വിസിറ്റിങ് വിസയിൽ ദുബായിൽ എത്തി ഭിക്ഷാടനം, കൃത്രിമ അവയവങ്ങൾ ശരീരത്തിൽ ഘടിപ്പിച്ച് ഭിക്ഷാടനം നടത്തിയയാൾ പോലീസ് പിടിയിൽ, കൃത്രിമ കാലില്‍ ഒളിപ്പിച്ച നിലയിൽ കണ്ടെത്തിയത് മൂന്നു ലക്ഷം ദിർഹം...!
നല്ല ഒരു ജോലി സമ്പാദിക്കാനായിട്ടാണ് മിക്കവരും ഗൾഫ് രാജ്യങ്ങളിലേക്കെത്തുന്നത്. എന്നാൽ ചിലർ വളഞ്ഞ വഴിയിലൂടെ പണം സമ്പാദിക്കാനായും എത്തുന്നുണ്ട്. ഇത്തരക്കാരെ കണ്ടെത്തി നിയമ നടപടികൾ സ്വീകരിക്കാൻ ഒരുങ്ങുകയാണ് ദുബായ് പോലീസ്. അത്തരത്തിൽ വിസിറ്റിങ് വിസയിലെത്തി കൃത്രിമ അവയവങ്ങൾ ശരീരത്തിൽ ഘടിപ്പിച്ച ഭിക്ഷാടനം നടത്തിയയാൾ പോലീസ് പിടിയിലായിരിക്കുകയാണ്. ദുബായ് പോലീസിനെ ഞെട്ടിച്ചത് ഇതൊന്നുമല്ല...ഇയാളുടെ കൈയ്യിൽ നിന്ന് കണ്ടെത്തിയ തുകയാണ്.
കൃത്രിമ കാലില്‍ മൂന്നു ലക്ഷം ദിർഹം ഒളിപ്പിച്ച നിലയിൽ കണ്ടെത്തിയതുകയായിരുന്നുവെന്ന് കേണൽ അലി അൽ ഷംസി പറഞ്ഞു. വീടുകൾക്കും പള്ളികൾക്കും സമീപമാണ് ഇയാൾ പതിവായി പണം യാചിച്ച് ഇരുന്നിരുന്നത്. വിസിറ്റിങ് വീസയില്‍ ദുബായിൽ എത്തിയ ഇയാളെ ദുബായ് പബ്ലിക്ക് പ്രോസിക്യൂഷനിലേക്ക് മാറ്റി. അതേസമയം, 70,000, 46,000, 44,000 ദിർഹവുമായി മൂന്ന് യാചകരയെും പൊലീസ് പിടികൂടി. തന്റെ ഒരുലക്ഷം ദിർഹം മോഷ്ടിക്കപ്പെട്ടെന്ന പരാതിയുമായി പൊലീസിനെ തേടിയെത്തിയ സ്ത്രീയുടെ പരാതി അന്വേഷിച്ചപ്പോൾ കണ്ടെത്തിയതും ഞെട്ടിക്കുന്ന വിവരമായിരുന്നു. വിസിറ്റിങ് വീസയിലെത്തിയ ഇവർ ഭിക്ഷതേടിയാണ് പണം ഉണ്ടാക്കിയതെന്നായിരുന്നു കണ്ടെത്തൽ.
എന്നാൽ സമാനമായ കേസുകൾ വർധിക്കുന്ന സാഹചര്യത്തിൽ യാചകരെ സൂക്ഷിക്കണമെന്ന് വ്യക്തമാക്കിക്കൊണ്ടുള്ള മുന്നറിയിപ്പ് പൊലീസ് കഴിഞ്ഞ വ്യാഴാഴ്ച്ച പുറത്തിറക്കി. ഭിക്ഷതേടലിനൊപ്പം മോഷണവും കുട്ടികളെ ചൂഷണം ചെയ്യലും തുടങ്ങിയ കുറ്റകൃത്യങ്ങളും ഉണ്ടായേക്കാമെന്നും പൊലീസ് മുന്നറിയിപ്പ് നൽകുന്നു. റമസാൻ കാലം ലക്ഷ്യമിട്ട് ദുബായിലെത്തി പള്ളികള്‍ക്ക് സമീപം കറങ്ങിനടന്ന് പണം യാചിക്കലാണ് പതിവ് രീതി.
പിടിയിലായ 90 ശതമാനം യാചകരും റമസാൻ മാസത്തിൽ വിസിറ്റിങ് വീസയിൽ സന്ദർശകരായി ദുബായിൽ എത്തിയവരാണെന്നും ഇത്തരത്തിലുള്ള യാചകരെ പിടികൂടാൻ തങ്ങൾ ഉദ്യോഗസ്ഥരുടെ ഒരു ടീമിനെ ചുമതലപ്പെടുത്തിയിട്ടുണ്ടെന്നും ബ്രിഗേഡിയർ ജനറൽ സയീദ് സുഹൈൽ അൽ അയലി പറഞ്ഞു. ഇത്തരക്കാരുടെ തട്ടിപ്പിൽ വീഴരുത്'. 'ബെഗ്ഗിങ് ഈസ് എ റോങ് കൺസെപ്റ്റ് ഓഫ് കംപാഷൻ' എന്ന പേരിൽ പൊലീസ് ക്യാംപെയ്ൻ ആരംഭിച്ചിട്ടുണ്ട്. 2022ൽ റമസാൻ മാസത്തിൽ മാത്രം 604 യാചകരെയാണ് പിടികൂടിയിരുന്നത്.
അതേസമയം നാട്ടിൽ ബിസിനസ് തുടങ്ങാൻ സന്ദർശക വീസയെടുത്തു ദുബായിൽ ഭിക്ഷാടനത്തിനിറങ്ങിയ ദമ്പതികളെ പൊലീസ് അറസ്റ്റ് ചെയ്തിരുന്നു. ദുബായിലെ നായിഫ് മേഖലയിൽ മെട്രോ ട്രെയിനുകളിൽ പതിവായി ഭിക്ഷാടനം നടത്തുന്ന സ്ത്രീയെയും പുരുഷനെയും സംബന്ധിച്ചു ലഭിച്ച പരാതിയുടെ അടിസ്ഥാനത്തിലാണ് പൊലീസ് ഇരുവർക്കുമായി വലവിരിച്ചത്. തുടർന്ന് ഏഷ്യൻ വംശജരായ പുരുഷനെയും സ്ത്രീയെയും പോലീസ് പിടികൂടുകയായിരുന്നു. പുരുഷന്റെ കയ്യിൽ 191 ദിർഹവും സ്ത്രീയുടെ കയ്യിൽ 161 ദിർഹവും ഭിക്ഷ ലഭിച്ചതായി കണ്ടെത്തി.
ജീവിത ചെലവിനും സ്വന്തം രാജ്യത്തു ബിസിനസ് തുടങ്ങാനുമാണ് ഭിക്ഷയെടുത്തതെന്ന് അവർ പൊലീസിനോടു പറഞ്ഞു. ഇരുവർക്കും 1 മാസത്തെ തടവ് ശിക്ഷിച്ചു. ഇതിനു ശേഷം ഇവരെ നാടു കടത്തും. മറ്റൊരാളുടെ സഹായത്തോടെയാണ് ഇവർ സന്ദർശക വീസയിൽ ദുബായിൽ എത്തിയത്. ക്രിമിനൽ കോടതിയാണ് ഇവരെ ഒരു മാസത്തെ തടവിന് ശിക്ഷിച്ചത്. ഭിക്ഷാടനത്തിലൂടെ പണം സമ്പാദിച്ച ശേഷം നാട്ടിലെത്തി ബിസിനസ്സ് തുടങ്ങാനായിരുന്നു പദ്ധതി.
https://www.facebook.com/Malayalivartha