വിസയിൽ യുഎഇയുടെ മാസ് നീക്കം...! കുടുംബസമേതം രാജ്യത്തേക്ക് എത്താൻ ആഗ്രഹിക്കുന്നവർക്ക് കുടുംബ ഗ്രൂപ്പ് വീസ നൽകുമെന്ന് യുഎഇ

വിസ നിയമങ്ങളിൽ വൻ അഴിച്ചു പണിയാണ് യുഎഇ നടത്തുന്നത്. ചിലത് പ്രവാസികൾക്ക് ആശ്വാസമേകുന്നതാണെങ്കിൽ മറ്റ് ചിലത് തലവേദയുണ്ടാകുന്നതുമാണ്. നിരവധി പ്രവാസികൾ താമസിക്കുന്ന യുഎഇയിൽ വിസ നിയമങ്ങൾ ലഘൂകരിച്ച് കൂടുതൽ ആളുകളെ രാജ്യത്തേക്ക് ആകർഷിക്കാനാണ് ലക്ഷ്യമിടുന്നത്. ഇതിന്റെ ഭാഗമായി ഇപ്പോൾ പുതിയ നീക്കത്തിലേക്ക് നടന്നിരിക്കുകയാണ് യുഎഇ.
കുടുംബസമേതം രാജ്യത്തേക്ക് എത്താൻ ആഗ്രഹിക്കുന്നവർക്ക് കുടുംബ ഗ്രൂപ്പ് വീസ നൽകുമെന്ന് യുഎഇ അധികൃതർ അറിയിച്ചു. വിനോദ സഞ്ചാരം, ചികിത്സ തുടങ്ങിയവയ്ക്കായി എത്താൻ ആഗ്രഹിക്കുന്നതിന് ഇത് ഏറെ ഉപകാരപ്രദമാണ്. 60, 180 ദിവസ കാലാവധിയുള്ള സിംഗിൾ, മൾട്ടിപ്പിൾ എൻട്രി വീസകളാണു ലഭിക്കുക.
രോഗികളെ അനുഗമിക്കുന്നവരെയും ഈ വീസയിൽ കൊണ്ടുവരാനാകും. ഇതിന്റെ വിശദാംശങ്ങൾ പിന്നീടു പ്രഖ്യാപിക്കുമെന്നാണ് അധികൃതർ വ്യക്തമാക്കിയത്. യുഎഇ താമസ വീസയുള്ളവർക്ക് മാതാപിതാക്കൾ, ജീവിതപങ്കാളി, മക്കൾ എന്നിവരെ സ്വന്തം സ്പോൺസർഷിപ്പിൽ 90 ദിവസത്തെ വീസയിൽ കൊണ്ടുവരാമെന്നും വ്യക്തമാക്കി.
750 ദിർഹമാണ് വീസ ഫീസ്. ബാങ്ക് ഗാരന്റിയായി നിക്ഷേപിക്കുന്ന 1000 ദിർഹം വീസയുടമ മടങ്ങിയാൽ തിരിച്ചു ലഭിക്കും. കുറഞ്ഞത് 8000 ദിർഹമോ അതിൽ കൂടുതലോ ശമ്പളം ഉള്ളവർക്കേ വ്യക്തിഗത വീസ എടുക്കാനാകൂ. സ്വന്തം പേരിൽ കെട്ടിട വാടകക്കരാർ ഉണ്ടായിരിക്കണമെന്നതാണ് മറ്റൊരു നിബന്ധന. ഫെബ്രുവരി 1 മുതൽ 90 ദിവസ വീസ നിർത്തലാക്കിയെങ്കിലും കുടുംബാംഗങ്ങൾക്കുള്ളത് തുടരുകയാണെന്ന് അധികൃതർ വിശദീകരിച്ചു.
മാത്രമല്ല, ആറ് മാസത്തിലധികം യുഎഇയ്ക്ക് പുറത്ത് താമസിച്ചതിന്റെ പേരില്‍ വിസ റദ്ദായവര്‍ക്ക് പുതിയ നിയമപ്രകാരം അതേ വിസയില്‍ തന്നെ രാജ്യത്തേക്ക് മടങ്ങിയെത്താം. ഇതിനായി അവര്‍ക്ക് റീഎന്‍ട്രിയ്ക്ക് അപേക്ഷ നല്‍കാനാവും. എന്നാൽ യുഎഇക്ക് പുറത്ത് 6 മാസത്തിൽ കൂടുതൽ തങ്ങിയവർ വീസ കാലാവധി തീരുന്നതിന് 2 മാസം മുൻപെങ്കിലും തിരിച്ചുവരാനുള്ള (റീ എൻട്രി) അപേക്ഷ സമർപ്പിക്കണം.
അപേക്ഷിച്ച തീയതി മുതൽ വീസയ്ക്ക് 60 ദിവസമെങ്കിലും സാധുത ഉണ്ടായിരിക്കണം. വിദേശത്ത് നിന്നാണ് അപേക്ഷിക്കേണ്ടത്. റീ–എൻട്രി അനുമതി ലഭിച്ചാൽ 30 ദിവസത്തിനകം രാജ്യത്ത് പ്രവേശിക്കണമെന്നും ഐസിപി വിശദീകരിച്ചു. എന്നാല്‍ രാജ്യത്തിന് പുറത്ത് തങ്ങേണ്ടി വന്ന കാരണം വിശദീകരിക്കുകയും ഒപ്പം കാലാവധി കഴിഞ്ഞും യുഎഇക്ക് പുറത്ത് താമസിച്ച കാലയളവ് കണക്കാക്കി പിഴ അടയ്ക്കുകയും വേണം.
https://www.facebook.com/Malayalivartha






















