ഇനി സന്ദേശം ഫോണിൽ എത്തും, കുവൈത്തിൽ ഗതാഗത നിയമലംഘനത്തിനുള്ള പിഴകൾ ഇനി മൊബൈലിൽ മെസ്സേജുകളായി നേരിട്ടെത്തും
സ്വദേശിവത്ക്കരണത്തിന്റെ ഭാഗമായി പ്രവാസികൾക്ക് നേരെ നടപടികൾ കടുപ്പിക്കുകയാണ് കുവൈത്ത്. അതൊടൊപ്പം നിയമാനുസൃതമല്ലാതെ ഡ്രൈവിങ് ലൈസന്‍സ് നേടിയ പ്രവാസികളെ കണ്ടെത്തി കടുത്ത നിയമ നടപടികള്‍ സ്വീകരിക്കാൻ ഒരുങ്ങുകയാണ്. അതിനിടെ ഗതാഗത നിയമലംഘനത്തിനുള്ള പിഴകൾ ഇനി മൊബൈലിൽ മെസ്സേജുകളായി നേരിട്ടെത്തുന്ന രീതിയിലേക്ക് മാറുകയാണ്.
അതായത് ഇനി പേപ്പര്‍ ഗതാഗത ഫൈനുകള്‍ കുവൈത്ത് നിർത്തലാക്കുന്നുവെന്നാണ് ട്രാഫിക് വിഭാഗം വ്യക്തമാക്കിയത്. ഗതാഗത നിയമലംഘനത്തിനുള്ള പിഴകൾ ഇനി മൊബൈലിൽ മെസ്സേജുകളായി നിങ്ങൾക്ക് നേരിട്ടെത്തും. ഇതുവരെ ട്രാഫിക് നിയമലംഘനം നടത്തുന്നവർക്ക് പേപ്പർ രസീത് നൽകുന്നതായിരുന്നു രീതി. ഇതിന് പകരം വാഹനത്തിന്‍റെ ഉടമയുടെ നമ്പറില്‍ സന്ദേശം അയക്കുന്ന സംവിധാനം ഉടന്‍ നടപ്പാക്കുമെന്ന് ട്രാഫിക് വിഭാഗം അറിയിച്ചു.
പരിസ്ഥിതി സംരക്ഷണവും പേപ്പർ മലിനീകരണവും കുറയ്ക്കുക എന്ന ലക്ഷ്യത്തിന്റെ ഭാഗമായാണ് പുതിയ നടപടി. രാജ്യത്തെ പ്രകൃതി സംരക്ഷണത്തിന് മാലിന്യ നിർമാർജ്ജനം അത്യാവശ്യമാണ്. ഇതിനായുള്ള രാജ്യത്തിന്റെ ഭാവി പദ്ധതികളുടെ ഭാഗമാണിതെന്നും അധികൃതര്‍ വ്യക്തമാക്കി.അതുപോലെ കുവൈത്തിൽ പ്രവാസികൾക്ക് ഡ്രൈവിംഗ് ലൈസൻസ് നൽകുന്നതിന് നിയന്ത്രണം ഏർപ്പെടുത്താൻ നീക്കം.
ഡ്രൈവിംഗ് ലൈസൻസിന് അപേക്ഷിക്കുന്ന പ്രവാസികളുടെ മിനിമം വേതനം വർധിപ്പിക്കണമെന്നതാണ് പ്രധാന വ്യവസ്ഥ. ആഭ്യന്തര മന്ത്രാലയത്തിലെ ട്രാഫിക് വിഭാഗം പുതിയ ചട്ടങ്ങൾ തയ്യാറാക്കിയെന്ന് പ്രാദേശിക മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു. കുവൈത്തിൽ രണ്ടു വർഷം ജോലി ചെയ്യുകയും കുറഞ്ഞത് 600 ദിനാർ ശമ്പളവും ബിരുദവുമുള്ള പ്രവാസികൾക്കാണ് രാജ്യത്ത് ഡ്രൈവിങ് ലൈസൻസിനു അപേക്ഷിക്കാൻ അനുമതി. എന്നാൽ മിനിമം വേതനം ഉയർത്തുന്നതോടെ പലരുടേയും അവസരം നഷ്ടപ്പെടും.
രാജ്യത്തെ ഗതാഗതക്കുരുക്ക് പരിഹരിക്കുന്നതിൻറെ ഭാഗമായാണ് പുതിയ ചട്ടങ്ങൾ ട്രാഫിക് വിഭാഗത്തിൻറെ നേതൃത്വത്തിൽ തയ്യാറാക്കിയത്. സർക്കാർ രൂപീകരണത്തിന് ശേഷം പുതിയ നിർദ്ദേശങ്ങൾ അനുമതിക്കായി ആഭ്യന്തര മന്ത്രിക്ക് സമർപ്പിക്കുമെന്ന് പ്രാദേശിക മാധ്യമമായ കുവൈത്ത് ടൈംസ് റിപ്പോർട്ടു ചെയ്തു. ചില പ്രത്യേക തൊഴിലുകൾക്ക് മാത്രമേ ഡ്രൈവിംഗ് ലൈസൻസ് ലഭിക്കൂ എന്നും ചട്ടത്തിലുണ്ടെന്ന് റിപ്പോർട്ടിൽ പറയുന്നു.അതുപോലെ 15 വർഷത്തിലധികം പഴക്കമുള്ള വാഹനങ്ങളുടെ രജിസ്‌ട്രേഷൻ പുതുക്കുന്നതുമായി ബന്ധപ്പെട്ട തീരുമാനവും ഉടൻ ഉണ്ടാകുമെന്നാണ് സൂചനകൾ.
https://www.facebook.com/Malayalivartha