വിമാനത്തിൽവെച്ച് ഹൃദയാഘാതം മൂലം യാത്രക്കാരൻ മരിച്ചു, ദുബൈയില്‍ നിന്ന് പുറപ്പെട്ട വിമാനത്തിന് പാകിസ്ഥാനിൽ അടിയന്തര ലാൻഡിങ്

ദുബൈയില്‍ നിന്ന് പുറപ്പെട്ട വിമാനത്തിൽവെച്ച് യാത്രക്കാരന് ദാരുണാന്ത്യം. ഇതേതുടര്‍ന്ന് ഫ്ലൈ ദുബൈ വിമാനം അടിയന്തരമായി നിലത്തിറക്കി. ദുബൈയില്‍ നിന്ന് ബംഗ്ലാദേശിലെ ധാക്കയിലേക്ക് പുറപ്പെട്ട ഫ്ലൈ ദുബൈ എഫ്.എസഡ് 523 വിമാനമാണ് പാകിസ്ഥാനിലെ കറാച്ചിയില്‍ ഇറക്കിയത് .വിമാനത്തിലുണ്ടായിരുന്ന 59 വയസുകാരനായ ബംഗ്ലാദേശ് പൗരന്‍ ആണ് ഹൃദയാഘാത്തെ തുടര്‍ന്ന് യാത്രാ മദ്ധ്യേ മരണപ്പെട്ടത്. തുടര്‍ന്ന് ഏറ്റവും അടുത്തുള്ള കറാച്ചി വിമാനത്താവളത്തില്‍ രാത്രി 8.17ന് വിമാനം അടിയന്തിരമായി ഇറക്കുകയായിരുന്നു.
ലാന്റിങിന് ശേഷം മെഡിക്കല്‍ സംഘം നടത്തിയ പരിശോധയിലാണ് യാത്രക്കാരന്റെ മരണം സ്ഥിരീകരിച്ചത്. മരണപ്പെട്ടയാളുടെ കുടുംബത്തെ അനുശോചനം അറിയിക്കുന്നതായും ആവശ്യമായ സഹായങ്ങള്‍ ചെയ്യുന്നുണ്ടെന്നും ഫ്ലൈ ദുബൈ അധികൃതര്‍ അറിയിച്ചു. ദുബൈ അന്താരാഷ്ട്ര വിമാനത്താവളത്തില്‍ നിന്ന് ഉച്ചയ്ക്ക് 1.45ന് പുറപ്പെട്ട് പ്രാദേശിക സമയം രാത്രി 8.30ന് വിമാനം ധാക്കയില്‍ എത്തേണ്ടതായിരുന്നു.
അതേസമയം ഏതാനും ദിവസങ്ങൾക്ക് മുമ്പാണ് യാത്രക്കിടെ വിമാനത്തിൽ വെച്ച് ദേഹാസ്വാസ്ഥ്യം അനുഭവപ്പെട്ടതിനെ തുടർന്ന് പ്രവാസി മലയാളി മരണപ്പെട്ടത്. മൂവാറ്റുപുഴ സ്വദേശി ദിലീപ് ഫ്രാൻസിസ് ജോർജ് (65) ആണ് നാട്ടിൽ നിന്നുള്ള മടക്കയാത്രയ്ക്കിടെ മരിച്ചത്. കൊച്ചിയിൽ നിന്ന് എയർ ഇന്ത്യ വിമാനത്തിൽ ലണ്ടനിലേയ്ക്ക് പോകവേയാണ് സംഭവം.
ബ്രിട്ടനിലെ നോട്ടിംഗ്ഹാംമിന് സമീപം ഡെർബിഷെയറിലെ ഇൽക്കിസ്റ്റണിൽ താമസിക്കുന്ന ദിലീപ് ഫ്രാൻസിസ് ജോർജിന് യാത്രയ്ക്കിടെ ദേഹാസ്വാസ്ഥ്യം അനുഭവപ്പെടുകയായിരുന്നു. ദിലീപിന് യാത്രക്കാരിലെ മെഡിക്കൽ പ്രൊഫഷണൽസിന്റെ സഹായത്തോടെ പ്രാഥമിക ചികിത്സ നൽകിയെങ്കിലും ജീവൻ രക്ഷിക്കാനായില്ല.
ഇക്കാര്യം യാത്രക്കാരന്റെ അടുത്ത ബന്ധുക്കളെ കണ്ടെത്തി അറിയിക്കണമെന്നും പൊലീസിന്റെയും ആംബുലൻസിന്റെയും സഹായം ആവശ്യമുണ്ടെന്നുമുള്ള അടിയന്തര സന്ദേശം വിമാനത്തിൽ നിന്ന് എയർ ഇന്ത്യയുടെ കൊച്ചിയിലെയും ലണ്ടനിലെയും ഓഫീസുകളിലേക്ക് എത്തിയിരുന്നു. മൃതദേഹം ഹീത്രു വിമാനത്താവളത്തിലാണ്. തുടർനടപടികൾ പൂർത്തിയാക്കിയ ശേഷം മൃതദേഹം ബന്ധുക്കൾക്ക് വിട്ടുനൽകും.
https://www.facebook.com/Malayalivartha






















