലാളികളുടെ പേരിൽ ഇൻഷുറൻസ് പോളിസി എടുത്തിരിക്കണം. വിദഗ്ധ തൊഴിലാളിക്ക് 137.50 ദിർഹം, അവിദഗ്ധർക്ക് 180 ദിർഹം, വേതന സുരക്ഷാ പരിരക്ഷയിൽ റജിസ്റ്റർ ചെയ്യാത്ത ഉയർന്ന അപകട സാധ്യതയുള്ള സ്ഥാപനങ്ങൾ ഓരോ തൊഴിലാളിക്കും 250 ദിർഹം വീതം പ്രീമിയമുള്ള ഇൻഷുറൻസ് എന്നിവയാണ് എടുക്കേണ്ടത്.
20,000 ദിർഹത്തിന്റെ ഇൻഷുറൻസ് പരിരക്ഷയാണ് ലഭിക്കുക. അവസാന 120 പ്രവൃത്തി ദിവസത്തെ വേതനം, സേവനാനന്തര ആനുകൂല്യം, മടക്ക യാത്രാ വിമാന ടിക്കറ്റ് എന്നിവയെല്ലാം ഇതിൽ ഉൾപ്പെടും. മാനവ ശേഷി, സ്വദേശിവൽക്കരണ മന്ത്രാലയത്തിന്റെയോ കോടതിയുടെയോ ഉത്തരവുണ്ടെങ്കിൽ മാത്രമേ ഈ തുക വിനിയോഗിക്കാനാകൂ.
അതേസമയം, യുഎഇയില്‍ ജീവനക്കാര്‍ക്ക് കൃത്യസമയത്ത് തന്നെ മുഴുവന്‍ ശമ്പളവും ബാങ്ക് അക്കൗണ്ടുകള്‍ വഴി നല്‍കണമെന്ന് മാനവ വിഭവശേഷി സ്വദേശിവത്കരണ മന്ത്രാലയം സ്വകാര്യ കമ്പനികൾക്ക് നേരത്തെ നിർദ്ദേശം നൽകിയിരുന്നു. ശമ്പളം നല്‍കുന്നതില്‍ വീഴ്‍ച വരുത്തിയാല്‍ കമ്പനികള്‍ക്ക് പിഴ ചുമത്തും. രാജ്യത്തെ 'വേജ് പ്രൊട്ടക്ഷന്‍ സിസ്റ്റം' വഴി നിശ്ചിത തീയ്യതികളില്‍ തന്നെ ശമ്പളം നല്‍കണം. ദിവസക്കൂലിയാണ് നൽക്കുന്നത് എങ്കിലും പറഞ്ഞ സമയത്ത് അത് കൃത്യമായും മുഴുവനായും കമ്പനികൾ ജോലിക്കാർക്ക് നൽകണം എന്ന് മന്ത്രാലയം അറിയിക്കുകയുണ്ടായി.
വേതന സംരക്ഷണവുമായി ബന്ധപ്പെട്ട് 2016 ലെ ഉത്തരവ് 739 അനുസരിച്ച് മന്ത്രാലയത്തിൽ രജിസ്റ്റർ ചെയ്ത എല്ലാ കമ്പനികളും ഡബ്ല്യുപിഎസ് സബ്‌സ്‌ക്രൈബുചെയ്‌ത് സിസ്റ്റം വഴി ശമ്പളം നൽകണം .മന്ത്രാലയത്തിൽ രജിസ്റ്റർ ചെയ്തിട്ടുള്ള സ്വകാര്യ മേഖലയിലെ കമ്പനികൾ യുഎഇയിലെ ഒരു ബാങ്കിൽ അക്കൗണ്ട് തുറക്കണം. ജീവനക്കാർക്ക് ശമ്പളം നൽകാൻ തൊഴിലുടമയുടെ ബാങ്കിനെയോ ഏജന്റിനെയോ അധികാരപ്പെടുത്തരുത്. ബാങ്കുകൾ വഴി അല്ലാതെ ഇത്തരം സേവനങ്ങൾ നൽക്കുന്ന അംഗീകൃതവും അംഗീകാരമുള്ളതുമായ ധനകാര്യ സ്ഥാപനങ്ങൾ വഴിയും ശമ്പള കൈമാറ്റം നടത്താമെന്നും നിർദ്ദേശത്തിൽ വ്യക്തമാക്കിയിരുന്നു.
https://www.facebook.com/Malayalivartha






















