സൗദി അറേബ്യയിൽ വരാൻ പോകുന്നത് വമ്പന്‍ പദ്ധതി, പ്രവാസികളെ കാത്തിരിക്കുന്നത് ലക്ഷക്കണക്കിന് തൊഴിലവസരങ്ങൾ, കിടിലൻ പ്രഖ്യാപനവുമായി മുഹമ്മദ് ബിന്‍ സല്‍മാൻ

ലോകത്തെ ഏറ്റവും വലിയ ‘ഡൗൺടൗൺ’ പദ്ധതിയാണ് സൗദി കിരീടാവകാശി മുഹമ്മദ് ബിന്‍ സല്‍മാന്‍ പ്രഖ്യാപിച്ചിരിക്കുന്നത്. റിയാദിന്റെ മുഖച്ഛായ തന്നെ മാറ്റാനും ആഗോള മഹാനഗരമാക്കാനും സമ്പദ് വ്യവസ്ഥയെ വൈവിധ്യവത്കരിക്കാനുമുള്ള പദ്ധതികളാണ് മുഹമ്മദ് ബിന്‍ സല്‍മാന്റെ നേതൃത്വത്തില്‍ ആവിഷ്‌കരിക്കുന്നത്. ‘വിഷൻ 2030’ന്റെ കാഴ്ചപ്പാടിന് അനുസൃതമായി തലസ്ഥാന നഗരത്തിന്റെ വികസനമാണ് ലക്ഷ്യം.
മൊത്തം 800 ബില്യണ്‍ ഡോളര്‍ നിക്ഷേപം നടത്തിയുള്ള പദ്ധതികള്‍ക്കാണ് തുടക്കം കുറിക്കുന്നത്. പ്രത്യക്ഷവും പരോക്ഷവുമായ 334,000 തൊഴിലവസരങ്ങളാണ് പുതിയ പദ്ധതിയിലൂടെ മുഹമ്മദ് ബിന്‍ സല്‍മാന്‍ പ്രതീക്ഷിക്കുന്നത്.ഹരിത ഇടങ്ങൾ, നടപ്പാതകൾ, ആരോഗ്യ പരിപാലന-കായിക വ്യായാമ സൗകര്യങ്ങൾ ഒരുക്കൽ ഇതിന്റെ ഭാഗമാണ്.
നൂതനമായ ഒരു മ്യൂസിയം, ടെക്‌നോളജിയിലും ഡിസൈനിലും വൈദഗ്ധ്യമുള്ള ഒരു സർവകലാശാല, ഒരു സംയോജിത മൾട്ടി-യൂസ് തിയേറ്റർ, ലൈവ് ഷോകൾക്കും ഉല്ലാസത്തിനുമായി 80 ലധികം വിനോദ കേന്ദ്രങ്ങൾ എന്നിവയും പദ്ധതിയിലുണ്ടാകും. റിയാദിന്റെ വടക്കുപടിഞ്ഞാറ് ഭാഗത്ത് കിങ് സൽമാൻ റോഡും കിങ് ഖാലിദ് റോഡും സന്ധിക്കുന്ന ഭാഗത്ത് 19 ചതുരശ്ര കിലോമീറ്റർ ചുറ്റളവിൽ രണ്ടര കോടി ചതുരശ്ര മീറ്റർ വിസ്തീർണത്തിലാണ് പദ്ധതി നടപ്പാക്കാൻ പോകുന്നത്.
ലക്ഷക്കണക്കിന് താമസക്കാരെ ഉൾക്കൊള്ളാൻ ഇതിന് ശേഷിയുണ്ടാകും. 1,04,000 ഭവന യൂണ്റ്റുകൾ, 9,000 ഹോട്ടൽ, അപ്പാർട്ട്മെൻറ് യൂണിറ്റുകൾ, 980,000 ചതുരശ്ര മീറ്റർ വിസ്തൃതിയിൽ കച്ചവട കേന്ദ്രം, 14 ലക്ഷം ചതുരശ്ര മീറ്റർ വലിപ്പത്തിൽ ഓഫീസ് സ്ഥലം, 620,000 ചതുരശ്ര മീറ്റർ വിസ്തൃതിയിൽ വിനോദകേന്ദ്രം, 18 ലക്ഷം ചതുരശ്ര മീറ്റർ വലിപ്പത്തിൽ വ്യായാമത്തിനും ആളുകളുടെ ഒത്തുകൂടലിനും വിശ്രമത്തിനുമുള്ള തുറസ്സായ കേന്ദ്രം എന്നിവയും പദ്ധതിയിലുൾപ്പെടും.
ജീവിക്കാനും ജോലി ചെയ്യാനും വിനോദത്തിനും അതുല്യമായ അനുഭവം പ്രദാനം ചെയ്യുന്നതായിരിക്കും പുതിയ പദ്ധതി. ആഭ്യന്തര ഗതാഗതത്തിനും സൗകര്യങ്ങളുണ്ടാകും. വിമാനത്താവളത്തിൽ നിന്ന് 20 മിനുട്ട് കൊണ്ട് ഇവിടെ എത്തിച്ചേരാനാവും.റിയാദ് നഗരത്തെ ആഗോള ഭൂപടത്തിൽ അടയാളപ്പെടുത്താനായി ‘ക്യൂബ്’ ആകൃതിയിൽ പുതിയ ഐക്കൺ നിർമിക്കും. 400 മീറ്റർ വീതം ഉയരവും വീതിയും നീളവും ഇതിനുണ്ടാകും. നിർമാണം പൂർത്തിയാകുമ്പോൾ ലോകത്തെ ഏറ്റവും വലിയ ലാൻഡ്‌മാർക്കുകളിൽ ഒന്നാവും ഇത്.
അതുല്യമായ രൂപകൽപ്പനയിൽ നിർമിക്കുന്ന ഗോപുരത്തിലാണ് ക്യൂബ് ഉറപ്പിക്കുക. നിരവധി ബ്രാൻഡുകൾ, സാംസ്കാരിക ഭൂവടയാളങ്ങൾ, അതിഥികൾക്കും സന്ദർശകർക്കും വേണ്ടിയുള്ള ആകർഷണ കേന്ദ്രങ്ങൾ, ഹോട്ടൽ, റെസിഡൻഷ്യൽ യൂണിറ്റുകൾ, ബിസിനസ് ഓഫീസ് ഇടങ്ങൾ, വിനോദ സൗകര്യങ്ങൾ എന്നിവ ഈ ബഹുനില ഗോപുരത്തിൽ ഉണ്ടാവും. രാജ്യത്തിന്റെ സമ്പദ്‌വ്യവസ്ഥയുടെ വരുമാന സ്രോതസുകൾ വൈവിധ്യവത്കരിക്കുകയാണ് പദ്ധതി ലക്ഷ്യം. 2030ലാണ് നിർമാണം പൂർത്തിയാക്കാൻ ഉദ്ദേശിക്കുന്നത്.
https://www.facebook.com/Malayalivartha






















