സൗദിയെ നടുക്കി വീണ്ടും വാഹനാപകടം, ഖത്തറിൽ നിന്ന് ഉംറ നിര്‍വഹിക്കാനെത്തിയ മലയാളി കുടുംബം സഞ്ചരിച്ച വാഹനം അപകടത്തിൽപ്പെട്ട് മൂന്ന് മരണം
സൗദിയിൽ മലയാളി കുടുംബം സഞ്ചരിച്ച വാഹനം അപകടത്തിൽപ്പെട്ട് മൂന്ന് പേര്‍ മരിച്ചു. പാലക്കാട് പത്തിരിപ്പാല സ്വദേശികളായ ഫൈസലും കുടുംബവുമാണ് അപകടത്തില്‍പ്പെട്ടത്. ഫൈസലിന്റെ ഏഴും നാലും വയസ്സുള്ള മക്കളായ അഭിയാന്‍, അഹിയാന്‍, ഭാര്യയുടെ മാതവ് സാബിറ എന്നിവരാണ് മരിച്ചത്. ഖത്തറിൽ നിന്ന് ഉംറ നിര്‍വഹിക്കാനെത്തിയതായിരുന്നു കുടുംബം. തായിഫിനടുത്താണ് അപകടം ഉണ്ടായത്. താഇഫിലേക്കെത്താൻ 73 കി.മീ ബാക്കി നിൽക്കെ അതീഫിനടുത്ത് വെച്ച് ഇന്ന് പുലർച്ചെയാണ് അപകടം.
പുലർച്ച സുബഹിക്ക് നമസ്കാരത്തിനായി ഇവർ വാഹനം നിർത്തിയിരുന്നു. ഇതിന് ശേഷമുള്ള യാത്രയിലാണ് അപകടമുണ്ടായത്. അപകട കാരണം വ്യക്തമല്ല. ഫൈസലും ഭാര്യാ പിതാവും തായിഫ് അമീര്‍ സുല്‍ത്താന്‍ ആശുപത്രിയിലാണ്. ഫൈസലിന്റെ പരിക്ക് ഗുരുതരമല്ലെന്നാണ് വിവരം. ഫൈസലിന്റെ ഭാര്യ സുമയ്യ അപകടത്തില്‍ പരുക്കേല്‍ക്കാതെ രക്ഷപ്പെട്ടു. താഇഫിലെ പ്രിൻസ് സുൽത്താൻ ആശുപത്രിയിലാണ് ഇവർ ചികിത്സയിലുള്ളത്. ഇവിടെയാണ് മരണപ്പെട്ടവരുടെ മൃതദേഹങ്ങൾ സൂക്ഷിച്ചിരിക്കുന്നത്.
ദോഹയില്‍ ഹമദ് മെഡിക്കല്‍ സിറ്റിയില്‍ ജീവനക്കാരനാണ് ഫൈസല്‍. നേരത്തെ മക്കയിൽ ജോലി ചെയ്തിരുന്ന ഫൈസലിന്റെ സുഹൃത്തുക്കൾ താഇഫിലെത്തിയിട്ടുണ്ട്. ഫൈസലിന്റെ ഭാര്യാ സഹോദരൻ റിയാദിൽ നിന്നും താഇഫിലേക്കെത്തി നടപടി ക്രമങ്ങൾ പൂർത്തിയാക്കും. കെഎംസിസി നേതാവായ സാലിഹും സാമൂഹ്യ പ്രവർത്തകനായ പന്തളം ഷാജിയുമാണ് നിയമ നടപടി ക്രമങ്ങൾ പൂർത്തിയാക്കാൻ രംഗത്തുള്ളത്.
നാല് ദിവസം മുമ്പായിരുന്നു സന്ദർശന വിസ പുതുക്കാൻ ബഹ്റൈനിൽ പോയി മടങ്ങവേ സൗദിയിൽ മലയാളി കുടുംബങ്ങൾ സഞ്ചരിച്ച കാർ നിയന്ത്രണം വിട്ട് മറിഞ്ഞ് യുവതി മരിച്ചത്. നാല് പേർക്ക് അപകടത്തിൽ പരിക്കേറ്റിട്ടുണ്ട്. യാദിന് സമീപം ഞായറാഴ്ച പുലർച്ചെ ഉണ്ടായ അപകടത്തിൽ മലപ്പുറം മങ്കട വെള്ളില സ്വദേശി പള്ളിക്കത്തൊടി വീട്ടിൽ ഹംസയുടെ ഭാര്യ ഖൈറുന്നിസ (34) ആണ് മരിച്ചത്.
ഖൈറുന്നിസയുടെ മൂന്ന് വയസുള്ള മകൻ മുഹമ്മദ് റൈഹാനും മലപ്പുറം കരുവാരക്കുണ്ട് സ്വദേശി മുജീബിനും ഭാര്യക്കും കുട്ടിക്കുമാണ് പരിക്കേറ്റത്. ഖൈറുന്നിസയുടെ ഭർത്താവ് ഹംസ പരിക്കുകളില്ലാതെ രക്ഷപ്പെട്ടു. പരിക്കേറ്റവരും കിങ് ഖാലിദ് ആശുപത്രിയിലാണ്.
റിയാദിൽ നിന്ന് 70 കിലോമീറ്ററകലെ അൽഖർജിന് സമീപം സഹന എന്ന സ്ഥലത്ത് നിന്നാണ് ഇരു കുടുംബങ്ങളും സന്ദർശന വിസ പുതുക്കാനായി ശനിയാഴ്ച ഉച്ചക്ക് ബഹ്റൈനിലേക്ക് പോയത്. വിസ പുതുക്കി മടങ്ങുന്നതിനിടെ അൽഖർജ് എത്തുന്നതിന് 150 കിലോമീറ്റർ അകലെവെച്ച് ഇവർ സഞ്ചരിച്ച കാർ നിയന്ത്രണം വിട്ട് മറിഞ്ഞായിരുന്നു അപകടം. ഖമറുനിസ്സ സംഭവസ്ഥലത്ത് തന്നെവെച്ച് മരണപ്പെടുകയായിരുന്നു. സഹനയിൽ ജോലി ചെയ്യുന്ന ഭർത്താക്കന്മാരുടെ അടുത്ത് സന്ദർശന വിസയിലെത്തിയതാണ് ഇരു കുടുംബങ്ങളും.
https://www.facebook.com/Malayalivartha